ഡിസിസി പ്രസിഡന്റ്: ഗ്രൂപ്പില്ലാതെ ലിസ്റ്റ് നല്കാന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ

knr-congressതോമസ് വര്‍ഗീസ്

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നതിനായി കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി ഹൈക്കമാ ന്‍ഡിനു  ‘ഗ്രൂപ്പില്ലാത്ത’ രീതിയിലുള്ള ലിസ്റ്റ് നല്കാന്‍ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. രാഷ്ട്രീയ കാര്യ സമിതിയിലുള്ള എ, ഐഗ്രൂപ്പ് നേതാക്കള്‍ ഇക്കാര്യത്തില്‍ സമവായത്തിലുമായി. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് ഇല്ലെന്ന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനാണ് ഇത്തരമൊരു ധാരണ. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനു താത്പര്യമുള്ളവരെ രണ്ടു ജില്ലകളില്‍ അധ്യക്ഷന്‍മാരാക്കി കെപിസിസി പ്രസിഡന്റിന്റെ എതിര്‍പ്പും മറികടക്കാനാണ് ഇവരുടെ തീരുമാനം.

ഇക്കാര്യങ്ങളില്‍ ഗ്രൂപ്പ് നേതാക്കള്‍ തുടര്‍ച്ചയായ ആശയവിനിമയവും നടത്തി. രാഷ്ട്രീയ കാര്യസമിതിയിലെ അംഗങ്ങള്‍ ഓരോ ജില്ലകളിലേയക്കും നല്കുന്ന പ്രസിഡന്റുമാരുടെ പേരുകളില്‍ രണ്ടോ അതിലധികമോ പേരുകള്‍ നല്കിയാലും ഇീ ലിസ്റ്റുകളില്‍ എല്ലാം ഒരാളുടെ പേര് സമാനമായി വരുന്ന തരത്തിലുള്ള ലിസ്റ്റാവും നല്കുക. ഇദ്ദേഹത്തെ പൊതു അഭിപ്രായം പരിഗണിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് ഉയരുന്ന പല പേരുകള്‍ക്കെതിരേയും ഇതിനോടകം തന്നെ ഹൈക്കമാന്‍ഡിലേയക്ക് പരാതി പ്രളയമാണ്.  കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരേയും വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ടവരേയും ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍മാരായി കുത്തി നിറയ്ക്കാനുള്ള നീക്കം നടക്കുന്നതായും ഹൈക്കമാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ളവര്‍ തന്നെ പരാതി നല്കി. മികവിന്റെ അടിസ്ഥാനത്തില്‍ വേണം ജില്ലാ അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കേണ്ടതെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചുകഴിഞ്ഞു.

ഈ മാസം തന്നെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ രാഷ്ട്രീയ കാര്യ സമിതിയിലെ അംഗങ്ങള്‍ ലിസ്റ്റ് നല്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസമാണ് നടപടികള്‍ വൈകാന്‍ ധാരണ. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് ാരഷ്ട്രീയ കാര്യസമിതി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്റെ അധ്യക്ഷതയില്‍ ഇന്ദിരാഭവനില്‍ ചേരുന്നുമുണ്ട്. രാഷ്ട്രീയ കാര്യ സമിതിലെ ഗ്രൂപ്പില്ലാത്തവരോട്  പമാവധി സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

Related posts