നീലച്ചടയനു റെക്കോര്‍ഡ് വിളവെടുപ്പ്; കഞ്ചാവിന്റെ ഉറവിടമറിയാതെ അധികൃതര്‍

ktm-kanchavu-leafറിയാസ് കുട്ടമശേരി

ആലുവ: കഞ്ചാവിന്റെ ലഹരിയ്ക്ക് ഇഷ്ടക്കാര്‍ ഏറിയതോടെ ഇടുക്കി വനാന്തരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്‍ വിളവെടുപ്പ്. ഏറ്റവും ഡിമാന്‍ഡുള്ള നീലച്ചടയന്‍ എന്ന പേരില്‍  അറിയപ്പെടുന്ന കഞ്ചാവിന്റെ റെക്കോര്‍ഡ് വിളവെടുപ്പാണ് നടക്കുന്നത.് മലയോര മേഖലകളിലുള്ള ഉള്‍ക്കാടുകളിലെ കഞ്ചാവ് കൃഷിയെക്കുറിച്ച് എക്‌സൈസ്-പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിയാതെ ഉഴലുകയാണ് അധികൃതര്‍.

കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ കേരളത്തിലെ പ്രധാന ഹബ്ബായി ആലുവ മാറിയിട്ടു നാളുകളേറെയായി. ഒരു കേസെങ്കിലും പോലീസോ എക്‌സൈസോ രജിസ്റ്റര്‍ ചെയ്യാത്ത ദിവസങ്ങളില്ല. കഞ്ചാവ് കേസുകളില്‍ ചെറുമീനുകള്‍ കുടുങ്ങാറുണ്ടെങ്കിലും  വമ്പന്‍ സ്രാവുകള്‍ വലപൊട്ടിച്ച് കടന്നുകളയുകയാണ് പതിവ്. എന്നാല്‍, ഇവരെ തേടിയുള്ള തുടരന്വേഷണങ്ങള്‍ പാതിവഴിയില്‍ അവസാനിക്കും. ശക്തമായ കഞ്ചാവ് ലോബിയെ അധികൃതര്‍ക്കും ഭയമാണ്.

വീര്യം കൂടിയതിനാല്‍ ഇടുക്കിയില്‍ നിന്നെത്തുന്ന നീലചടയന്‍ കഞ്ചാവിനാണ് ആവശ്യക്കാരേറെ. വിപണന സാധ്യത തിരിച്ചറിഞ്ഞ കഞ്ചാവ് ലോബി ആന്ധ്ര, കൊല്‍ക്കൊത്ത, ഒഡീഷ, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് നാടനുമായി സമം ചേര്‍ത്താണ് കച്ചവടം കൊഴുപ്പിക്കുന്നത്. കഞ്ചാവ് വാറ്റിയെടുത്ത് മറ്റു ലഹരി വസ്തുക്കളുമായും വില്പന നടത്തുന്നുണ്ട്.ഇടുക്കിയിലെ മൂന്നാറടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് ആലുവയിലെത്തുന്നത് കൊച്ചി-ധനുഷ്‌കോടി പാത വഴിയാണ്. എന്നാല്‍, കര്‍ശന വാഹന പരിശോധന നിര്‍ദേശിച്ച ഈ പാതയില്‍ അത് കാര്യക്ഷമമായി നടക്കാത്തത് കഞ്ചാവ് ലോബിക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.

ഇടുക്കിയിലെ കബല്ല്, മതികെട്ടാന്‍ചോല എന്നീ മേഖലകൡ വന്‍തോതില്‍ കഞ്ചാവ് കൃഷി ചെയ്യുന്നതായിട്ടാണ് രഹസ്യന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. മലയോരപ്രദേശത്തെ ഉള്‍ക്കാടുകളില്‍ ഉന്നതന്‍മാരുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിനു ഭൂമിയില്‍ നാട്ടുകാരായ കഞ്ചാവ് ലോബിയാണ് കൃഷിയിറക്കുന്നതും വിളവെടുക്കുന്നതും. ഉടമകള്‍ ഉന്നതരായതിനാല്‍ എക്‌സൈസും പോലീസും ഈ കഞ്ചാവ് കൃഷി കണ്ടില്ലെന്നു നടിക്കുകയാണ്.

ലഹരിമരുന്നിന്റെ രാജ്യാന്തര വിപണിയില്‍ വരെ ഇടുക്കിയിലെ നീലചടയനു ഡിമാന്‍ഡ് ഏറിയതോടെ കൂടുതല്‍ പേര്‍ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണെ്ടന്നാണ് വിവരം. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവുമായി കൂട്ടിക്കലര്‍ത്തി ദക്ഷിണേന്ത്യയിലെ ലഹരിവസ്തുക്കളുടെ പ്രധാന വിപണന കേന്ദ്രമായ ആലുവയില്‍ എത്തിച്ചാണ് കച്ചവടം തകൃതിയായി നടത്തുന്നത്. ഇവിടെയാകട്ടെ സ്ത്രീകളടക്കമുള്ളവര്‍ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരായി രംഗത്തുണ്ട്. അടുത്തിടെ കഞ്ചാവ് കൈമാറാന്‍ ആലുവയിലെത്തിയ കമ്പം സ്വദേശിയെ പിടികൂടിയ പോലീസിനോട് ഓമനയെന്ന സ്ത്രീക്ക് കൊടുക്കുവാന്‍ കൊണ്ടുവന്നതെന്നാണ് പ്രതി മൊഴി നല്കിയത്.

ആലുവ മണപ്പുറത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന മറ്റൊരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇടുക്കി ചെമ്പകപാറ സ്വദേശികളായ രണ്ടു യുവാക്കളില്‍ നിന്നും വ്യത്യസ്ത കേസുകളിലായി പത്തുകോടി രൂപയുടെ ഹാഷിഷ് ഓയിലും അമ്പതു കിലോ കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. ഇവരില്‍ നിന്നും കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചുള്ള സൂചനകള്‍ അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍, കഞ്ചാവ് ലോബിയുടെ ശൃംഖലയിലെ അവസാന കണ്ണിയായ കരിയാര്‍മാരില്‍ കേസ് അവസാനിപ്പിക്കാറാണ് പതിവ്. ഭീഷണിയും പ്രലോഭനവും കൊണ്ടു കഞ്ചാവ് ലോബി തുടരന്വേഷണങ്ങള്‍ക്കു തടയിടും. ദുഷ്കരമായ പാതകള്‍ താണ്ടി ഉള്‍ക്കാടുകളില്‍ വിളഞ്ഞ് നില്‍ക്കുന്ന കഞ്ചാവ് കണ്ടെത്തുന്നതിന് ഇറങ്ങി പുറപ്പെടാന്‍ അധികൃതര്‍ക്കും മടിയാണ്.

കഞ്ചാവ് കൊച്ചിയിലേക്ക് എത്തുന്ന പ്രധാന മാര്‍ഗങ്ങളായ ധനുഷ്‌കോടി ദേശീയപാത, കോട്ടയം-കുമളി പാത, കമ്പം-തൊടുപുഴ പാത, പൊള്ളാച്ചി-ചാലക്കുടി പാത എന്നിവിടങ്ങളില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയാല്‍ കഞ്ചാവടക്കമുള്ള ലഹരിക്കടത്ത് ഒരുപരിധി വരെ തടയാനാകും. നിലവില്‍ പിടികൂടുന്ന കേസുകളില്‍ ഭൂരിഭാഗവും ഒറ്റുമൂലം മാത്രം ലഭിക്കുന്നതാണ്. മദ്യം കൂടാതെയുള്ള ലഹരി ഉപയോഗം അപകടകരമായ അവസ്ഥയിലേക്ക് ഉയര്‍ന്നതോടെ അധികൃതരും ആശങ്കയിലായിട്ടുണ്ട്.   ഇടുക്കി ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി കടത്തിനും കച്ചവടത്തിനും തടയിടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പോലീസും എക്‌സൈസും. ഇതിനായി കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.

Related posts