മട്ടന്നൂര്‍: ആരോഗ്യമന്ത്രിയുടെ വീടിനടുത്തുളള മട്ടന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. വര്‍ഷങ്ങള്‍ പഴക്കമുളള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് ചോര്‍ന്നൊലിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവാണ്. നേരത്തെ പത്തോളം ഡോക്ടര്‍മാരുണ്ടാ യിരുന്ന ആശുപത്രിയില്‍ നിലവില്‍ മെഡിക്കല്‍ ഓഫീസര്‍ അടക്കം ആറ് പേര്‍ മാത്രമാണുളളത്. ഗൈനക്കോളജിസ്റ്റില്ലാത്തതിനാല്‍ പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തീയേറ്ററും പൂട്ടിയിട്ടിരിക്കുകയാണ്.
12 വര്‍ഷം മുമ്പ് ഇവിടെയുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് സ്ഥലം മാറി പോയതിന് ശേഷം പകരം ഡോക്ടറെ നിയമിക്കാതെ വന്നതോടെ പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തീയേറ്ററും പൂട്ടിയിടുകയായിരുന്നു. ഇതോടെ പ്രസവത്തിനായുളളവര്‍ തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുകയായരുന്നു. ദിനംപ്രതി 500ലേറെ രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. രോഗികള്‍ക്ക് നല്‍കേണ്ട മരുന്നിലും ക്ഷാമം നേരിടുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് ലഭിക്കാത്ത മരുന്നുകള്‍ പുറമെ നിന്ന് വന്‍ തുക നല്കി വാങ്ങേണ്ട അവസ്ഥയാണ് രോഗികള്‍ക്ക്. മട്ടന്നൂര്‍ നഗരസഭ, കൂടാളി, കീഴല്ലൂര്‍, മാലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലെയും ഇരിട്ടി നഗരസഭയിലെ ചാവശേരി, ഉളിയില്‍ തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങള്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
ആശുപത്രിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ്് പഴയ കെട്ടിടത്തിന് സമീപത്ത് 46 ബെഡുകള്‍ ഇടാന്‍ വിധത്തില്‍ ഇരുനില കെട്ടിടം പണിതിരുന്നു. എന്നാല്‍ പുതിയ കെട്ടിടത്തില്‍ കിടത്തി ചികിത്സ ആരംഭിക്കാതെ ഒപി വിഭാഗമായി കെട്ടിടം പ്രവര്‍ത്തിക്കുകയായിരുന്നു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയായി മട്ടന്നൂര്‍ ഗവ. ആശുപത്രിയെ ഉയര്‍ത്തണമെന്ന ആവശ്യം ജനങ്ങളില്‍ ശക്തമായിരുന്നു. നിലവില്‍ ഉച്ചവരെ മാത്രം ഒപി പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്.
പഴയ കെട്ടിടം പൊളിച്ചു പുതിയ ആധുനിക രീതിയിലുളള കെട്ടിടം പണിയാന്‍ വിമാനത്താവള കമ്പനിയായ കിയാല്‍ ഒരു കോടിയിലേറെ രൂപ നല്‍കിയിരുന്നു. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ കെ.സുഷമ പറഞ്ഞു. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയാക്കി മാറ്റാന്‍ ആരോഗ്യ മന്ത്രി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.