എങ്ങുമെത്താതെ ശാസ്താംപാറ ടൂറിസം പദ്ധതി

tvm-informationകാട്ടാക്കട :  തലസ്ഥാന ജില്ലയു ടെ വിനോദ സഞ്ചാര വികസന ത്തിന് തിലകക്കുറിയായി മാറേണ്ട ശാസ്താംപാറ വിനോദ സഞ്ചാര പദ്ധതി മുടന്തുന്നു. വിളപ്പില്‍ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയ്ക്ക് ടൂറിസം വകുപ്പിലെ ചില ഉന്നതര്‍  പാര പണിയുന്ന തായി ആക്ഷേപമു യരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ശാസ്താംപാറയെ സഞ്ചാരികളുടെ പറുദീസയാ ക്കുമെന്ന് ഈ ഓണത്തിന് ടൂറിസം മന്ത്രി ഇവിടെ നേരിട്ടെത്തി ഉറപ്പുനല്‍കിയി രുന്നു. നഗരത്തില്‍ നിന്നും അല്‍പ്പം  അകലെയുള്ള ഇവിടേക്ക് എത്തിയവരുടെ തിരക്ക് കണ്ടാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വകുപ്പ് അധികൃതര്‍ ഉദാസീന നിലപാടാണ് ഇതിനോട് സ്വീകരിച്ചത്.

ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന സ്ഥലമാണ് ശാസ്താംപാറ. സുഗമമായ ഗതാഗത സൗകര്യമില്ലാതിരുന്നിട്ടും ഇത്രയധികം പേര്‍ ഇവിടേക്കെത്തുന്നത്, ശാസ്താംപാറ നല്‍കുന്ന  ദൃശ്യാനുഭവം കൊണ്ടുമാത്രമാണ്.ശാസ്താംപാറ ടൂറിസം കേന്ദ്രത്തിലേക്ക് എട്ടു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ നാലു കോടി നബാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാട്ടാക്കട, കിള്ളി, പാപ്പാറയില്‍ നിന്ന് വിളപ്പില്‍ശാലയിലേക്ക് നീളുന്ന റോഡാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ചിറ്റയില്‍ പാലം മുതല്‍ വിളപ്പില്‍ശാല ജങ്ഷന്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം റോഡിന്റെ വീതി അഞ്ചു മീറ്ററാണ്. ഇത് എട്ടുമീറ്ററായി ഉയര്‍ത്തിയാലെ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കുകയുള്ളു.

റോഡ് വന്നാല്‍  നെയ്യാര്‍ഡാമിലേക്കും അരുവിക്കരയിലേക്കും കാപ്പുകാടിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഇടത്താവളമായും ശാസ്താംപാറ മാറും. അഡൈ്വഞ്ചര്‍ ടൂറിസത്തിന് അനന്തസാധ്യതകളുള്ള ശാസ്താംപാറയെ സമീപത്തെ കടുമ്പു പാറയുമായി ബന്ധിപ്പിക്കുന്ന റോപ് വേ സംവിധാനം കൂടിയായാല്‍ ഇവിടം ജില്ലയിലെ ഏറ്റവും ആകര്‍ഷണീയമായ സ്ഥലമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അന്‍പത് ലക്ഷം മുടക്കി 2010 ലാണ് ശാസ്താംപാറയില്‍ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2012 ല്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു.അതിനു ശേഷം മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.

അതിനിടെ വിളപ്പില്‍ പഞ്ചായത്തിന്റെ ഗ്രാമീണ ടൂറിസം കേന്ദ്രമായ ശാസ്താംപാറയുടെ അടിവാരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നതായി പഞ്ചായത്ത് തന്നെ പരാതി പ്പെടുന്നു.  കരുവിലാഞ്ചി വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ശാസ്താംപാറയുടെ നാലു വശങ്ങളിലും കയ്യേറ്റക്കാര്‍ കൃഷിയിറക്കിയിട്ടുണ്ട്.ഭൂമി അളന്നുതിട്ടപ്പെടുത്തി നല്‍കാന്‍ വിളപ്പില്‍ പഞ്ചായത്ത് ഒരു വര്‍ഷത്തിലേറെയായി റവന്യു അധികൃതരോട് ആവശ്യപ്പെടുന്നു. രണ്ടു തവണ കളക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ശാസ്താംപാറയുടെ ഭൂനിര്‍ണ്ണയം നടത്താന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

എന്നാല്‍ ഉദ്യോഗസ്ഥര്‍ ശാസ്താംപാറ അളന്നുനല്‍കാന്‍ ഇതേവരെ തയ്യാറായില്ല. റവന്യു പുറമ്പോക്കിന്റെ വിസ്തൃതിയും അതിരുകളും കൃത്യമായി അറിയാത്തതിനാല്‍ കയ്യേറ്റക്കാരെ തടയാന്‍ വിളപ്പില്‍ പഞ്ചായത്തിനും കഴിയുന്നില്ല. പഴയ സര്‍വ്വേ രേഖകള്‍ പ്രകാരം 25 ഏക്കര്‍ വിസ്തൃതിയാണ് ശാസ്താംപാറയ്ക്കുള്ളത്. റവന്യു ഉദ്യോഗസ്ഥര്‍ പഴയ ഭൂരേഖകളും പ്ലാനും പരിശോധിച്ച് ശാസ്ത്രീ യമായി അളന്നുനല്‍കിയാല്‍ പദ്ധതി പ്രദേശം വേലികെട്ടി സംരക്ഷിക്കാന്‍ പഞ്ചായത്ത് ഒരുക്കമാണ്.

സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ശാസ്താംപാറയില്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. ശാസ്താംപാറ പുറമ്പോക്ക് അളന്നുനല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് തീരുമാനം കത്തായി കളക്ടര്‍ക്ക് നല്‍കിയി ട്ടുണ്ട്. കളക്ടര്‍ അടിയന്തരമായി ഇടപെട്ട് റവന്യു പുറമ്പോക്ക് അളന്നു നല്‍കണമെന്നതാണ് പഞ്ചായത്തിന്റെ ആവശ്യം.

Related posts