കളിമണ്‍പാത്ര നിര്‍മാണമേഖലയ്ക്ക് തിരിച്ചടി; പരമ്പരാഗതക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നു

pkd-kalimanimanamഒറ്റപ്പാലം: കളിമണ്‍പാത്ര നിര്‍മാണമേഖലയ്ക്ക് കനത്ത തിരിച്ചടിയായി പരമ്പരാഗത മണ്‍പാത്ര നിര്‍മാണക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നു. ഇത്തരം പാത്രങ്ങള്‍ക്ക് മുന്തിയ ഹോട്ടലുകളില്‍ പ്രിയം ഏറുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മറ്റു തൊഴില്‍തേടി പോകുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. കളിമണ്‍പാത്രം നിര്‍മിക്കുന്നതിനു ആധുനിക യന്ത്രങ്ങള്‍ വരുന്നതും വിദഗ്ധരായ പ്രഫഷണലുകള്‍ അന്യസംസ്ഥാനത്തുനിന്നും വ്യാവസായികമായി ഇടംപിടിച്ചതും ഇവിടത്തെ പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായി.

കളിമണ്‍പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ച കുംഭാര സമുദായക്കാര്‍ സിംഹഭാഗവും ഈ മേഖലയില്‍നിന്നും പിന്തിരിഞ്ഞ സ്ഥിതിയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നും പാത്രങ്ങളും ചട്ടികളും മറ്റു സാമഗ്രികളും യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും ഇവിടെയുള്ള കളിമണ്‍പാത്ര നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായി. പഴയ തലമുറയില്‍പെട്ട അപൂര്‍വം ചിലര്‍ മാത്രമാണ് ഇന്ന് ഈ രംഗത്ത് നിലനില്ക്കുന്നത്. ഇവര്‍ക്കാകട്ടെ ഇതുകൊണ്ടു പ്രത്യേകിച്ച് ഒരു തൊഴിലെന്ന നിലയില്‍ സ്ഥിരം വരുമാനം ലഭിക്കുന്ന സാഹചര്യവുമില്ല.

തമിഴ്‌നാട്ടില്‍നിന്നും മറ്റും വരുന്ന കളിമണ്‍ പാത്ര സാധന സാമഗ്രികള്‍ക്കാണ് ഇവിടെ പ്രിയം കൂടുതലുള്ളത്. ഉള്ള സാധ്യത കൂടി ഇതുമൂലം ഇല്ലാതാകുന്ന സാഹചര്യവും ഇതുമൂലമുണ്ടാകുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. അനുഷ്ഠാനം കണക്കെ ഇന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം പേരാണുള്ളത്. ഇവരാകട്ടെ പ്രായമേറിയവരാണ്.

പുതുതലമുറയില്‍നിന്നും ആരും തന്നെ ഈ മേഖലയിലേക്ക് കടന്നുവരാത്തത് ഈ പരമ്പരാഗത മേഖലയുടെ സര്‍വനാശ നാശത്തിനു തന്നെ കാരണമാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ട്രെയിനുകളില്‍ ചായക്കപ്പുകള്‍ക്കുപകരം മണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിനു തീരുമാനമുണ്ടായിരുന്നു. മണ്‍പാത്ര നിര്‍മാണമേഖലയുടെ പ്രതിസന്ധി മറികടക്കുന്നതിനും ഈ മേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നു സുവര്‍ണകാലം ഒരുക്കുന്നതിനുമാണ് ഈ തീരുമാനമുണ്ടായത്. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനം നടപ്പായില്ല. കളിമണ്ണ് ലഭിക്കാത്തതാണ് ഈ മേഖലയിലുള്ളവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. മണ്ണെടുക്കുന്നതിനു ജിയോളജിക്കല്‍ വകുപ്പിന്റെ നിയമപ്രശ്‌നങ്ങള്‍ മുഖ്യവെല്ലുവിളിയാണ്.മുമ്പ് ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍നിന്നാണ് മണ്ണെടുത്തിരുന്നത്.

എന്നാല്‍ ഇതിനു നിരോധനമുള്ളതും മണ്ണില്‍ അമിതമായി ചെളികലര്‍ന്നതും പാത്രനിര്‍മാണത്തിന് ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടാക്കി.നിലവില്‍ മണ്ണിന് 12,000 മുതല്‍ 15,000 രൂപ വരെ നല്കിയാണ് ഈ രംഗത്തുള്ളവര്‍ ഒരു ലോഡ് കളിമണ്ണ് വാങ്ങുന്നത്. ഉത്പാദന ചെലവു കൂടുതലും ഉത്പന്നത്തിനു വില ലഭിക്കാത്തതും ആവശ്യക്കാര്‍ ഇല്ലാത്തതുമാണ് മേഖലയുടെ മുഖ്യപ്രശ്‌നം.കളിമണ്‍ പാത്രത്തില്‍ ആഹാരം പാചകം ചെയ്യുന്നതാണ് ആരോഗ്യത്തിന്  അത്യുത്തമമെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനു സമൂഹം തയാറാകുന്നില്ലത്രേ.

പെട്ടെന്നു വീണുടയുന്നുവെന്ന പ്രശ്‌നവും അതീവ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യണമെന്നുമുള്ളതുമാണ് മണ്‍പാത്രങ്ങളുടെ പ്രശ്‌നം. എന്നാല്‍ പ്രകൃതിക്ക് ഇത്രമാത്രം ഇങ്ങുന്ന മറ്റൊന്നില്ലെന്നതാണ് സത്യം. പരമ്പരാഗതമായ ഈ തൊഴില്‍മേഖലയെ സംരക്ഷിക്കുന്നതിനും പുതുതലമുറയെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനും അടിയന്തിരനടപടി അനിവാര്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുകൂല തീരുമാനമുണ്ടാകണമെന്നും മണ്‍പാത്രനിര്‍മാണം കുലത്തൊഴിലാക്കിയ ഒറ്റപ്പാലം കണ്ണിയമ്പുറം കിഴക്കേതില്‍പടി മൂത്തവീരന്‍ പറയുന്നു.

Related posts