ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കു യുവാക്കള്‍ വേണമെന്നു സുധീരന്‍

sudheeranഎം.പ്രേംകുമാര്‍
തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടനയുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരില്‍ മാറ്റമുണ്ടാകുമെന്ന സൂചനയ്ക്കിടെ തലസ്ഥാന ജില്ലയിലും ഗ്രൂപ്പു പോരു ശക്തമാകുന്നു. ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ വക്താവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയെ മാറ്റാന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ തന്നെ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലയില്‍ ഇരു ഗ്രൂപ്പിലും പെടാതെ നില്‍ക്കുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കൂടെനിര്‍ത്തിയാണു സുധീരന്‍ കരകുളത്തിനെതിരെ നീങ്ങുന്നത്.

പകരം ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കു യുവാക്കളെ പ്രതിഷ്ഠിക്കാനെന്ന പേരില്‍ അടുത്ത കാലത്തു പാര്‍ട്ടിയില്‍ തന്റെ അഭിപ്രായത്തോടു കുറു പുലര്‍ത്തുന്നതും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായുള്ള രണ്ടു യുവജന ബോര്‍ഡുകളില്‍ ചെയര്‍മാന്മാരായിട്ടുള്ള ഒരാളെ അധ്യക്ഷ സ്ഥാനത്തേയ്ക്കു കൊണ്ടുവരാനുമുള്ള ശ്രമത്തിലാണു വി.എം.സുധീരന്‍. ഗ്രൂപ്പു വീതം വയ്ക്കലില്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്. സുധീരന്റെ ഈ നീക്കത്തിനെതിരെ ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നെങ്കിലും തീരുമാനങ്ങളൊന്നും എടുത്തില്ലെന്നാണു സൂചന. സ്വന്തം ഗ്രൂപ്പില്‍പ്പെട്ട ആളാണെങ്കിലും ജില്ലയിലെ ഒരു മുന്‍ മന്ത്രിയ്ക്കു കരകുളം കൃഷ്ണപിള്ളയോടുള്ള അതൃപ്തിയും ഗ്രൂപ്പിനുള്ളില്‍ തന്നെ തലവേദനയായി തീര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ യുവാക്കള്‍ക്കു പ്രാതിനിധ്യം വേണമെന്നുള്ള ആവശ്യം യൂത്ത് കോണ്‍ഗ്രസ് കാലങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും ഇതുവരെയും അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷനായതോടെയാണു യൂത്ത് കോണ്‍ഗ്രസ്കാരുടെ ഈ ആവശ്യം വീണ്ടും സജീവമായത്. പകുതിയിയെങ്കിലും ഡിസിസി അധ്യക്ഷന്മാരായി യൂത്ത് കോണ്‍ഗ്രസുകാരെ പരിഗണിക്കണമെന്നാണു ഇപ്പോഴത്തെ ആവശ്യം. ഇതിനായി ജില്ലകള്‍ കേന്ദ്രീകരിച്ചു മുന്‍കാല യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ പ്രത്യേക യോഗങ്ങളും ചേര്‍ന്നിരുന്നു.

ഐ ഗ്രൂപ്പുകാരനായ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിനെ ഈ സാഹചര്യം മുതലാക്കി മാറ്റാനുള്ള ശ്രമമാണു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നടത്തുന്നത്. ഇപ്പോള്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായിട്ടുള്ള പി.എസ്. പ്രശാന്തും സംസ്ഥാന യൂത്ത് കമീഷന്‍ ചെയര്‍മാനായിട്ടുള്ള ആര്‍.വി.രാജേഷുമാണു ഡിസിസി അധ്യക്ഷനാകാന്‍ യോഗ്യതപ്പെട്ടവരായി സുധീരന്റെ മനസിലുള്ളത്. എന്നാല്‍ യൂത്ത് കമ്മീഷനില്‍ അടുത്തിടെ നടന്ന ചില നിയമനങ്ങളുമായി ബന്ധപ്പെട്ടു ആര്‍.വി.രാജേഷിനെതിരെ ആരോപണമുയര്‍ന്നിരുന്നു. യൂത്ത് കമ്മീഷനംഗങ്ങള്‍ തന്നെ ഈ നിയമനങ്ങള്‍ക്കെതിരെ രംഗത്തുവരികയും കെപിസിസി അധ്യക്ഷനെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ ഏതു നിമിഷവും യൂത്ത് കമ്മീഷന്റെ തലപ്പത്തേയ്ക്കു പുതിയ ആളുകള്‍ വരും. ഇതിനിടെ അവസാന കാലത്തു ചെയര്‍മാന്‍ നടത്തിയ നിയമനങ്ങള്‍ വിജിലന്‍സിനെ കൊണ്ടു അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കി. ഈ സാഹചര്യത്തില്‍ രാജേഷിനു പകരം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിട്ടുള്ള പി.എസ്.പ്രശാന്തിന്റെ പേരാണു സുധീരന്റെ മനസില്‍. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങളിലൊന്നു ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയുടെ നേതൃശേഷിയില്ലായ്മയാണെന്നാണു കെപിസിസി പ്രസിഡന്റിന്റെ നിരീക്ഷണം.

കൂടാതെ ജില്ലയില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികളില്‍ ഉണ്ടാകുന്ന പ്രവര്‍ത്തകരുടെ കുറവും കരകുളത്തിനെതിരെ സുധീരന്‍ ആയുധമാക്കിയിട്ടുണ്ട്. നേരത്തേ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കെ.മോഹന്‍കുമാറുമായും സുധീരന്‍ നല്ല രസത്തിലായിരുന്നില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് യുദ്ധത്തില്‍ മനംമടുത്താണു ഡിസിസി അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചു മോഹന്‍കുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനംഗമാകാന്‍ തീരുമാനിച്ചത്.  കരകുളം കൃഷ്ണപിള്ളയെ ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റേണ്ടി വന്നാല്‍ മുന്‍ എംഎല്‍എ ടി. ശരത്ചന്ദ്ര പ്രസാദിനെ ആ സ്ഥാനത്തേയ്ക്കു കൊണ്ടുവരാനാണു ഐ ഗ്രൂപ്പ് നേതാക്കള്‍ ആലോചിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കും കെ.മുരളീധരനും പ്രസാദിന്റെ കാര്യത്തില്‍ ഏകാഭിപ്രായമാണ്.

Related posts