ജൈവകൃഷിയില്‍ വിജയംകൊയ്ത് വേലപ്പന്‍

tvm-kulaകാട്ടാക്കട: ജൈവ കൃഷിയുടെ വിജയവുമായി ഒരു കര്‍ഷകന്‍ ശ്രദ്ധ നേടുന്നു. മലയിന്‍കീഴ് സ്വദേശിയായ വേലപ്പനാണ് ഇവിടെ താരമാകുന്നത്.  വീട്ടുവളപ്പിലെ കൃഷിഭൂമിയില്‍ വേലപ്പന്‍ നടത്തിയ ജൈവകൃഷി  സമ്മാനിച്ചത് ഉഗ്രന്‍കുല. ഉദയം എന്ന പേരില്‍ അടുത്തിടെ കൃഷിവകുപ്പ് വികസിപ്പിച്ചെടുത്ത ടിഷ്യു കള്‍ച്ചര്‍ വാഴ വേലപ്പന്‍ നായര്‍ക്ക് സമ്മാനിച്ചത് ഭീമന്‍ വാഴക്കുല.

45 കിലോ ഗ്രാം ഭാരമുള്ള വാഴക്കുലയാണ് കഴിഞ്ഞ ദിവസം വേലപ്പന്‍ നായര്‍ തോട്ടത്തില്‍ നിന്ന് വിളവെടുപ്പ് നടത്തിയത്. 14 പടലകളിലായി ഏകദേശം നൂറ്റമ്പതില്‍പരം കായകള്‍. ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് അത്യുത് പാദന ശേഷി കുറവാണെന്ന ചിലരുടെ പരാതികള്‍ക്ക് സ്വന്തം കൃഷിഭൂമി ചൂണ്ടികാട്ടി മറുപടി നല്‍കുകയാണ് ഈ കര്‍ഷകന്‍.

മലയിന്‍കീഴ് കൃഷിഭവനില്‍ നിന്ന് വാങ്ങിയ വാഴത്തൈകളാണ് ജൈവ വളപ്രയോഗത്തിലൂടെ വേലപ്പന്‍ നായര്‍ നട്ടുനനച്ചത്. ഉദയത്തിനൊപ്പം റോബസ്റ്റ, കപ്പ, കാവേരി തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്തു. എല്ലാ വാഴകളും നൂറുമേനി വിളവാണ് ഈ മാതൃകാ കര്‍ഷകന് നല്‍കിയത്. നൂറോളം വിവിധ തരം വാഴകളാണ് ഇത്തവണ നട്ടിട്ടുള്ളത്. ചാണകം, ഗോമൂത്രം, കോഴി കാഷ്ടം, പച്ചിലകള്‍ തുടങ്ങിയവയാണ് വളങ്ങള്‍. നേമം ബ്ലോക്ക് നടയിലെ വീട്ടുമുറ്റവും പരിസരവും വാഴ, പച്ചക്കറികള്‍ എന്നിവയുടെ കൃഷിക്കായി മാറ്റിയിട്ടിരിക്കുകയാണ് മച്ചേല്‍ മൈക്രോ വാട്ടര്‍ ഷെഡിന്റെ പ്രസിഡന്റു കൂടിയായ വേലപ്പന്‍ നായര്‍.

Related posts