ഡ്രൈവിംഗില്‍ ആഡംബരം, ബെന്‍സ് സി-220 സിഡിഐ; മൈലേജിലും തോല്‍പ്പിക്കാനാകില്ല

benzപോള്‍ മാത്യു

ബെന്‍സ് കാര്‍ കമ്പനിക്ക് ഒരു നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു. കാറില്‍ എത്ര ആഡംബരം വരുത്തിയാലും ഇനിയും എന്തെങ്കിലുമൊക്കെ പുതിയതു കൊണ്ടുവരണം. കാര്‍ യാത്രയെക്കുറിച്ചും ഡ്രൈവിംഗിനെകുറിച്ചും എന്നും സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കും. ആ സ്വപ്നങ്ങള്‍ക്കു നാലു ചക്രങ്ങള്‍ വച്ച് ഇന്ത്യന്‍ റോഡുകളിലേക്ക് തുറന്നുവിടും. ഇതാ അതിനൊരു പര്യായമാണ് അടുത്തയിടെ പുറത്തിറങ്ങിയ സി-220 ഡീസല്‍ മോഡല്‍.

അഴകിലും അളവിലും ആഡംബരത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. പക്ഷേ, സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ നിലവിലുള്ളതുമായി ഒരു കോംപ്രമൈസിനും തയാറുമല്ല. മെഴ്‌സിഡസ് ബെന്‍സ് കാറുകളുമായി മത്സരിക്കാന്‍ മറ്റു കമ്പനികളും രംഗത്തിറങ്ങിയതോടെ ഡ്രൈവിംഗിന്റെയും യാത്രയുടെയും സ്വപ്നങ്ങളൊക്കെ യാഥാര്‍ഥ്യമാക്കുക മാത്രമായി ലക്ഷ്യം.

ആഡംബര കാര്‍ എന്നു കേട്ടാല്‍ ഇന്ത്യക്കാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക മെഴ്‌സിഡസ് ബെന്‍സാണ്. ആ തറവാടിത്തം കാത്തുസൂക്ഷിച്ചുതന്നെയാണ് പുതിയ മോഡലുകള്‍ ഇറക്കുന്നത്.

പുതിയ മോഡലില്‍ പുതിയ ആഡംബരങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്നതെന്തും വിരല്‍തുമ്പില്‍ തന്നെയുണ്ട്. ഡ്രൈവിംഗിന്റെ സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഡ്രൈവിംഗ് സീറ്റില്‍ കയറിയിരിക്കുമ്പോള്‍ എന്തെങ്കിലും കുറവു തോന്നുന്നുണ്ടോ. എല്ലാം പരിഹരിച്ചേ ഡ്രൈവിംഗ് ആരംഭിക്കാവൂ. അതിനുള്ള സൗകര്യങ്ങളാണ് പുതിയ ശ്രേണിയില്‍ ഒരുക്കിയിട്ടുള്ളത്. സീറ്റുകള്‍ ഏതു തരത്തില്‍ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. ഉയര്‍ത്തണോ, പിന്നിലേക്കോ, മുമ്പിലേക്കോ നീക്കണോ. ഹെഡ് റെസ്റ്റ് തലയ്ക്ക് അനുയോജ്യമായ രീതിയില്‍ കൊണ്ടുവരണോ. ഇതൊക്കെ പോകട്ടെ, സീറ്റ് ചെറുതാണെന്നു തോന്നുന്നുണ്ടോ, വലിപ്പം കൂട്ടാനും സൗകര്യമുണ്ട്. ഡ്രൈവിംഗ് സീറ്റിന്റെ വലതുവശത്തായി എല്ലാ സ്വിച്ചുകളുമുണ്ട്. ഫെതര്‍ ടച്ച്, ഒന്നു തൊടുകയേ വേണ്ടൂ, ഉദ്ദേശിച്ച സ്ഥലത്തു സീറ്റെത്തും.

ഡ്രൈവിംഗ്

ഡ്രൈവിംഗിനെക്കുറിച്ച് അധികം തലേവദനകള്‍ വേണ്ട. കയറിയിരിക്കുക, സീറ്റ് അഡ്ജസ്റ്റ് ചെയ്യുക, സ്റ്റാര്‍ട്ടാക്കുക, ഡ്രൈവ് മോഡിലിടുക, കുതിക്കുക. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഡ്രൈവിംഗിന്റെ സുഖം പൂര്‍ണമാക്കുന്നു. വീതിയേറിയ ബ്രേക്ക് പെഡല്‍, സൈഡിലായി ആക്‌സിലേറ്റര്‍. ബ്രേക്കില്‍നിന്ന് കാലെടുത്ത് ആക്‌സിലേറ്ററില്‍ അമര്‍ത്തിയാല്‍ പിന്നെ സ്പീഡോ മീറ്ററിലേക്ക് ഒന്നു നോക്കിയാല്‍ മതി. സൂചി 100ലെത്തിയിട്ടുണ്ടാകും. 7.4 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗതയിലെത്തും. 230 കിലോമീറ്റര്‍ വരെ സ്പീഡില്‍ കാര്‍ റോഡിലൂടെ “പറത്താ’മെന്നാണ് കമ്പനി പറയുന്നത്. പക്ഷേ, കേരളത്തിലെ റോഡുകള്‍ സമ്മതിക്കില്ലെന്നുമാത്രം.

ഡ്രൈവ് ചെയ്യുമ്പോള്‍ സാങ്കേതികതയുടെ എല്ലാ മികവുകളും സൗകര്യങ്ങളും ഡ്രൈവര്‍ക്ക് അനുഭവിക്കാം. ഇടതുകാല്‍ സ്വതന്ത്രമായി നീട്ടിവയ്ക്കാം. ഒരൊറ്റക്കാലില്‍ പറപറക്കാം. ദീര്‍ഘദൂര യാത്രയ്ക്ക് ഏറെ അനുയോജ്യമാണ്. കുറച്ചുനേരം ഡ്രൈവ് ചെയ്ത് ബോറടിക്കുകയാണെന്നുതോന്നിയാല്‍ ഗിയര്‍ മാനുവലാക്കാം. മാനുവലായി ഗിയര്‍ അപ്പും ഡൗണും ചെയ്യാനുള്ള സൗകര്യം സ്റ്റിയറിംഗില്‍തന്നെയുണട്. മാനുവലായി ഗിയര്‍ മാറ്റാനും ക്ലച്ച് വേണ്ട. സമയത്തിനനുസരിച്ച് ഗിയര്‍ മാറ്റിയാല്‍ മതിയെന്നുമാത്രം. ഓടിക്കൊണ്ടിരിക്കുമ്പോള്‍തന്നെ ഗിയര്‍ ഓട്ടോമാറ്റിക്കിലേക്കാക്കണോ. എല്ലാം വിരല്‍തുമ്പില്‍തന്നെയുണ്ട്.

സ്റ്റിയറിംഗില്‍ പിടിച്ചാല്‍ ഒരു വലിയ വാഹനം ഡ്രൈവ് ചെയ്യുകയാണെന്നു തോന്നുകയേയില്ല. എല്ലാം കൈയിലും വിരല്‍ത്തുമ്പിലും നിയന്ത്രിക്കാമെന്ന സൗകര്യം ഡ്രൈവിംഗിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഡ്രൈവ് ചെയ്യുമ്പോള്‍ സ്റ്റിയറിംഗില്‍നിന്ന് കൈയെടുക്കാതെ തന്നെ എല്ലാം നടത്താം. ഫോണ്‍ വിളിക്കണോ പാട്ടിന്റെ ശബ്ദം കൂട്ടണോ എല്ലാം വിരല്‍ത്തുമ്പില്‍.

വൈപ്പര്‍ സെന്‍സറാണ്. മഴ പെയ്‌തോ അല്ലാതെയോ കാഴ്ച മറച്ചാല്‍ വൈപ്പര്‍ അതു ക്ലീനാക്കിക്കൊള്ളും. മുമ്പില്‍ വച്ചിരിക്കുന്ന സ്ക്രീനില്‍ നോക്കി ഡ്രൈവര്‍ക്ക് എല്ലാ കാര്യങ്ങളും അനായാസം കൈകാര്യം ചെയ്യാം. കയറ്റത്തു കൊണ്ടുനിര്‍ത്തി ബ്രേക്കില്‍നിന്ന് കാലെടുത്താല്‍ കാര്‍ പിന്നോട്ടുപോകുമെന്നു പേടിക്കേണ്ട. ഒരിഞ്ചുപോലും കാര്‍ പിന്നോട്ടു പോകില്ല. അതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സാധാരണ നിരപ്പായ സ്ഥലങ്ങളില്‍നിന്ന് കാര്‍ എടുക്കുന്നതുപോലെ ഇവിടെനിന്നും ഡ്രൈവ് ചെയ്യാം.

മുന്‍ സീറ്റുകളിലെ ഇരിപ്പുസുഖം പറയാതിരിക്കാനാകില്ല. മനോഹരമായ ഡാഷ്. മുന്നിലെയും പിന്നിലെയും വശത്തെയും കാഴ്ചകള്‍ക്കു വിശാലതയുണ്ട്. എത്ര പൊക്കമുള്ളയാള്‍ക്കും കാലുകള്‍ മുട്ടാതെ നീട്ടിയിരിക്കാനാകും.

സുരക്ഷ

സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ഏഴ് എയര്‍ബാഗുകള്‍ യാത്രക്കാരുടെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കും. ഹില്‍ സ്റ്റാര്‍ട്ട്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ ചെയ്യാനുള്ള സിസ്റ്റവും കാറിലുണ്ട്. പനോരമിക് സണ്‍റൂഫ്, റിവേഴ്‌സ് കാമറയുമൊക്കെ കാറിന്റെ പ്രത്യേകതകളാണ്.

മൈലേജ്

ബെന്‍സ് കാര്‍ വാങ്ങിക്കുന്നവര്‍ക്കു മൈലേജ് ഒരു പ്രശ്‌നമേയല്ല. എന്നാല്‍ ആ ചിന്താഗതിക്കിതാ ബെന്‍സ് കമ്പനി തന്നെ മാറ്റം വരുത്തിയിരിക്കുന്നു. ആഡംബര കാറിന്റെ എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്കു വെല്ലുവിളി ഉയര്‍ത്തിയാണ് ബെന്‍സ് കാര്‍ കമ്പനി സി-220 ഡീസല്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന മൈലേജാണ് നല്‍കിയിരിക്കുന്നത്. 19.27 കിലോമീറ്ററാണ് വാഗ്ദാനം. ദീര്‍ഘദൂര യാത്രയ്ക്ക് ഈ മൈലേജ് പ്രതീക്ഷിക്കാമെങ്കിലും നഗരങ്ങളിലെ യാത്രയില്‍ 18 കിലോമീറ്റര്‍ മൈലേജെങ്കിലും ലഭിച്ചേക്കും. മികച്ച മൈലേജിനു പുറമേ വലിയ ഡീസല്‍ ടാങ്കും ദീര്‍ഘദൂര യാത്രയിലെ ടെന്‍ഷന്‍ ഇല്ലാതാക്കുന്നു. 66 ലിറ്റര്‍ കൊള്ളുന്ന ഡീസല്‍ ടാങ്കാണുള്ളത്.

നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്റെ എല്ലാ കരുത്തും ഡ്രൈവിംഗ് മനോഹരമാക്കും. ശബ്ദക്കൂടുതലോ വിറയലോ ഒന്നും അനുഭവപ്പെടില്ല. താക്കോല്‍ പോക്കറ്റിലിട്ടു ഡ്രൈവിംഗ് ചെയ്യാമെന്നുള്ളതും പ്രത്യേകതയാണ്. താക്കോല്‍ പോക്കറ്റിലുണ്ടെങ്കില്‍ കാര്‍ സ്റ്റാാര്‍ട്ടാക്കാനും ഓഫാക്കാനും സ്വിച്ചില്‍ അമര്‍ത്തിയാല്‍ മതിയാകും. 39.80 ലക്ഷം രൂപയാണ്(എക്‌സ് ഷോറൂം ഡല്‍ഹി) വില.

ജര്‍മനിയില്‍നിന്നെത്തി ഇന്ത്യയില്‍ കാലുറപ്പിച്ച കമ്പനിക്ക് ഇവിടത്തെ ആളുകളുടെ മനസറിയാനും കഴിഞ്ഞുവെന്നതു സമ്മതിച്ചേ പറ്റൂ. പൂനയിലാണ് കാറുകളുടെ നിര്‍മാണം നടത്തുന്നത്.

Related posts