പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികളുടെ എണ്ണംകുറച്ചത് പുനപരിശോധിക്കണം: എന്‍.കെ പ്രേമചന്ദ്രന്‍

klm-nkpremachandranകൊല്ലം: പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികളുടെ എണ്ണം കുറച്ച നടപടി പുനഃപരിശോധിക്കണമെന്നും കൂടുതല്‍ ബോഗികള്‍ അടിയന്തിരമായി അനുവദിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര റയില്‍വേ മന്ത്രിയോടും ദക്ഷിണ മേഖലാ റയില്‍വേ ഡിവിഷന്‍ ജനറല്‍ മാനേജരോടും ആവശ്യപ്പെട്ടു. പുനലൂര്‍-കന്യാകുമാരി റൂട്ടില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും ആശ്രയിക്കുന്ന തീവണ്ടിയാണിത്. നിലവിലുള്ള ഒന്‍പത് ബോഗികള്‍ തന്നെ സൗകര്യപ്രദമായ യാത്രയ്ക്ക് പര്യാപ്തമല്ല.

കൂടുതല്‍ ബോഗികള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ നിലവിലുള്ള ബോഗികളില്‍ രണ്ടെണ്ണം വെട്ടിക്കുറച്ച റയില്‍വേ നടപടി പ്രതിഷേധാര്‍ഹമാണ്. സ്ഥലപരിമിതി മൂലം യാത്രാക്ലേശം അനുഭവിക്കുന്ന സ്ഥിരം യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന തീരുമാനമാണിത്. ട്രെയിനിലെ യാത്രക്കാരുടെ തിരക്ക് സംബന്ധിച്ച് യാതൊരു പഠനവും നടത്താതെയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെയും ബോഗികള്‍ വെട്ടിക്കുറച്ച നടപടി ഏകപക്ഷീയമാണന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

Related posts