കൊട്ടാരക്കര: സ്ഥാനാര്‍ഥി നിര്‍ണയം കൊട്ടാരക്കര മണ്ഡലത്തില്‍ യു ഡിഎഫിന് തലവേദയായി മാറി. വിജയ സാധ്യതയുളള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതെ നേതൃത്വം കുഴങ്ങുകയാണ്. കൊട്ടാരക്കരയിലെ വിജയം കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമായതിനാല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ കോണ്‍ഗ്രസിന് അവതരിപ്പിക്കേണ്ടിവരും . ഇതാണ് അവരെ വലയ്ക്കുന്നത്. കേ.കോണ്‍. ബി -യുഡിഎഫ് വിട്ടതോടെയാണ് കൊട്ടാരക്കര സീറ്റ് കോണ്‍ഗ്രസിനു ലഭിക്കുന്നത്. യു ഡിഎഫിനേയും കോണ്‍ഗ്രസിനെയും തളളിപറഞ്ഞ് ഒട്ടനവധി അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചാണ് ആര്‍. ബാലകൃഷ്ണപിളളയും കൂട്ടരും മുന്നണി വിട്ടത്.
ഈ ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കണമെങ്കില്‍ യു ഡി എഫിന്റെ വിജയംഇവിടെ അനിവാര്യമാണ്. കൊടിക്കുന്നില്‍ സുരേഷ് എം പിയുമായി വര്‍ഷങ്ങളായി തുടര്‍ന്ന അഭിപ്രായ വ്യത്യാസങ്ങളാണ് പ്രധാനമായും പിളളയെ യുഡിഎഫില്‍ നിന്നും അകറ്റിയത്. തന്റെയും തന്റെ പാര്‍ട്ടിയുടെയും പരാജയത്തിനു കാരണം കൊടിക്കുന്നിലും കൂട്ടരും പിന്നില്‍ നിന്നും കുത്തിയതാണെന്നും പിളള ആരോപിച്ചിരുന്നു. കൊട്ടാരക്കരയില്‍ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന കൊടിക്കുന്നില്‍ സുരേഷിനും ഇവിടെ യു ഡിഎഫ് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. കൊടിക്കുന്നില്‍ സുരേഷ് തന്നെ കൊട്ടാരക്കരയില്‍ മല്‍സരിക്കുമെന്ന് ആദ്യം അഭ്യൂഹമുയര്‍ന്നിരുന്നു.
അദ്ദേഹം പരസ്യമായി തന്നെ ആ താല്‍പര്യം പ്രകടിപ്പിക്കുകയുമുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളളവരാരും അതിനെ അനുകൂലിച്ചില്ല. എം പി അയതിനാല്‍ എ ഐ സി സി നേതൃത്വവും അനുമതി നല്‍കിയില്ല. ഇപ്പോള്‍ ഡി സിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുക കൂടി ചെയ്തതോടെ ആ വഴി പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. മുന്‍ ഡി സിസി പ്രസിഡന്റ് വി. സത്യശീലന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഡ്വ. സവിന്‍ സത്യന്റെ പോരാണ് പിന്നീട് ഉയര്‍ന്നു വന്നത്. സത്യശീലന്റെ വിരുദ്ധ ചേരിയിലായിരുന്നു കൊടിക്കുന്നിലിനെ ഡിസിസി പ്രസിഡന്റാക്കിയത് സവിന്‍ സത്യനെ സ്ഥാനാര്‍ത്ഥിയാക്കാനുളള ഒത്തു തീര്‍പ്പിന്റെ ഭാഗമായാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ഡി സി സി പ്രസിഡന്റായെങ്കിലും കൊടിക്കുന്നിലും കൂട്ടരും ഈ നീക്കത്തെ ഇപ്പോള്‍ അനുകൂലിക്കുന്നില്ല. വിജയ സാധ്യത പരിഗണിച്ച് കോണ്‍ നേതൃത്വത്തിനും താല്‍പര്യകുറവാണെന്നാണ് അറിയാന്‍ കഴിയുന്നത്. പി.സിവിഷ്ണുനാഥിനെ കൊട്ടാരക്കരയില്‍ മല്‍സരിപ്പിക്കാനും നീക്കമുണ്ടായി. ജന്മനാട് എന്ന പരിഗണനയിലായിരുന്നു ഇത്. എല്‍ ഡി എഫ് വിജയം ആവര്‍ത്തിച്ചു വരുന്ന മണ്ഡലത്തില്‍ ബാലകൃഷ്ണപിളള കൂടി കൈ കോര്‍ക്കുന്ന സാഹചര്യത്തില്‍ വിഷ്ണുനാഥും കൂട്ടരും ഈ നീക്കം തുടക്കത്തിലെ തളളി. സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രഗല്‍ഭരെയും പരിഗണിച്ചെങ്കിലും ഇവിടെ വന്ന് ഭാഗ്യം പരീക്ഷിക്കാന്‍ ആരും തയാറായിട്ടില്ല.
ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുളളത്. കോണ്‍ഗ്രസ് കൊടിക്കുന്നില്‍ വിഭാഗം ഇപ്പോള്‍ ജില്ലാ പഞ്ചായത്തംഗമായ രശ്മിക്കുവേണ്ടി ചരടു വലികള്‍ നടത്തി വരുന്നുണ്ട്. വനിതയെ നേരിടാന്‍ മറ്റൊരു വനിതയെ ഇറക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പു രാഷ്ട്രീയത്തില്‍ ഇതുവരെ ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടില്ലാത്ത രശ്മിക്കു വേണ്ടി വാദിക്കാന്‍ ഗ്രുപ്പു മേലാളന്‍മാര്‍ ഇതുവരെ തയാറായിട്ടില്ല. പലര്‍ക്കും താല്‍പര്യക്കുറവുമുണ്ടെന്നാണ് സൂചനകള്‍.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുമ്പോള്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെയും ബിജെപിയുടെയും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അഡ്വ. ഐഷാപോറ്റി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായതോടെ അവര്‍ പ്രധാന വ്യക്തികളെയും വിവിധ സംഘടനാ നേതാക്കളെയും സന്ദര്‍ശിച്ചു തുടങ്ങി. മിക്കയിടങ്ങളിലും ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്.വെളിയം സ്വദേശിയായ രാജേശ്വരിയമ്മയാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. സിപിഐയുടെ മുന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന ഇവര്‍ രണ്ടു വര്‍ഷം മുമ്പാണ് സി പി ഐ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം ഏപ്രില്‍ ആദ്യമുണ്ടാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.