കോട്ടയം: കേരളം കാണാനെത്തിയ കേരളയെ കുട്ടികൾ കൗതുകത്തോടെയാണ് കണ്ടത്. അവൾ പറഞ്ഞു- എന്റെ പേര് കേരള. വയസ് എട്ട്. ഈ സ്കൂളിൽ പഠിക്കുന്നതിനും പുതിയ കൂട്ടുകാരെ ഉണ്ടായതിലും ഞാൻ വളരെ സന്തോഷവതിയാണ്- സ്കൂൾ അസംബ്ളിയിൽ കേരള പറഞ്ഞുനിർത്തിയപ്പോൾ സഹപാഠികൾ കരഘോഷത്തോടെയാണ് അവളുടെ വാക്കുകളെ എതിരേറ്റത്.
കേരള ആരാണെന്നല്ലേ, അങ്ങകലെ യുഎസിലെ ലോസ്ആഞ്ചാലസുകാരൻ ചാൾസ് ക്രാമറിന്റെയും പത്നി ബ്രണ്ണ മൂറിന്റെയും മകൾ. ഇത്തിരികൂടി വ്യക്തമാക്കിയാൽ കേരളത്തെ പ്രണയിച്ച ചാൾസ് ക്രെമറിന്റെയും പത്നി ബ്രണ്ണ മൂറിന്റെയും മകൾ. കേരളത്തോടുള്ള പ്രണയം അസ്ഥിക്കുപിടിച്ചതാണ് മകൾക്ക് അവർ കേരളയെന്ന് പേരിടാൻ കാരണം. ആ കുഞ്ഞു കേരളയാണ് കേരളം കാണാൻ എത്തിയത്.
കേരളത്തിന്റെ സൗന്ദര്യവും സംസ്കാരവും തൊട്ടറിയാൻ മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് കുഞ്ഞുകേരള യുഎസിലെ ലോസ് ആഞ്ചാലസിൽനിന്ന് കോട്ടയത്തെ ചേർപ്പുങ്കലെത്തിയത്. 2004ലാണ് ടിവി പ്രൊഡ്യൂസറായ ചാൾസ് ക്രാമറും പത്നി ഇന്റീറിയർ ഡിസൈനറായ ബ്രണ്ണ മൂറും ആദ്യമായി കേരളത്തിലെത്തുന്നത്. ഇതിനുമുന്പ് ഡൽഹി, ഉദയ്പുർ തുടങ്ങി ഇന്ത്യയിലെ മറ്റനേകം സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ചാൾസും മൂറും പ്രണയത്തിലായത് കേരളവുമായാണ്. വയനാട്ടിലെ പുൽമേടുകളും കടലോരങ്ങളും ഉൾനാടൻ ജലഗതാഗതവും ദന്പതികളെ വല്ലാതെ ആകർഷിച്ചു.
2009ൽ ഇവരുടെ ആദ്യ കുട്ടി ജനിക്കുന്നതിനു മുന്പ് രണ്ടുതവണകൂടി ഇവർ കേരളത്തിലെത്തി. മാത്രമല്ല ആദ്യകുട്ടിക്ക് കേരള എന്നു പേരിടാൻ അവർക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടിയും വന്നില്ല. എട്ടു വർഷത്തിനുശേഷം ഒരു ലോകപര്യടനത്തിനു പോകാൻ കുടുംബം തയാറെടുത്തു. ആറു വൻകരകളിലായി 20 രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് ഇവർ ലക്ഷ്യമിട്ടത്.
ഞങ്ങൾ കുട്ടികൾക്കു വീട്ടിൽതന്നെ വിദ്യാഭ്യാസം നൽകി. യാത്ര ചെയ്യാൻ തീരുമാനിച്ചതിലൂടെ അനുഭവമാണ് ഏറ്റവും വലിയ അധ്യാപിക എന്ന തീരുമാനത്തിലെത്തുകയായിരുന്നു ഞങ്ങൾ- ചാൾസ് പറയുന്നു. ഓരോ രാജ്യത്തും നാലാഴ്ച വരെ ചെലവഴിക്കുന്ന പദ്ധതിക്ക് ഇവർ വേൾഡ്സ് സ്കൂൾ101 എന്നാണു പേരു നൽകിയത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇന്ത്യ ഉണ്ടായിരുന്നില്ല. എന്നാൽ ഫ്രാൻസിൽ ടൂറിസ്റ്റ് ഗൈഡായ മൈക്കിളുമായി സന്ധിച്ചപ്പോഴാണ് ഇന്ത്യയും പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. മൈക്കിളിന് കേരളത്തിൽനിന്നു ദത്തെടുത്ത ഒരു കുട്ടിയുണ്ടായിരുന്നു. ചാൾസിനും കുടുംബത്തിനും കേരളത്തിൽ താമസസ്ഥലം തയാറാക്കി നൽകാമെന്ന് ഇയാൾ വാക്കുനൽകി.
തന്റെ പേരിനു പിന്നിലുള്ള നാടിനെകുറിച്ചറിയാൻ കേരളയ്ക്കും താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ചാൾസും കുടുംബവും കോട്ടയം ജില്ലയിലെ ചേർപ്പുങ്കലെ മഞ്ജുവിന്റെ വീട്ടിലെത്തുന്നത്. മൈക്കിളിന്റെ ദത്തെടുത്ത പുത്രന്റെ സഹോദരിയായിരുന്നു മഞ്ജു. മഞ്ജുവിന്റെ മകൾ ഏഴുവയസുകാരി ദിയ ഭരണങ്ങാനത്തെ അൽഫോൻസ റെസിഡൻഷൽ സ്കൂളിലാണ് പഠിച്ചിരുന്നത്. ദിയക്കൊപ്പം മക്കളായ ജൂലിയനെയും കേരളയെയും സ്കൂളിൽ അയയ്ക്കാൻ ചാൾസും ബ്രണ്ണയും തീരുമാനിച്ചു. ആദ്യ ദിനംതന്നെ കേരളയ്ക്കും കുടുംബത്തിനും സ്കൂളിൽ വൻ സ്വീകരണമാണ് നൽകിയത്.
മൂന്നാഴ്ചയ്ക്കുള്ളിൽ തന്റെ പേരും നാടിന്റെ ഭാഷയും എഴുതാൻ കേരള പഠിച്ചു. കേരള മിടുക്കിയായ വിദ്യാർഥിയായിരുന്നെന്നും പാഠ്യ-പാഠ്യേതാര പ്രവർത്തനങ്ങളിൽ ചുറുചുക്കോടെ പങ്കെടുത്തിരുന്നെന്നും അൽഫോൻസ റെസിഡൻഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസൽ മരിയ പറയുന്നു. കേരളത്തിൽ ചെലവഴിച്ചു മൂന്നാഴ്ചകൊണ്ട് ഈ നാടിന്റെ സംസ്കാരവും പാന്പര്യവും തിരിച്ചറിയാനും ചാൾസിനും കുടുംബത്തിനും കഴിഞ്ഞു.
ജനുവരിയിൽ കുഞ്ഞുകേരളയും കുടുംബവും കേരളത്തിൽനിന്നു മടങ്ങി. നിലവിൽ ചാൾസും കുടുംബവും ഇന്തോനേഷ്യയിലാണ്.
കടപ്പാട്: ന്യൂസ് മിനിറ്റ്