‘ഇന്ന് റൊക്കം, നാളെ കടം” എന്നതാണ് യുഡിഎഫ് മദ്യനയം; യുഡിഎഫ് സര്‍ക്കാര്‍ കുത്തകള്‍ക്ക് 2800 ഏക്കര്‍ ഭൂമി പതിച്ചുനല്‍കാന്‍ ശ്രമിച്ചു: കോടിയേരി

Kodiyeriസ്വന്തം ലേഖകന്‍

തൃശൂര്‍: ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഭൂമിയിടപാടുകള്‍ പുനഃപരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍ക്കെല്ലാം ഭൂമി പതിച്ചുനല്കി എന്നതു സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുമ്പുചേര്‍ന്ന മന്ത്രിസഭാ യോഗങ്ങളില്‍ 2800 ഏക്കര്‍ ഭൂമി പതിച്ചുകൊടുക്കാനുള്ള ശ്രമാണ് നടന്നത്.

ഇനിയും അധികാരത്തിലെത്തിയാല്‍ ഈ ഭൂമി എഴുതിക്കൊടുക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും നല്കിയ ഉറപ്പ്. സംസ്ഥാനത്തു ലക്ഷക്കണക്കിന് ആളുകള്‍ക്കു കയറിക്കിടക്കാന്‍ പോലും ഭൂമിയില്ലാത്തപ്പോഴാണ് വന്‍കിടക്കാര്‍ക്ക ഇഷ്ടദാനം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂര്‍ പ്രസ്ക്ലബില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് “പോരിന്റെ പൂരം’ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

“ഇന്ന് റൊക്കം, നാളെ കടം’ എന്ന നിലയിലാണ് യുഡിഎഫിന്റെ മദ്യനയം. മദ്യനിരോധനം ഘട്ടംഘട്ടമായുള്ള ഫൈവ് സ്റ്റാര്‍ വ്യാപനമായി മാറി. ഫോര്‍ സ്റ്റാര്‍ പദവിയുള്ള നൂറോളം ബാറുകള്‍ ഫൈവ് സ്റ്റാര്‍ ആക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ അവകാശപ്പെടുന്ന പോലെ ബാറുകള്‍ ഒരിടത്തും പൂട്ടിയില്ല. എല്ലാം ബിയര്‍, വൈന്‍ പാര്‍ലറുകളാക്കി. രണ്ടും കൂട്ടിക്കലര്‍ത്തി വീര്യമുള്ള മദ്യമാണ് വിറ്റഴിച്ചത്. 1500 കോടി രൂപയുടെ മദ്യമാണ് ഇത്തരത്തില്‍ വിറ്റത്.

പത്തുവര്‍ഷത്തിനുള്ളില്‍ മദ്യനിരോധനം നടപ്പാക്കുമെന്ന യുഡിഎഫിന്റെ പ്രകടനപത്രിക വെറും ആവര്‍ത്തനമാണ്. 95ല്‍ ചാരായം നിരോധിച്ചപ്പോള്‍ മുതല്‍ ഇതു പറയുന്നുണ്ട്. 1991-96 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ അനുവദിച്ചത് -32 എണ്ണം. കുഗ്രാമങ്ങളില്‍ പോലും ബാറുകള്‍ തുറന്നു. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നാണ് ഇടതുമുന്നണി നിലപാട്. മദ്യവര്‍ജന പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എല്ലാ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുള്ള ഒരു സംവിധാനമാണ് എല്‍ഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു.

ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ ഒരുതരത്തിലും ഇടതുമുന്നണിയെ ബാധിക്കില്ല. രണ്ടും രണ്ടു നിയമസഭകളിലേക്കുള്ള മത്സരമാണ്. ജനാധിപത്യ പുനഃസ്ഥാപനമെന്ന നിലയില്‍ ബംഗാളില്‍ പുതിയൊരു പ്രസ്ഥാനം വളര്‍ന്നുവന്നതാണ്. അതിനെ സിപിഎം-കോണ്‍ഗ്രസ് മുന്നണിയാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ബംഗാളിലെ സാഹചര്യമല്ല കേരളത്തില്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഎം ആണ്. ആര്‍എസ്എസിനെ ശത്രുവായി കാണാന്‍പോലും അവര്‍ ശ്രമിച്ചിട്ടില്ല.

“എല്‍എഡിഎഫ് വരും, എല്ലാവരേയും ശരിയാക്കും’ എന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പരിഹാസത്തോട് “വൈദ്യരേ സ്വയം ചികിത്സിക്കൂ’ എന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളതെന്ന് അദ്ദേഹം മറുപടി നല്കി. കോണ്‍ഗ്രസ് ഭരണത്തില്‍ കോണ്‍ഗ്രസുകാരെ രക്ഷിക്കാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടി പ്രചരണവേല നടത്തിയാല്‍ വിജയിക്കുമോ? കോണ്‍ഗ്രസ് ഓഫീസില്‍ ജോലിക്കുപോയ സ്ത്രീയെ രക്ഷിക്കാന്‍ കഴിയാത്തവരാണ് ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇത്തവണ മുന്നണി മൂന്നക്കം കടക്കുമെന്നും കോടിയേരി പറഞ്ഞു.

Related posts