കൊട്ടാരക്കര: ജില്ലയിലെ കരിങ്കല്‍ ക്വാറികളിലധികവും പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തി . നിയമ വിധേയമായി പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. 200 ഓളം കരിങ്കല്‍ ക്വാറികള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് കണക്ക്.
ഇവയില്‍ മൂന്നോനാലോ എണ്ണം മാത്രമാണ് നിയമ വ്യവസ്ഥ പാലിച്ച് പ്രവര്‍ത്തിക്കുന്നത്. മിക്കയിടങ്ങളിലെയും കരിങ്കല്‍ ക്വാറികള്‍ ജനങ്ങള്‍ക്കു ഭീഷണിയുയര്‍ത്തുന്നവയാണ്. സ്‌ഫോടനം മൂലമുണ്ടാകുന്ന അപകടങ്ങളും തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ അപകടമരണങ്ങളും തുടര്‍ക്കഥയായി മാറുകയാണ്. ആഴത്തിലുളള ഖനനവും ഉഗ്രശക്തിയുളള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുളള പാറപൊട്ടിക്കലും മൂലം സമീപവാസികളുടെ വീടുകളെല്ലാം തകര്‍ച്ചയിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ പോലും ഭയന്നു ജീവിക്കേണ്ടുന്ന അവസ്ഥയിലാണ് നാട്ടുകാര്‍. കൃഷിഭൂമികള്‍ വിണ്ടുകീറി കൃഷിക്ക് യോഗ്യമല്ലാതായി. നീര്‍ച്ചാലുകള്‍ ഇല്ലാതായി.
ഭൂമി ഊഷരമാവുകയും കുടിവെളള ലഭ്യത ഇല്ലാതാവുകയും ചെയ്യുന്നു. ജീവനും സ്വത്തിനും ഭീഷണിയായിട്ടും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ക്വാറികള്‍ നിമിത്തം രണ്ടു ദുരന്തങ്ങളാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലുണ്ടായത്. പെരുങ്കുളം കളീലുവിളയില്‍ പാറ ദേഹത്ത് വീണ് തൊഴിലാളിയായ കുടുംബനാഥന്‍ മരിച്ച ദാരുണ സംഭവമാണ് ഒന്ന്. നിയമവിധേയമല്ലാത്ത ഈ ക്വാറിയില്‍ ആഴത്തിലുളള ഖനനമാണ് നടന്നു വരുന്നത്. താഴെ തൊഴിലാളികള്‍ പണിയെടുത്തു കൊണ്ടു നില്‍ക്കുമ്പോള്‍ തന്നെയാണ് മുകളില്‍ നിന്നും പാറ ഇളക്കിയിടുന്നത്. ഈ പാറ വീണാണ് തൊഴിലാളി മരിച്ചത്. പരമാവധി ലോഡുപാറ കടത്തിക്കൊണ്ടു പോകുന്നതിനുളള വ്യഗ്രതയാണ് അപകടത്തിലേക്കു നയിച്ചത്. ഈ ക്വാറി നടത്തിപ്പിനെക്കുറിച്ച് നാട്ടുകാര്‍ക്ക് നേരത്തെ മുതല്‍ പരാതികളുണ്ടെങ്കിലും റവന്യു അധികൃതര്‍ കണ്ണടക്കുകയായിരുന്നു.
നിയമ വിരുദ്ധ ക്വാറി നടത്തിപ്പാണ് ഗൃഹനാഥന്‍ തഹസീല്‍ ദാര്‍ക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിക്കാന്‍ കാരണമായതും. താലൂക്കു വികസന സമിതിയംഗവും പൊതു പ്രവര്‍ത്തകനുമായ ഗൃഹനാഥന്റെ പരാതി അധികൃതര്‍ ഗൗരവത്തിലെടുത്തില്ല. അയല്‍വാസി സ്വന്തം ആവശ്യത്തിനായി താല്‍ക്കാലിക അനുമതി വാങ്ങിയ ശേഷം വ്യാപാരആവശ്യത്തിനായി ക്വാറി നടത്തിപ്പുതുടങ്ങിയതാണ് അനിഷ്ടസംഭവങ്ങള്‍ക്കു വഴിവെച്ചത്. തനിക്കും കുടുംബത്തിനും സ്വന്തം വീട് പോലും സുരക്ഷിതമല്ലെന്ന് റവന്യു അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും ക്വാറി പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തലാക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് ഈ ഗൃഹനാഥന്‍ പറയുന്നു. ജനവാസ കേന്ദ്രത്തില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ ക്വാറി പ്രവര്‍ത്തിക്കാം എന്നാണ് നിയമം. എന്നാല്‍ ഈ നിയം മിക്കയിടത്തും ലംഘിക്കപ്പെടുന്നു. വീടുകള്‍ക്കു തൊട്ടടുത്തു തന്നെ ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 50 മീറ്റര്‍ എന്ന അകലം നിശ്ചയിച്ചതിന്റെ മാനദണ്ഡം പോലും വ്യക്തമല്ല.
ക്വാറികളിലെ സ്‌ഫോടനത്തിന്റെ ശക്തി കിലോമീറ്ററുകള്‍ ദൂരം വ്യാപിച്ചു വരുന്നുണ്ട് . രണ്ടും മൂന്നും കി.മീറ്റര്‍ ചുറ്റളവിലുളള വീടുകള്‍ പോലും ഭീഷണി നേരിടുന്നു. നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഭീതിജനകമാം വിധം ആഴത്തിലുളള ഖനനമാണ് മിക്കയിടത്തും നടന്നു വരുന്നത്. രണ്ടും മൂന്നും റൗണ്ട് ചുറ്റിയാണ് ചില ക്വാറികളില്‍ ലോറികള്‍ അടിത്തട്ടിലെത്തുന്നത്. ജാക്ക് ഹാമറും ലോറിയു മൊക്കെ മറിഞ്ഞ് തൊഴിലാളികള്‍ മരിച്ച ക്വാറികളാണ് ഒട്ടുമിക്കവയും. സംഘടിത തൊഴിലാളികളല്ലാത്തതിനാല്‍ യാതൊരു വിധ പരിരക്ഷയും ഇവര്‍ക്കോ കുടുംബത്തിനോ ലഭിക്കില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥ സഹായത്തോടെ രക്ഷപ്പെടുകയാണ് ക്വാറി നടത്തിപ്പുകാര്‍ ചെയ്തു വരുന്നത്.
സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും സുരക്ഷിത സ്ഥാനങ്ങളും ലൈസന്‍സും വേണമെന്നതാണ് നിയമം. എന്നാല്‍ ഈ ലൈസന്‍സ് നേടുന്നവര്‍ ചുരുക്കമാണ്. ഒരു ലൈസന്‍സിന്റെ മറവില്‍ ഒട്ടനവധി ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അവിദഗ്ധരാണ് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരിലധികവും. പ്രവര്‍ത്തനം നിലച്ച ക്വാറിയുടെ പെര്‍മിറ്റുപയോഗിച്ച് മറ്റു സ്ഥലങ്ങളില്‍ ക്വാറികള്‍ നടത്തി വരുന്നതും വിരളമല്ല. ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വില്ലേജ് മുതല്‍ താലൂക്കു ഓഫീസ് വരെ ഉദ്യോഗസ്ഥ നിലവാരമനുസരിച്ച് മാസപ്പടി നല്‍കേണ്ടി വരുന്നുണ്ടെന്ന് ക്വാറി നടത്തിപ്പുകാരില്‍ ചിലരെങ്കിലും തുറന്നു പറയുന്നുണ്ട്.