കളക്ടറുടെ ഉത്തരവിനു ‘പുല്ലുവില”; തൃശൂര്‍ പൂരം ഹെലികാമില്‍ പകര്‍ത്തിയ യുവാക്കള്‍ അറസ്റ്റില്‍

TCR-HELICAMERAതൃശൂര്‍: കളക്ടറുടെ ഉത്തരവിനെ മറികടന്ന് തൃശൂര്‍ പൂരം ഹെലികാം ഉപയോഗിച്ച് പകര്‍ത്തിയ യുവാക്കള്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയ അരിമ്പൂര്‍ സ്വദേശി പള്ളിയില്‍ വീട്ടില്‍ ധീരജ്(24), എഡിറ്റു ചെയ്യാന്‍ സഹായിച്ച കാഞ്ഞാണി സ്വദേശി പരീക്ഷിത്ത്(23) എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് എസ്‌ഐ ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.   അപകടസാധ്യതയും കളക്ടറുടെ ഉത്തരവും കണക്കിലെടുക്കാതെ ഹെലി ക്യാം ഉപയോഗിച്ച് പകര്‍ത്തിയ കുടമാറ്റത്തിന്റെ ദൃശ്യം ധീരജ് ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് യുവാക്കള്‍ കുടുങ്ങിയത്.

സുരക്ഷാക്രമീകരണങ്ങളെ പരിഹസിച്ചുകൊണ്ടുള്ള കുറിപ്പും ധീരജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്തെ സണ്‍ ആശുപത്രിക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍നിന്നാണ് ധീരജ് കാമറ പ്രവര്‍ത്തിപ്പിച്ചിരുന്നത്. വളരെ ഉയരത്തില്‍ പറന്ന ഹെലിക്യാം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച രണ്ടു ലക്ഷം രൂപ വിലവരുന്ന ഡ്രോണും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത ഐ പാഡ് കോഴിക്കോടുള്ള ബന്ധുവീട്ടിലാണെന്നും അത് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും ഈസ്റ്റ് എസ്‌ഐ ലാല്‍കുമാര്‍ പറഞ്ഞു.

ഫ്രീലാന്‍സായി ഫോട്ടോഗ്രഫി ജോലികള്‍ ചെയ്തുവരികയാണ് ധീരജ്. ഇയാള്‍ ഷോര്‍ട്ട്ഫിലിമുകളും ചിത്രീകരിച്ചിട്ടുണ്ടെന്നു പറയുന്നു. അറസ്റ്റിലായ പരീക്ഷിത്ത് ഇയാളുടെ സുഹൃത്താണ്. അതീവ സുരക്ഷയോടെ നടന്ന പൂരത്തിനി ടയിലേക്ക് ഹെലിക്യാം വന്നു വീഴുകയോ മറ്റോ ചെയ്താലുണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങളെ പരിഗണിച്ച് പൂരം ചിത്രീകരിച്ചതിനെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നു പോലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമീഷണര്‍ കെ.പി. ജോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു, സബ് ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, സിപിഒമാരായ ജോഷി, നിനോജ്, സിബു, സുഫീര്‍, സന്തോഷ് ജോര്‍ജ് എന്നിവര്‍ അടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Related posts