കപ്പവില കുതിക്കുന്നു… തമിഴ്‌നാട്ടില്‍ നിന്നുള്ള കപ്പവരവ് കുറഞ്ഞതും നാട്ടിന്‍പുറങ്ങളില്‍ മരച്ചീനിക്കൃഷി നാമമാത്രമായതും വിലവര്‍ധനയ്ക്കു കാരണം

ktm-kappaകടുത്തുരുത്തി: മലയാളികളുടെ ഇഷ്ടവിഭവമായ കപ്പയ്ക്കു പൊള്ളുന്ന വില. കപ്പ വില നാട്ടിന്‍പുറങ്ങളില്‍ 25 രൂപയിലെത്തിയ പ്പോള്‍. നഗരപ്രദേശങ്ങളിലതു 35 വരെയെത്തി. ആറുമാസം മുമ്പ്  വരെ 15-20 രൂപയ്ക്കു ലഭിച്ചിരുന്ന കപ്പയുടെ വിലയാണു മുപ്പത് രൂപയ്ക്കു മുകളിലെത്തിയിരിക്കുന്നത്. കപ്പ ലഭിക്കാനില്ലാത്തതിനാല്‍ ഇനിയും വില ഉയരുമെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന. മുന്‍വര്‍ഷങ്ങളില്‍ റബറിന് വിലയിടിഞ്ഞതോടെ കര്‍ഷകര്‍ വ്യാപകമായി കപ്പ കൃഷി ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കപ്പ വില താഴേക്കെത്തി. പലരും റബര്‍ വെട്ടി മാറ്റിയാണ് കപ്പക്കൃഷി ആരംഭിച്ചത്. സ്വന്തം ഭൂമിക്കു പുറമെ പാട്ടത്തിനെടുത്തും കപ്പ കൃഷി ചെയ്തവര്‍ നിരവധിയാണ്.

കപ്പ വ്യാപകമായതോടെ സാധാരണയെന്ന പോലെ കര്‍ഷകന് ന്യായവില ലഭിക്കാത്ത സ്ഥിതിയായി. ഏക്കറുകണക്കിന് സ്ഥലത്ത് കൃഷി ചെയ്തിരുന്ന കപ്പ വാങ്ങാന്‍പോലും ആളില്ലാതായതോടെ കര്‍ഷകര്‍ കടക്കെണ ിയിലുമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. വില കുത്തനെ ഇടിഞ്ഞതോടെ ഭൂരിബാഗം കര്‍ഷകരും ഒറ്റയടിക്ക് കപ്പക്കൃഷി നിര്‍ത്തിയതോടെയാണ് കപ്പയുടെ വില ഇക്കുറി കുതിച്ചു കയറിയത്. കടുത്തുരുത്തിയിലും കുറവിലങ്ങാടും കാണക്കാരിയിലും കുറുപ്പന്തറയിലുമെല്ലാം പല വിലയ്ക്കാണ് കപ്പയുടെ വ്യാപാരം നടക്കുന്നത്.

20 രൂപയ്ക്കു മുകളിലാണു തോട്ടങ്ങളില്‍ നിന്നു കപ്പ ലഭിക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു. പലപ്പോഴും മികച്ച ഇനം കപ്പ ലഭിക്കണമെങ്കില്‍ തുക അധികം നല്‍കണം. 2,500 രൂപയ്ക്കു മുകളില്‍ വണ്ടിക്കൂലിയുമാകും. പണിക്കൂലിയും മറ്റു ചെലവുകളുമുള്‍പെടെ വേറെയും കണ്ടെത്തണം. കപ്പയുടെ വില അടിക്കടി വര്‍ധിക്കുന്നതു മൂലം ഉപയോഗം പകുതിയായി കുറഞ്ഞിട്ടുണ്ട്. അഞ്ചുപേരുള്ള കുടുംബത്തിനു ഒരു നേരത്തെ ഭഷണത്തിനായി മൂന്നു കിലോ കപ്പയെങ്കിലും വേണം. കറിയുടെ ചെലവുകൂടി പരിഗണിക്കുമ്പോള്‍ രാവിലത്തെ കാപ്പി കപ്പയാണെങ്കില്‍ ചെലവു 100 രൂപയ്ക്കു മുകളിലാകും. സ്ഥിരമായി കപ്പ വാങ്ങിയിരുന്ന പല കുടുംബങ്ങളും ആഴ്ചയില്‍

ഒരിക്കല്‍ മാത്രമാണ് ഇപ്പോള്‍ വാങ്ങുന്നത്. മറ്റു ദിവസങ്ങളില്‍ അരിപ്പൊടിയും ഗോതമ്പും ഉപയോഗിച്ചു നിര്‍മിക്കുന്ന പലഹാരങ്ങളെയാണു പലരും ആശ്രയിക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നാണ് ഇപ്പോള്‍ പ്രധാനമായും ഈ മേഖലയില്‍ കപ്പ എത്തുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ വ്യാപാരികള്‍ക്കും കപ്പ ലഭിക്കൂവെന്നതാണ് യാഥാര്‍ഥ്യം. തമിഴ്‌നാട്ടില്‍ നിന്നുള്ള കപ്പവരവ് കുറഞ്ഞതും നാട്ടിന്‍പുറങ്ങളില്‍ മരച്ചീനിക്കൃഷി നാമമാത്രമായതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്.

Related posts