ചാവക്കാട് നഗരഹൃദയത്തില്‍മാലിന്യക്കുളം; അധികൃതര്‍ കാണുന്നില്ല

TCR-MALINYAMചാവക്കാട്: സ്വര്‍ണക്കപ്പിനുവേണ്ടി പന്തുകളി നടത്തിയിരുന്ന പ്രസിദ്ധമായ അമ്പത്തെപ്പാടം മാലിന്യക്കുളമായി. കൊതുകും, ദുര്‍ഗന്ധവുമായി വ്യാപാരികളും നാട്ടുകാരും ദുരിതത്തിലായി. നഗരഹൃദയത്തിലെ മാലിന്യകൂമ്പാരം കാരണം ജനങ്ങള്‍ പൊറുതിമുട്ടി.ചാവക്കാട് വടക്കേ ബൈപാസിനു സമീപമാണ് മാലിന്യം കിടക്കുന്നത്. മഴ പെയ്തതോടെ മാലിന്യക്കുളമായി. ഇവിടെനിന്ന് ഉയരുന്ന ദുര്‍ഗന്ധം കാരണം സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ വാതിലുകള്‍ അടച്ചിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

വടക്കേ ബൈപാസ് റോഡിനു സമീപത്താണ് നഗരത്തിലെ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത്. ചിലര്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും ഇവിടെതന്നെയാണ്. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതിനിടയിലാണ് ശക്തമായ മഴ എത്തിയത്. മാലിന്യവും വെള്ളവും ചേര്‍ന്ന് കെട്ടിനില്‍ക്കുന്ന ഇവിടം കൊതുകുകേന്ദ്രമായി.

കറുത്ത ജലമായി മാറിയ ദുര്‍ഗന്ധക്കുളത്തിലെ മാലിന്യജലം ചാവക്കാട് കവല മുതല്‍ പോലീസ് സ്‌റ്റേഷന്‍ വരെ കെട്ടിനില്‍ക്കുകയാണ്. ഇവിടെനിന്ന് പലവഴിക്ക് ഒഴുകി കണ്ണികുത്തിത്തോട്, സെന്റ് ഫ്രാന്‍സിസ് സ്കൂള്‍, അമൃത വിദ്യാലയം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപത്തെ വീടുകളിലേക്കും മാലിന്യജലം എത്തിത്തുടങ്ങി. അഴുക്കുവെള്ളം കാരണം ശുദ്ധജലം ലഭിക്കുന്ന കിണറുകളും കുളങ്ങളും ഭീഷണിയിലാണ്.

ടൗണിലെ ഹോട്ടലുകള്‍ക്കും മറ്റും ആവശ്യമായ കുടിവെള്ളം പുറത്തുനിന്നുമാണ് കൊണ്ടുവരുന്നത്. ഇതുമൂലം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധിക്കാറില്ല.നഗരസഭയും ആരോഗ്യവകുപ്പും മഴക്കാലപൂര്‍വ രോഗങ്ങളെകുറിച്ചും കൊതുകു രോഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം പതിവുപോലെ തുടരുമ്പോഴും പൊതുജനത്തിന് വെല്ലുവിളിയായ ടൗണിലെ രോഗം പരത്തുന്ന കറുത്തജലം നീക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.

Related posts