കോട്ടൂര്‍സുനില്‍
കാട്ടാക്കട: പട്ടിണിയുടെയും വറുതിയുടെയും കാലഘട്ടമായ കര്‍ക്കിടകം അഗസ്ത്യമലയിലെ ആദിവാസികള്‍ക്ക് നല്‍കിയത് കനത്ത ആഘാതം. ഇനി പൊന്നിന്‍ തിരുവോ ണം അടിപൊളിയാക്കണമെങ്കില്‍ ഉള്‍കാട് താണ്ടിയേ പറ്റൂ. അതിനാല്‍ തന്നെ കാട്ടുമൂപ്പന്റെ അനുഗ്രഹവും വാങ്ങി കാടിന്റെ മക്കള്‍ യാത്രയായി. ഇനി 20 ദിവസത്തോളം നീളുന്ന യാത്ര കഴിഞ്ഞ് ഇവര്‍ എത്തും. ആദിവാസികള്‍ക്ക് ഏക ആശ്രയമാകുന്ന തേന്‍ ശേഖരണത്തിന്റെ സീസണ്‍ അവസാന ഘട്ടത്തിലാണ്. മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് തേനിന്റെ സീസണ്‍. ഓഗസ്റ്റ് അവസാനത്തോടെ തേന്‍ സീസണ്‍ പൂര്‍ണമായും അവസാനിക്കും.ഇക്കുറി കാണിക്കാര്‍ക്ക് തേന്‍ സീസണ്‍ വരുമാനം തന്നില്ല.
തേന്‍ സീസണും ചതിച്ചു. വലിയ പ്രതീക്ഷയോടെ വനത്തിലെ ഊരുകളില്‍ വാഴ കൃഷി ചെയ്തിരുന്നു. എന്നാല്‍ വന്‍ കാറ്റില്‍ അവ നിലംപൊത്തി. നേന്ത്രവാഴകളാണ് നിലംപൊത്തിയത്. അതോടെ അതിലുണ്ടായിരുന്ന പ്രതീക്ഷയും നശിച്ചു. കുരുമുളക് കൃഷി വ്യാപകമായി നടത്തിയിരുന്നു. എന്നാല്‍ റബര്‍ക്യഷി വന്നതോടെ അത് പാടെ ഒഴിവാക്കി. ഇപ്പോള്‍ റബറിന് വിലയില്ല. എന്നാല്‍ മുളകിന് വിലയുമുണ്ട്.
അതിനാല്‍ ഓണം ആഘോഷിക്കാന്‍ കരുതലായി സൂക്ഷിക്കേണ്ട ധനവും ഇല്ലാതെയായി. വനവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന കാട്ടു മക്കള്‍ ഉപജീവനത്തിനായി മറ്റ് വന വിഭവങ്ങളായ നെല്ലിക്ക, കുറുന്തോട്ടി , കുന്തിരിക്കം, കാട്ടുമഞ്ഞള്‍, കാട്ടുകൂവയില , എന്നിവ തേടി പോകുന്നത്.ഉള്‍ വനത്തില്‍ എത്തിയാല്‍ കാട്ടുചൂരല്‍ കിട്ടും. അത്് കൊണ്ടു വന്ന് ചൂരല്‍ ഉള്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ അത് വാങ്ങാന്‍ ധാരാളം പേര്‍ എത്തും. അത് ഇവര്‍ക്ക് നല്ലൊരു വരുമാന മാര്‍ഗ്ഗമാണ്. അതിനാല്‍ ചൂരല്‍ തേടി കുട്ടികളും വൃദ്ധരും വരെ പോകും. ദിനങ്ങളോളം വനത്തില്‍ അലഞ്ഞാലേ വിഭവങ്ങള്‍ കിട്ടു. പാറ അപ്പുകളില്‍ തങ്ങുകയും വേണം. അതിനായുള്ള തയ്യാറെടുപ്പിലാണ് ഇവര്‍ പോയിരിക്കുന്നത്.