കല്പാത്തി രഥോത്സവത്തിനു ഒരുക്കങ്ങള്‍ തുടങ്ങി; 15ന് പാലക്കാട് താലൂക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

pkd-kalpathyപാലക്കാട്: കല്പാത്തി രഥോത്സവം നവംബര്‍ ഏഴ് മുതല്‍ 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രഥോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെയും സംഘാടകസമിതിയുടെയും യോഗം ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്നു. രഥോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ യോഗം  വിലയിരുത്തി. രഥപ്രയാണങ്ങള്‍ നടക്കുന്ന നവംബര്‍ 13,14,15 തീയതികളില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പാക്കും.

ആംബുലന്‍സ് ഉള്‍പ്പെടെ ആരോഗ്യ വിദഗ്ധരുടെ സംഘം സ്ഥലത്ത് കാംപ് ചെയ്യും. കുടിവെള്ളവും വൈദ്യുതിയും തടസ്സമില്ലാതെ വിതരണം ചെയ്യാനും ഉത്സവത്തോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഹെല്‍പ് ഡെസ്ക് തുടങ്ങാനും ശബ്ദ മലിനീകരണം നിയന്ത്രിക്കാനും ഗതാഗതം നിയന്ത്രിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി

. രഥ പ്രയാണം നടത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കണമെന്നും താത്കാലിക കച്ചവട സ്ഥാപനങ്ങള്‍ കൊടി തോരണങ്ങള്‍ എന്നിവ നിയന്ത്രിക്കാനും രഥം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രയാണ യോഗ്യമാണെന്ന് ഉറപ്പ്  വരുത്താനും കലക്ടര്‍ നിര്‍ദേശിച്ചു. രഥത്തിന്റെ സുഗമമായ പ്രയാണത്തിന് തടസ്സമാകുന്ന ടെലിവിഷന്‍ കേബിളുകള്‍ ഉയര്‍ത്തിക്കെട്ടണമെന്നും കല്‍പ്പാത്തി പുഴയും  പരിസരവും  ശുചിയാക്കാനും യോഗം തീരുമാനിച്ചു.

നവംബര്‍ 15ന് പാലക്കാട് താലൂക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ അധ്യക്ഷയായ യോഗത്തില്‍  എ.ഡി.എം. എസ്.വിജയന്‍ , അസി.സൂപ്രണ്ട് ഓഫ് പൊലീസ് പൂങ്കുഴലി , വിവിധ വകുപ്പ് മേധാവികള്‍, രഥോത്സവ സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts