കഞ്ചാവ് ഉപയോഗത്തെക്കുറിച്ചു വിവരം നല്‍കിയ വിദ്യാര്‍ഥിക്കു ക്രൂരമര്‍ദനം; പോലീസ് നടപടിയെടുക്കാ ത്തതിനെ തുടര്‍ന്നു നീതി തേടി ഋഷിരാജ് സിംഗിന്‍െറ അടുത്തേക്ക്

rishiകളമശേരി: സ്വന്തം വിദ്യാലയത്തിലെ മയക്ക് മരുന്നു  കഞ്ചാവ് സംഘങ്ങളെക്കുറിച്ച് വിവരം നല്‍കണമെന്ന  സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍െറ ഉപദേശം അക്ഷരംപ്രതി അനുസരിച്ച പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് സഹപാഠികളുടെ ക്രൂര മര്‍ദ്ദനം.  നഗരത്തിലെ  പ്രമുഖ വിദ്യാലയത്തിലാണ് സംഭവം നടന്നത്.

പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഋഷിരാജ് സിംഗിനെ തന്നെ നീതിക്കായി സമീപിക്കാനാണ് മാതാപിതാക്കളും കുട്ടിയും ഒരുങ്ങുന്നത്. ആലുവ മുപ്പത്തടം സ്വദേശിയായ മോഹന്‍ദാസിന്റെ മകന്‍  സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണിപ്പോള്‍. പന്ത്രണ്ടോളം പേര്‍ മര്‍ദ്ദിച്ചതിനാല്‍ വിദ്യാര്‍ഥിയുടെ തലയ്ക്ക് പുറകിലും  ശരീരമാസകലവും മുറിവും ചതവുമുണ്ട്. രണ്ടാഴ്ചത്തെ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നഗരത്തിലെ വിദ്യാലയത്തിലെ മൈതാനത്ത് സ്കൂള്‍ വിട്ട് കഴിഞ്ഞ് 2.45നാണ് മര്‍ദ്ദനം അഴിച്ചുവിട്ടത്.   ആദ്യം എന്തോ പറയാനുണ്ടെന്ന വ്യാജേന മൈതാനത്തേക്ക് കൊണ്ടു പോകുകയായിരുന്നു. നാല് വിദ്യാര്‍ഥികളുടെ പേര് അറിയിച്ചെന്ന് പറഞ്ഞ് ഇവരുടെ നേതൃത്യത്തില്‍ 12ഓളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.

ക്ലാസ് ലീഡര്‍ കൂടിയായ ഈ വിദ്യാര്‍ഥി കഴിഞ്ഞ ദിവസം  സ്കൂളില്‍ കൗണ്‍സിലിംഗ് നടക്കുന്നതിനിടെയാണ് വിവരം രഹസ്യമായി അറിയിച്ചത്. നാല് വിദ്യാര്‍ഥികള്‍ സ്ഥിരമായി ടോയ് ലെറ്റ് പരിസരത്ത് കഞ്ചാവും മറ്റും ഉപയോഗിയ്ക്കുന്നതായാണ് വിവരം നല്‍കിയത്.

Related posts