കണ്ണൂരില്‍ കനത്ത സുരക്ഷ, കനത്ത പോളിംഗ്

knr-pollingകണ്ണൂര്‍: തെരഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ കണിശതയില്‍ കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. ഉച്ചവരെ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യത്തെ ഒരു മണിക്കൂറില്‍ ജില്ലയില്‍ ഒമ്പതു ശതമാനം വോട്ടാണു രേഖപ്പെടുത്തിത്. രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ശതമാനം 14 ആയി. പത്ത് മണിയോടെ 19 ആയി പോളിംഗ് ശതമാനമുയര്‍ന്നു. പതിനൊന്നോടെ പോളിംഗ് 33 ശതമാനമായി. ഒരു മണിയോടെ അമ്പതുശതമാനത്തിലെത്തി.

ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഇരിക്കൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ പോളിംഗ് നടക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിവരെ 55 ശതമാനം പോളിംഗ് ഇവിടെ രേഖപ്പെടുത്തി. ധര്‍മടത്താണ് ഏറ്റവും കുറഞ്ഞ പോളിംഗ്. 41 ശതമാനം പോളിംഗ് മാത്രമാണ് ഉച്ചയ്ക്ക് ഇവിടെ നടന്നത്. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും പോളിംഗ് ബൂത്തുകളില്‍ സ്ത്രീകളുള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ നീണ്ടനിരയാണു തുടക്കംമുതല്‍ കണ്ടത്. മലയോരമേഖലയിലെ ബൂത്തുകളിലും കനത്തപോളിംഗ് നടക്കുന്നുണ്ട്. ഉച്ചയ്ക്കുശേഷം ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനമുള്ളതിനാല്‍ പരമാവധി വോട്ടര്‍മാരെ നേരത്തെതന്നെ ബൂത്തിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രതയിലാണ്.

രാവിലെ ഏഴിനാരംഭിച്ച പോളിംഗ് വൈകുന്നേരം ആറിനു സമാപിക്കും. ഏതെങ്കിലും ബൂത്തില്‍ വൈകുന്നേരം ആറിനുശേഷവും വോട്ടു ചെയ്യാന്‍ ആളുകളുണ്ടെങ്കില്‍ ആറുവരെ ക്യൂവിലുള്ളവര്‍ക്കു പ്രത്യേക സ്ലിപ്പ് നല്‍കി ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരമൊരുക്കും. ജില്ലയിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകളില്‍ തുടക്കത്തില്‍ കേടായെങ്കിലും വേഗത്തില്‍തന്നെ പ്രശ്‌നം പരിഹരിച്ചു പോളിംഗ് തുടര്‍ന്നു.

ചരിത്രത്തിലില്ലാത്തവിധം കനത്ത സുരക്ഷയാണു കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയൊമ്പതു കമ്പനി കേന്ദ്രസേനയെ ഉള്‍പ്പെടെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ബൂത്തിന്റെ ചുമതലയുള്ള കേന്ദ്ര സേനാംഗങ്ങള്‍ പരിശോധിച്ച ശേഷമാണു പോളിംഗ് ബൂത്തിലേക്കു പ്രവേശിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ 265 പേരെ മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പു നിരീക്ഷകരായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ 17 ഐപിഎസ് ഉദ്യോഗസ്ഥരാണു തെരഞ്ഞെടുപ്പു നിരീക്ഷകരായി എത്തിയിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണിയുള്ള അതിര്‍ത്തിബൂത്തുകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലാകെയുള്ള 1,629 പോളിംഗ് ബൂത്തുകളില്‍ 1,401 ബൂത്തുകളിലും പ്രത്യേകസുരക്ഷ ഒരുക്കിയിരിക്കുന്നു. ഓരോ ബൂത്തിന്റെയും 200 മീറ്റര്‍ ചുറ്റളവില്‍ പോലീസ് ആക്ട് 144 പ്രകാരം നിരോധനാജ്ഞയുണ്ട്. 1,054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 192 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ കവറേജുമുണ്ട്. വെബ്കാസ്റ്റിംഗിനു മേല്‍നോട്ടത്തിനായി കളക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.

പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ്, തലശേരി എന്നീ ഏഴ് മണ്ഡലങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലുമാണ്. ഈ മണ്ഡലങ്ങളിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്കാസ്റ്റിംഗും വീഡിയോ കവറേജും നടത്തുന്ന ദുശ്യങ്ങള്‍ പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യും. വോട്ടെടുപ്പിന്റെ അടുത്ത ദിവസം തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇവ പരിശോധിക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഏതെങ്കിലും ബൂത്തില്‍ ക്രമക്കേട് നടന്നതായി പരാതിയുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനും സൗകര്യമുണ്ടാകും. അന്ധരും അവശരുമായവര്‍ ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെയും ചെയ്യുന്നയാളിന്റെയും ഫോട്ടോ പ്രത്യേകമായി എടുക്കുന്നുണ്ട്. ഓപ്പണ്‍വോട്ട് ചെയ്യുന്നവരുടെയും വോട്ടറുടെയും ഫോട്ടോ നിരീക്ഷകര്‍ നാളെ പരിശോധിക്കും.

Related posts