ആലപ്പുഴ: കുതിരപ്പുറത്ത് കയറണമെന്ന് വാശിപിടിക്കുന്ന കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബീച്ചിലുമൊക്കെ കൊണ്ടുപോയി കുതിരപ്പുറത്ത് കയറ്റുന്ന മാതാപിതാക്കള്‍ ഇവരുമായി ആലപ്പുഴ നഗരത്തിലെ റോഡുകളിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചാല്‍ പിന്നെ കുട്ടികള്‍ കുതിരപ്പുറത്ത് കയറണമെന്ന് ആവശ്യപ്പെടില്ല. യഥാര്‍ത്ഥ കുതിരപ്പുറത്തെ സവാരിയെക്കാള്‍ നഗരത്തിലെ റോഡുകളിലൂടെയുള്ള സവാരി ഇഷ്ടപ്പെട്ട് കുട്ടികള്‍ ഇനി ഇത്തരത്തിലെ സവാരി മതിയെന്ന് ആവശ്യപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. കുഴികളില്‍ നിന്നും കുഴികളിലേക്ക് എന്ന തരത്തിലാണ് നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ അവസ്ഥതന്നെ.
കളര്‍കോട് ജംഗ്ഷന്‍ മുതല്‍ ഇരുമ്പുപാലം വരെയുള്ള ഭാഗങ്ങളില്‍ കുഴികളുടെ ഇടയില്‍ നിന്ന് റോഡ് കണ്ടെത്തിവേണം യാത്ര ചെയ്യാന്‍. ഒരുമാസം തുടര്‍ച്ചയായി ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ ഇരുചക്രവാഹനയാത്രക്കാരുടെ നട്ടെല്ലിന് തകരാറുണ്ടാകുമെന്നതാണ് അവസ്ഥ. വലിയ ചുടുകാട് ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് ആര്‍ ഒ പ്ലാന്റ് വരെയുള്ള സ്ഥലത്ത് വലിയ വാഹനങ്ങള്‍ അടക്കമുള്ളവ കുഴികള്‍ മൂലം ആടിയുലഞ്ഞാണ് സഞ്ചരിക്കുന്നത്. മഴയുണ്ടെങ്കില്‍ പറയുകയും വേണ്ട. ഇരുചക്രവാഹനയാത്രക്കാര്‍ ഇവിടെ കൂടുതല്‍ അപകടങ്ങളില്‍പ്പെടാത്തത് ഭാഗ്യം കൊണ്ട് മാത്രമാണ്.
ജംഗ്ഷനുകളില്‍ ടൈല്‍ പാകുന്നതിനായി കുഴിച്ചെടുത്ത പൂഴിയും മണ്ണും ടാറുമടങ്ങുന്നവ റോഡിന്റെ ഓരത്ത് കൂട്ടിയിരിക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജനറല്‍ ആശുപത്രി ജംഗ്ഷന്‍, തിരുവാമ്പാടി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ടൈല്‍ പാകുന്നതിനായി അധികൃതര്‍ ദിവസങ്ങളോളം ഗതാഗതം നിയന്ത്രിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഗതാഗതം വഴിതിരിച്ചു വിട്ട സമയത്ത് തകരാറിലായ റോഡ് പുനര്‍നിര്‍മിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഇതിന് അധികൃതര്‍ തയാറായിരുന്നില്ല.
പൊതുമരാമത്ത് റോഡുകളിലെ കുഴികള്‍ രണ്ടുദിവസത്തിനകം അടയ്ക്കുമെന്നും പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴും ഒരു കുഴിപോലും റോഡില്‍ അടച്ചില്ലെന്നുമാത്രമല്ല. പുതിയ നിരവധി കുഴികള്‍ രൂപപ്പെടുകയും ചെയ്തുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.