കൊലയാളി കാണാമറയത്ത്! രണ്ടു കെട്ടിടനിര്‍മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍; പ്രതിക്കൂട്ടില്‍ പോലീസ്; അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും ഡിജിപിയും

jishaപെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു. കൊല നടന്നിട്ട് ഇത്രയും ദിവസമായിട്ടും കൊലയാളി ഇപ്പോഴും കാണാമറയത്തു തന്നെ. അതേസമയം സംഭവവുമായി ബന്ധപ്പെട്ടു കെട്ടിടനിര്‍മാണ തൊഴിലാളികളായ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. മുടക്കുഴയില്‍ പുതുതായി വീട് നിര്‍മിക്കുന്ന  മേതല സ്വദേശികളായ രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഒരുമാസം മുന്‍പ് ജിഷയുടെ അമ്മ രാജേശ്വരിയുടെ ദേഹത്ത് ബൈക്ക് ഇടിച്ചതുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തേക്കും.

ആസാം സ്വദേശിയാണ് ഇയാള്‍. കേസിന്റെ യാതൊരു തെളിവുകളും ലഭിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യ അന്വേഷണ സംഘത്തെ മാറ്റി പകരം ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജിജിമോനാണ് അന്വേഷണത്തിനിപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഈ സംഭവത്തില്‍ റൂറല്‍ ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജു അലക്‌സാണ്ടര്‍ കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സദാനന്ദന്‍ എന്നിവര്‍ ഉള്‍പ്പെടും. ഇന്നു രാവിലെ പെരുമ്പാവൂരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന് കേസിന്റെ ഇപ്പോഴത്തെ സ്ഥിതിവിലയിരുത്തി സ്ക്വാഡ് വിപുലീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.

പ്രതിക്കൂട്ടില്‍ പോലീസ്

ആലുവ: പെരുമ്പാവൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണം ശക്തിപ്പെടുന്നു. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി നിരവധി പരാതികളുമായി ഇതിന് മുന്‍പ് പോലീസിനെ സമീപിച്ചിരുന്നെങ്കിലും പോലീസ് നീതി കാട്ടിയിരുന്നില്ലായെന്ന് വ്യക്തമായിട്ടുണ്ട്.

ഒടുവില്‍ ജിഷ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും പോലീസിന്റെ അനാസ്ഥ തുടരുകയായിരുന്നുവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിനെ തുടര്‍ന്ന് ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ നിന്നും പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാറിനെ ഒഴിവാക്കി. പകരം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി  എ.ബി ജിജിമോനെ സംഘത്തില്‍ ഉള്‍പ്പെടുത്തി.

കൊല നടന്ന ദിവസം കുറുപ്പംപടി പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും രാത്രിയായതിനാല്‍ മഹസര്‍ തയാറാക്കിയില്ല. പട്ടിക ജാതി – വര്‍ഗ പീഡനനിരോധന നിയമം ബാധകമായിട്ടും അത്തരം നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് കേസ് ആദ്യം അന്വേഷിച്ച കുറുപ്പംപടി പോലീസിന്റെ ഗുരുതരമായ വീഴ്ചയായിരുന്നു.

മൃഗീയമായ രീതിയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ട് അത് കളക്ടര്‍, ആര്‍ഡിഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. ദൡത് അക്രമങ്ങള്‍ ഉണ്ടായാല്‍ അത് ഉടനെ ജില്ലാ ഭരണ കൂടത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് നിയമം. എന്നാല്‍, ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കടുത്ത അനാസ്ഥ തന്നെയാണ് കാണിച്ചതെന്ന് ഉന്നത പോലീസ് നേതൃത്വം വിലയിരുന്നിയിട്ടുണ്ട്.

കുറുപ്പംപടി പോലീസ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതിലും വീഴ്ച കണ്ടെത്തുകയായിരുന്നു. പി.ജി. വിദ്യാര്‍ഥിയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരവമുള്ള കേസുകളുടെ പോസ്റ്റുമോര്‍ട്ട ദൃശ്യങ്ങള്‍ വീഡിയോ റെക്കോര്‍ഡിംഗ് വേണമെന്ന നടപടിയും പാലിച്ചില്ലെന്നാണ് മറ്റൊരു ആരോപണം. കേസിന്റെ തുടരന്വേഷണത്തിനും കൂടുതല്‍ തെളിവുകള്‍ വീഡിയോ റെക്കോര്‍ഡിംഗ് അത്യാവശ്യമായി വേണ്ടി വരും. ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കൈമാറും.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ക്രൂരമായ കൊലപാതകം മാധ്യമങ്ങളുടെ ഇടപെടല്‍ മൂലം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളുമാണ് പോലീസിനെ പ്രതി കൂട്ടിലാക്കിയിരിക്കുന്നത്. സാധാരണ കൊലപാതക കേസായി കുറുപ്പംപടി പോലീസ് എഴുതി തള്ളിയ ജിഷയുടെ കൊല രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കൂടാതെ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി തപര്‍ചന്ദ് ഗെഹ്ലോട്ട് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. അതിനുശേഷം ഇന്നു ഉച്ചയ്ക്ക് ആലുവ പാലസില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരും കളക്ടറുമായി ചര്‍ച്ച നടത്തും.

എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണത്തിന്റെ പൂര്‍ണ ചുമതല. ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍, കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സദാനന്ദന്‍, അഞ്ച് സിഐ, ഏഴ് എസ്‌ഐ എന്നിവരടങ്ങുന്ന 28 അംഗ സംഘം കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ അനാസ്ഥ വെളിപ്പെട്ട സ്ഥിതിക്ക് എത്രയും വേഗത്തില്‍ പ്രതികളെ കണ്ടെത്താനുള്ള കര്‍ശന നിര്‍ദേശമാണ് ആഭ്യന്തര വകുപ്പ് നല്‍കിയിരിക്കുന്നത്.

പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം:  ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പോലീസ് ആദ്യം മുതല്‍ തന്നെ കാര്യക്ഷമായി തന്നെയാണ് പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളില്‍ വരുന്ന മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. തെളിയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കൊലപാതകമാണ് നടന്നത്. യഥാര്‍ഥ പ്രതിയെ പിടികൂടുന്നതിന് പലവിധ പരിശോധനകള്‍ ആവശ്യമാണ്. ഇതാണ് പ്രതിയെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നത്. ആരെയെങ്കിലും പ്രതിയാക്കി കേസ് അവസാനിപ്പിക്കാന്‍ പറ്റില്ല. യാഥാര്‍ഥ പ്രതിയ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഡിജിപി രാഷട്രദീപികയോട് പറഞ്ഞു.

പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലപാതകക്കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ്. എറണാകുളം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണ ഗൗരവത്തോടുകൂടിയാണ് പോലീസ് ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് അന്വേഷണത്തിന് വേണ്ടിയാണ് സമയം എടുക്കുന്നത്. കൊലയാളിയെ ഉടന്‍ കണ്ടെത്തും. അതിക്രൂരമായ ഈ സംഭവം രാഷ്ട്രീയ വിഷയമാക്കുന്നത് ശരിയല്ല. അത്തരത്തിലുള്ള നീക്കങ്ങള്‍ അപലപനീയമാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts