പട്ടിത്താനം ജംഗ്ഷനില്‍ എംസി റോഡ് ഇടിഞ്ഞു താഴ്ന്നു

ktm-kuzhiഏറ്റുമാനൂര്‍: ആധുനിക രീതിയില്‍ നിര്‍മിച്ച എംസി റോഡ് ഇടിഞ്ഞു താഴ്ന്നു. എംസി റോഡും വൈക്കം റോഡും സംഗമിക്കുന്ന പട്ടിത്താനം ജംഗ്ഷനില്‍ റൗണ്ടാനയ്ക്ക് സമീപമാണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇവിടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്നു മാസമേ ആകുന്നുള്ളൂ.

ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് ഭാരവണ്ടി പോകുമ്പോഴാണ് റൗണ്ടാനയോടു ചേര്‍ന്നു റോഡ് താഴ്ന്നത്. അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നു റോഡ് താഴ്ന്നിടത്ത് വീപ്പയും മുന്നറിയിപ്പു സൂചനകളും സ്ഥാപിച്ചതുകൊണ്ട് മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല. താഴ്ന്നഭാഗം പിന്നീട് കൂടുതല്‍ താഴ്ന്നുകൊണ്ടിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഒരു മീറ്ററിലേറെ ആഴത്തില്‍ ഈ ഭാഗം താഴ്ന്നു.

എംസി റോഡ് വികസനത്തിനുവേണ്ടി ഏറ്റെടുത്ത പുരയിടത്തില്‍ ഉണ്ടായിരുന്ന കിണര്‍ മൂടിയ ഭാഗമാണിത്. കിണറിന്റെ വ്യാസത്തിലാണ് റോഡ് താഴ്ന്നിട്ടുള്ളത്. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന കിണറിനുള്ളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനു മുകളിലേക്കു മണ്ണടിച്ച് ടാര്‍ ചെയ്യുകയായിരുന്നു. കിണര്‍ വേണ്ടത്ര ഉറപ്പില്ലാതെ നികത്തിയതാണ് പ്രശ്‌നമായത്. മഴ കനത്തു കിണറില്‍ ഉറവ ഉണ്ടാകുകയും ചെയ്തതോടെ മണ്ണ് അടിയിലേക്ക് ഇരുന്നുപോകുകയായിരുന്നു.

വിവരമറിഞ്ഞ് നിര്‍മാണ കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തി. ഈ പ്രദേശത്ത് കിണറുകള്‍ ഉണ്ടായിരുന്നതായും അഞ്ചു കിണറുകളും ചെളി പൂര്‍ണമായും നീക്കംചെയ്തശേഷം പാറപ്പൊടിയും കല്ലും ഉപയോഗിച്ച് നികത്തി ഉറപ്പിച്ചശേഷമാണ് റോഡ് നിര്‍മിച്ചതെന്നും അവര്‍ പറഞ്ഞു. മണ്ണ് കൂടിക്കിടന്നതിനാല്‍ ഈ റോഡ് ശ്രദ്ധയില്‍പ്പെടാതെ പോകുകയായിരുന്നു.

റോഡ് താഴ്ന്ന ഭാഗം വേലികെട്ടിത്തിരിച്ചു. കിണറിനുള്ളിലെ മണ്ണും മാലിന്യങ്ങളും പൂര്‍ണമായും നീക്കംചെയ്തശേഷം പാറപ്പൊടിയും കല്ലും ഉപയോഗിച്ച് നികത്തി ഉറപ്പിച്ച് വീണ്ടും ടാര്‍ ചെയ്യുമെന്ന് നിര്‍മാണ കമ്പനികള്‍ പറഞ്ഞു. കിണര്‍ നികത്തി ഉറപ്പിക്കുന്ന ജോലി ഉടന്‍ പൂര്‍ത്തിയാക്കും. എന്നാല്‍ മഴക്കാലത്തിനുശേഷം ടാറിംഗ് നടക്കുകയുള്ളൂ. ഇതോടെ പട്ടിത്താനം ജംഗ്ഷനില്‍ ഇനിയും മാസങ്ങളോളം ഗതാഗതക്കുരുക്കുണ്ടാകുമെന്ന് ഉറപ്പായി.

Related posts