എറണാകുളം മെഡിക്കല്‍ കോളജില്‍ സിഐടിയു യൂണിയനില്‍ നിന്നും 20 ജീവനക്കാര്‍ ബിഎംഎസില്‍

KLM-BMSകളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ആര്‍ എംഒ നിയമനം അടക്കം വിവിധ പ്രശ്‌നങ്ങളില്‍ സിഐടിയു എടുക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ച് 20 പ്രധാന പ്രവര്‍ത്തകര്‍ ബിഎംഎസില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി, എസ്ടിയു യൂണിയനുകളില്‍പെട്ട പത്തോളം ജീവനക്കാരും ബിഎംഎസില്‍ ചേര്‍ന്നു. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്‍െറ മുമ്പില്‍ ചേര്‍ന്ന ബിഎംഎസിന്‍െറ പതാകദിനാഘോഷ പരിപാടിയിലാണ് പുതിയംഗങ്ങള്‍ക്ക് അംഗത്വം നല്‍കിയത്. മുപ്പത് പേര്‍ ബിഎംഎസിന്‍െറ അംഗത്വമെടുത്തു.

ഇനിയും കൂടുതല്‍ പേര്‍ ബി എംഎസിലേക്ക് വരുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. നഴ്‌സുമാര്‍, ലാബ് അസിസ്റ്റന്റുമാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍ നിന്നുമുള്ളവരാണു സ്വന്തം ട്രേഡ് യൂണിയന്‍ വിടുന്നത്.മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കാരുടെ സിപിഎം അനുഭാവ സംഘടനാ സെക്രട്ടറിയും സംയുക്ത തൊഴിലാളി യൂണിയന്‍ കണ്‍വീനറുമായ  വിപിന്‍ദാസിന്റെ നേതൃത്വത്തിലാണ്  ബിഎംഎസില്‍  അംഗത്വമെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലനില്‍പ്പിന് തന്നെ ദോഷം വരുന്ന രീതിയിലാണ്  സംഘടനാ നേതാക്കന്മാരുടെ  പ്രവര്‍ത്തനമെന്നും  ജീവനക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

സഹകരണവകുപ്പിന്‍െറ കാലഘട്ടം മുതലേ ആശുപത്രിയുടെ വികസനത്തിനോ വളര്‍ച്ചയ്‌ക്കോ ഭൂരിപക്ഷം നേതാക്കളും യാതൊരു ഗുണവും ചെയ്യുന്നില്ല. ആദ്യകാലഘട്ടം മുതലുള്ള നിരവധി അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജീവനക്കാര്‍ പറയുന്നു. വിജിലന്‍സ് കേസ് നേരിടുന്ന നേതാക്കന്‍മാരും ഇവിടെയുണ്ട്.അതേ സമയം സംഘടന വിടുന്ന കുറച്ചു പേര്‍ സിപിഎം  ജില്ലാ നേതൃത്യത്തെ വിവരങ്ങള്‍ ധരിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്‍െറ നോമിനികള്‍ വീണ്ടും പ്രധാന പോസ്റ്റുകളില്‍ എത്തിയത് സി പി എമ്മിലെ പ്രാദേശിക നേതൃത്വത്തിന്‍െറ സമ്മര്‍ദ്ദത്തിന് ആരോഗ്യ വകുപ്പ് വഴങ്ങിയത് കൊണ്ടാണെന്നാണ് ജീവനക്കാരുടെ ആരോപണം.

മനുഷ്യവകാശ കമ്മീഷന്‍ വരെ പ്രതികരിച്ചിട്ടും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷസര്‍ക്കാര്‍ തയാറാകുന്നില്ല. സഹകരണ വകുപ്പിലോ സര്‍ക്കാര്‍ തലത്തിലോ ശമ്പള പരിഷ്ക്കരണം വരുമ്പോള്‍  എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ബാധകമാകുന്നില്ലെന്ന് മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ബി. കോശി  കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു.

Related posts