തൊഴില്‍ മേഖലകളിലെ സ്തംഭനം ; ഗ്രാമങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

KLM-NUTSകൊട്ടാരക്കര: പഴഞ്ചൊല്ല് പരമാര്‍ത്ഥമാവുകയാണ്. ഓണം ആര്‍ഭാടമായി ആഘോഷിക്കണമെങ്കില്‍ ഇക്കുറി കാണം വിറ്റേ മതിയാകു എന്ന സ്ഥിതിയിലാണ് നാട്ടിന്‍ പുറത്തുകാര്‍. തൊഴില്‍ -കാര്‍ഷിക മേഖലകളിലെ തിരിച്ചടികള്‍ മൂലം രൂക്ഷമായ സാമ്പത്തിക പ്രതി സന്ധിയിലാണ് സാധാരണക്കാര്‍. പല തൊഴില്‍ മേഖലകളിലും പ്രതി സന്ധി നില നില്‍ക്കുകയാണ്. കാഷ്യു കോര്‍പ്പറേഷന്റെ കശുവണ്ടി ഫാക്ടറി കളെല്ലാം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ട് ആറുമാസത്തോളമായി. ഇതു മൂലം ആയിരക്കണക്കിനാളുകളാണ് തൊഴില്‍ രഹിതരായത്. സ്വകാര്യ മേഖലയിലെയും പകുതിയോളം ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ തൊഴില്‍ സമരങ്ങളും ആരംഭിച്ചു കഴിഞ്ഞു.

കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും പൂര്‍ണമായി നിലച്ചിരുന്നു. ഇപ്പോള്‍ ചിലയിടങ്ങളില്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെങ്കിലും ആറുമാസത്തോളമുണ്ടായ തൊഴില്‍ നഷ്ടം ഓണസ്വപ്നങ്ങള്‍ക്കു തിരിച്ചടിയാകും. കരിങ്കല്‍ ഉല്‍പന്നങ്ങളുടെ ലഭ്യത കുറഞ്ഞതോടെ കരാര്‍ നിര്‍മ്മാണ മേഖലകളിലും പ്രതി സന്ധി ഉടലെടുത്തിരുന്നു. വ്യാപാരമടക്കമുളള തൊഴില്‍ മേഖലകളെയെല്ലാം ഇത് സാരമായാണ് ബാധിച്ചത്. റബറിന്റെ വിലയിടിവു തുടരുന്നത് നാട്ടിന്‍ പുറങ്ങളുടെ സാമ്പത്തിക വിനിമയത്തെ ബാധിച്ചിട്ടുണ്ട്.  നാമമാത്ര കര്‍ഷകരുടെ ഏക ആശ്രയമായിരുന്നു റബര്‍.

സ്വയം വെട്ടിയെടുത്താല്‍ പോലും ഇപ്പോള്‍ ലാഭകരമല്ലാത്ത സ്ഥിതിയാണ്. പലരും ഇപ്പോള്‍ റബര്‍ വെട്ടുന്നില്ല. കാലാവസ്ഥയും അനുകൂലമല്ല, കൂലിക്കു റബര്‍ വെട്ടിക്കുന്നത്  പലരും ഉപേക്ഷിച്ചതോടെ ഈ രംഗത്തുളള ഒട്ടേറെ പേര്‍ തൊഴില്‍ രഹിതരായിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി ഭൂരിപക്ഷം കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്നില്ല. അതിന്റെ സാങ്കേതികത്വങ്ങളിലേക്ക് അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതാണു കാരണം. പലയിടത്തും റബര്‍ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തന ക്ഷമമല്ല. ചില വ്യക്തികളുടെ പോക്കറ്റിലിരിക്കുന്ന കടലാസു സംഘങ്ങളാണ് മിക്കവയും . ഇതര കാര്‍ഷിക വിളകള്‍ക്കുളള വിലയിടിവും നേരത്തെയുണ്ടായ വേനല്‍- കാലവര്‍ഷകെടുതികളും   സാധാരണകര്‍ഷകരുടെ നട്ടെല്ലൊടിച്ചു.

വിപണയില്‍ നില നില്‍ക്കുന്ന രൂക്ഷമായ വിലക്കയറ്റം കര്‍ഷക കുടുംബങ്ങളെ ഭയപ്പെടുത്തുന്നു. തുണിക്കും പലചരക്കിനും പച്ചക്കറിക്കുമെല്ലാം തൊട്ടാല്‍ പൊളളുന്ന വിലയാണ്. സര്‍ക്കാരിന്റെ ഓണചന്തകളില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സിവില്‍ സപ്ലൈസ് ഓണചന്തകള്‍ ആരംഭിച്ചാലും അത് നഗരങ്ങളില്‍ ഒതുങ്ങും. കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ അനശ്ചിതത്വത്തിലാണ്. ഇവരാണ് സഹകരണ സംഘങ്ങള്‍ വഴി നാട്ടിന്‍ പുറങ്ങളില്‍ ഓണച്ചന്തകള്‍ നടത്തി വന്നിരുന്നത്. ഒരു സംഘം വഴി ഒന്നിലധികം ഓണച്ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് മുന്‍കാലങ്ങളില്‍ നടത്തിവന്നിരുന്നത്.  റബര്‍ വെട്ടും സ്ഥിരം തൊഴിലുമുണ്ടായിരുന്നെങ്കില്‍ പലിശയ്ക്ക് ബ്ലേഡുകാര്‍ പണം നല്‍കുമായിരുന്നു. ഇപ്പോള്‍ വരുമാനമില്ലാത്തവര്‍ക്കു പണം നല്‍കാന്‍ ഇവര്‍ തയാറല്ല.

മാത്രവുമല്ല ചെറുകിട പണപിരിവുകാരും തമിഴ്‌നാട്ടില്‍ നിന്നുളള പലിശ ഇടപാടുകാരും പണവ്യാപാരം കുറച്ചിരിക്കുകയാണ്. ഓപ്പറേഷന്‍ കുബേരയെ ഭയന്നാണിത്. സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ്പ യെടുക്കാമെന്നു വെച്ചാല്‍ അതും നടക്കാത്ത സ്ഥിതിയുണ്ട്. കാര്‍ഷിക വായ്പയെടുത്തു കുടിശികക്കാരായവരാണ് അധികവും.  ചെറുകിട സഹകരണ സ്ഥാപനങ്ങള്‍ വായ്പാരംഗത്തു നിന്നും ഉള്‍വലിഞ്ഞിട്ടുമുണ്ട്. മാസങ്ങളായി തിരിച്ചടവുകള്‍ പരിമിതപ്പെടുന്നതു കൊണ്ടാണിത്. സ്വര്‍ണത്തിനുണ്ടായ വിലയിടിവും സഹകരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .വില കൂടി നിന്ന സമയത്ത് വലിയതുകള്‍ക്കു പണയം വെച്ച സ്വര്‍ണം വിലതാഴ്ന്നപ്പോള്‍ തിരിച്ചെടുക്കാന്‍ പലരും മടിക്കുന്നു. സാമ്പത്തിക പ്രതി സന്ധി ഓണ വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കും .സര്‍ക്കാര്‍ ജീവനക്കാരില്‍ മാത്രമാണ് വ്യാപാരികളിപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

Related posts