പുതിയ റേഷന്‍കാര്‍ഡ്; ജനങ്ങള്‍ നട്ടംതിരിയുന്നു

ktm-rationഒറ്റപ്പാലം: പുതിയ റേഷന്‍കാര്‍ഡുകള്‍ സ്ത്രീകളുടെ പേരിലായതിനാല്‍ പരാതികള്‍ക്കായി ഇവര്‍ തന്നെ സപ്ലൈ ഓഫീസുകളില്‍ എത്തേണ്ട സ്ഥിതിയാണ്. ഇതുമൂലം ജനങ്ങള്‍ നട്ടംതിരിയുകയാണെന്നാണ് പരാതി. മുമ്പ് ബിപിഎല്‍ കാര്‍ഡിലായിരുന്നവര്‍ പുതിയ കാര്‍ഡ് വന്നപ്പോള്‍ എപിഎല്‍ ആയതാണ് ഏറെ രസകരം. മണിക്കൂറുകള്‍ ക്യൂനിന്നാണ് വീട്ടമ്മമാര്‍ പരാതി നല്കുന്നത്. ഇതിനിടയില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ തളര്‍ന്നുവീഴുന്നതും ദയനീയ കാഴ്ചയാണ്.

പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും പരാതി നല്കാന്‍ സാഹചര്യമുണ്ടെങ്കിലും കാര്‍ഡ് ഉടമകള്‍ കൂട്ടത്തോടെ എത്തുന്നത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കാണ്.ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് നവംബര്‍ ഒന്നുമുതല്‍ റേഷന്‍വിതരണം തുടങ്ങും. അന്തിമ മുന്‍ഗണനാപട്ടിക ജനുവരി ഒന്നിനാണ് പ്രസിദ്ധീകരിക്കുക. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പുതിയ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് പരാതിപ്രവാഹമാണ് ഉണ്ടാകുന്നത്.

അതിരാവിലെ തന്നെ താലൂക്കിന്റെ വിവിധ മേഖലകളില്‍നിന്നും കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ പരാതി നല്കുന്നതിനു എത്തുന്നതു നിത്യകാഴ്ചയാണ്. ഈമാസം 30 വരെയാണ് പരാതി നല്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പരാതികള്‍ നല്കാന്‍ വരുന്നവര്‍ മണിക്കൂറുക—ളാണ് ക്യുവില്‍നിന്നു വലയുന്നത്. ഇവരെ സഹായിക്കാനോ  ഫോറം പൂരിപ്പിച്ചുനല്കുന്നതിനോ ആരുമില്ലാത്ത സ്ഥിതിയാണ്.രാഷ്ട്രീയപാര്‍ട്ടിക്കാരാരും തന്നെ ഇതിനായി മുന്നോട്ടുവരുന്നില്ല.

ജനങ്ങളെ ഏതെല്ലാം തരത്തില്‍ ബുദ്ധിമുട്ടിക്കാമെന്ന് അധികൃതര്‍ പരീക്ഷണം നടത്തുകയാണെന്നാണ് പരാതിക്കാരുടെ ആക്ഷേപം. പുതിയ സംവിധാനപ്രകാരം ഇനിമുതല്‍ എപിഎല്‍, ബിപിഎല്‍ എന്ന രണ്ടുതരം കാര്‍ഡുകള്‍ക്ക് പകരം ഉപയോഗിക്കുന്ന ഭാഷ മുന്‍ഗണന, മുന്‍ഗണനയിതര എന്നാകും. മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കാനാണ് ജനങ്ങളുടെ നെട്ടോട്ടം.

Related posts