നേമം അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല വിദ്യാര്‍ഥികളുടെ യാത്ര ദുരിതപൂര്‍ണം

tvm-waterstudentനേമം : കരമന-കളിയിക്കാവിള പാതവികസനത്തോടനുബന്ധിച്ച്  കോടികള്‍ മുടക്കി നേമത്ത്  നിര്‍മിച്ച അടിപ്പാതയിലെ  നീരൊഴുക്ക് നിലയ്ക്കുന്നില്ല. വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ അടിപ്പാതയുടെ ഇരുവശത്തുമുള്ള സ്കൂളുകളിലെ ആയിരത്തോളം വിദ്യാര്‍ഥികളുടെ യാത്ര ദുരിതപൂര്‍ണമായി. രാവിലെയും വൈകുന്നേരവുമാണ് ഈ വെള്ളം ചവിട്ടി വിദ്യാര്‍ഥികള്‍ക്ക് പോകേണ്ടി വരുന്നത്. വെള്ളക്കെട്ട് പരിഹരിക്കാന്‍ നേമം യുപി സ്കൂള്‍  പരിസരത്ത്  വലിയ കുഴികള്‍ എടുത്ത് വെള്ളം ശേഖരിക്കാനായി സംവിധാനമൊരുക്കുന്നതിന് ഒരാഴ്ചയിലേറെയായി പണികള്‍ നടന്നുവരുന്നു.

എന്നാല്‍ ഇതുവരെയും അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അടിപ്പാതയിലെ ഭിത്തികളില്‍ നിന്നും ശക്തമായ  നീരൊഴുക്കാണ് അനുദിനം ഉണ്ടായികൊണ്ടിരിക്കുന്നത്.  ഇതിനുപുറമെ  മഴയത്ത് വെള്ളം കൂടുതലായി നിറയുന്നു. രാവിലെയും വൈകുന്നേരവും  വെള്ളം നിറയുന്നതനുസരിച്ച്  തൊഴിലാളികള്‍   വെള്ളം കോരിയും പമ്പ് ചെയ്തും വെള്ളം വറ്റിക്കുകയാണ് ചെയ്യുന്നത്.

അടിപ്പാതയിലേയ്ക്ക് ഇറങ്ങുന്ന പടിക്കെട്ടിലൂടെ വെള്ളം ഒഴുകിവരുന്നത് കാരണം പടികള്‍ ഇറങ്ങുമ്പോള്‍  വഴുതി വീഴുന്നതും പതിവായിരിക്കുകയാണ്. ഇതുകാരണം  നേമം യുപി സ്കൂളിലെ ചെറിയ കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ അടിപാതയിലൂടെ സഞ്ചരിക്കാന്‍ മടിക്കുകയാണ്.

അടിപ്പാതയോട് ചേര്‍ന്നുള്ള  കിണര്‍ പോലെയുള്ള കുഴിയില്‍  വെള്ളം ഒഴുക്കി വിടാനാണ് സ്കൂളിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ കുഴി നിര്‍മിക്കുന്നത്. ഭൂമിയ്ക്കടിയില്‍ നിന്നുള്ള നീരൊഴു ക്കിന്റെ സമര്‍ദം കാരണമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്.  ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍.

Related posts