ജിഷയുടെ കൊലപാതകം: ആസാം സ്വദേശി പിടിയില്‍; യുവാവ് കുറ്റം സമ്മതിച്ചതായി പോലീസ്; പിടിയിലായത് ജിഷയുടെ പഴയകാല സുഹൃത്തായ ആസാം സ്വദേശി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

jisha-jailകൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ ഘാതകനെ പോലീസ് പിടികൂടി. ജിഷയുടെ സുഹൃത്തും ആസാം സ്വദേശിയുമായ അമിയൂര്‍ ഉള്‍ ഇസ്‌ലാം (23) എന്നയാളാണ് ജിഷയെ കൊലപ്പെടുത്തിയത്. തൃശൂര്‍-പാലക്കാട് അതിര്‍ത്തിയില്‍ നിന്നും മൂന്ന് ദിവസം മുന്‍പാണ് ഇയാളെ എസ്പി ഉണ്ണിരാജിന്റെ സ്ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ശക്തമായ തെളിവിനായി പോലീസ് ഇയാളുടെ ഡിഎന്‍എയും രക്തവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലം വന്നതോടെയാണ് പ്രതി ഇയാളാണെന്ന് പോലീസ് ഉറപ്പിച്ചത്. പ്രതിയെ പിടികൂടി വിവരം വൈകുന്നേരത്തോടെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കും.

ഏറെ പഴികേട്ട കേസില്‍ ഇനിയൊരു പാളിച്ച ഉണ്ടാകാതിരിക്കാനുള്ള പോലീസ് ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരുന്നത്. കൊലയാളി ധരിച്ചിരുന്ന കറുത്ത റബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴിയാണു പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഇതര സംസ്ഥാനത്തൊഴിലാളിയായ ഒരാള്‍ തന്റെ കടയില്‍നിന്ന് ഇത്തരത്തിലുള്ള ചെരുപ്പ് വാങ്ങിയിരുന്നു എന്നായിരുന്നു കടയുടമയുടെ മൊഴി. പ്രതിയുടെ സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളാണു പ്രതിയെ കണെ്ടത്തുന്നതിന് സഹായിച്ചത്.

വീടുപണിക്കായി എത്തിയപ്പോഴാണ് പ്രതി ജിഷയുമായി സൗഹൃദത്തിലായത്. ജിഷയുടെ വീടിന് അടുത്ത് തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. സംഭവ ദിവസം മദ്യലഹരിയില്‍ എത്തി പ്രതി കൃത്യം നിര്‍വഹിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്ഥലത്തു നിന്നും പ്രതി അപ്രത്യക്ഷനായി. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതിയുടെ നമ്പര്‍ കുറച്ചുകാലം നിശ്ചലമായത് ശ്രദ്ധിച്ചു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തിനെ കണ്‌ടെത്തി ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാള്‍ ജിഷയുടെ വീടിന് പരിസരത്ത് താമസിച്ച വിവരം പോലീസിന് ലഭിച്ചത്. ഇടയ്ക്ക് ആസാമില്‍ പോയ പ്രതി പിന്നീട് കേരളത്തില്‍ തിരിച്ചെത്തിയെന്നും പോലീസിന് വിവരം ലഭിച്ചു.

ജിഷയുടെ വീടിനു പരിസരത്തുനിന്ന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തക്കറയുണ്ടായിരുന്നു. ഇത് അന്യസംസ്ഥാനത്തൊഴിലാളികള്‍ ധരിക്കുന്ന തരത്തിലുള്ള ചെരുപ്പാണെന്നും കണെ്ടത്തിയിരുന്നു. ഇതാണു ചെരുപ്പിന്റെ ഉടമയെ കണെ്ടത്താനുള്ള അന്വേഷണത്തിലേക്കു പോലീസ് എത്തിയത്. ജിഷയുടെ വീടിന്റെ സമീപത്തുള്ള വളക്കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പ്രതിയുടെ ദൃശ്യങ്ങള്‍ തന്നെയെന്നാണ് പോലീസ് നിഗമനം.

ജിഷ കൊല്ലപ്പെടുന്നതിന്റെ ഏതാനം ദിവസങ്ങള്‍ക്കു മുമ്പു പെരുമ്പാവൂരിലെ ഒരു സ്റ്റുഡിയോയില്‍ എത്തി ഫോട്ടോ എടുത്തിരുന്നു. അന്നു ജിഷയെ ബൈക്കില്‍ സ്റ്റുഡിയോയില്‍ എത്തിച്ചത് പ്രതിയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞതാണു ജിഷയുടെ കൊലപാതകത്തിലേക്കു നയിച്ചത്. ഇവര്‍ തമ്മില്‍ എങ്ങനെ പരിചയത്തിലായി കൊലപാകത്തിലേക്കു നയിച്ചകാരണങ്ങള്‍ എന്നിവയില്‍ വ്യക്തത വരേണ്ടതുണ്ട്.

കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രതി അന്യസംസ്ഥാനക്കാരനാന്ന എന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. അന്യസംസ്ഥാനക്കാര്‍ പ്രതികളായ കേസുകളുടേതിനു സമാനമായ പരിക്കുകള്‍ ജിഷയുടെ ശരീരത്തില്‍ കണെ്ടത്തിയിരുന്നു. കൊലയാളിയെന്ന് ആദ്യഘട്ടത്തില്‍ സംശയിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കണെ്ടത്താന്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നീങ്ങിയ പോലീസ് സംഘങ്ങളെ കഴിഞ്ഞ ദിവസം കേരളത്തിലേക്കു തിരികെ വിളിച്ചിരുന്നു.

Related posts