പുറ്റിംഗല്‍: ജുഡീഷല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അനന്തമായി നീളുന്നു; അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം

vediketuuഎസ്.ആര്‍.സുധീര്‍കുമാര്‍
കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് സംഭവം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ല.റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി എന്‍.കൃഷ്ണന്‍ നായരെയാണ് ജുഡീഷല്‍ കമ്മീഷനായി സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. കമ്മീഷന് സിറ്റിംഗ് നടത്തുന്നതിന് സൗകര്യപ്രദമായ ഓഫീസോ ആവശ്യത്തിന് ജീവനക്കാരെയോ അനുവദിച്ച് നല്‍കിയിട്ടില്ല. ഇതാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകുന്നതിന്റെ പ്രധാന കാരണം. ഓഫീസും അനുബന്ധ സൗകര്യങ്ങളും ആവശ്യത്തിന് സ്റ്റാഫിനെയും അനുവദിച്ച് നല്‍കണമെന്ന് സര്‍ക്കാരിന് കത്തെഴുതിയെങ്കിലും മറുപടി പോലും ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ദുരന്തം നടന്ന് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് സാധിച്ചതുമില്ല. പരവൂര്‍ പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള കെട്ടിടത്തില്‍ താത്ക്കാലിക ക്യാമ്പ് ഓഫീസ് തുറന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിച്ചത്.ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാകുമോ എന്ന് കോടതി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നു.അനുകൂലമായ മറുപടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഇതനുസരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ പുരോഗമ ിച്ചെങ്കിലും ക്രൈംബ്രാഞ്ചിന് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതുമില്ല.

ഇതിന് നിരവധി കാരണങ്ങളുണ്ട്. 1500-ഓളം പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. 110 പേര്‍ ദുരന്തത്തില്‍ മരിച്ചു. ഇവരുടെ ബന്ധുക്കളുടെ മൊഴികളടക്കം ഇതിലുണ്ട്.ഇവരില്‍ ആരെയൊക്കെ കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കണം എന്ന കാര്യത്തിലും അന്തിമ തീരുമാനം ആയില്ല. തൊണ്ടിസാധനങ്ങളുടെ പട്ടികയും വളരെ വലുതാണ്. അനവധി അനുബന്ധ രേഖകളുമുണ്ട്.ഏപ്രില്‍ പത്തിന് പുലര്‍ച്ചെ 3.50നാണ് ദുരന്തം സംഭവിച്ചത്. 12ന് രാത്രിയോടെയാണ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എസ്.ജയലാല്‍, സെക്രട്ടറി ജെ.കൃഷ്ണന്‍കുട്ടിപ്പിള്ള, മറ്റ് ഭാരവാഹികളായ ജെ.പ്രസാദ്, വി.സുരേന്ദ്രനാഥന്‍പിള്ള, ജി.സോമസുന്ദരന്‍പിള്ള തുടങ്ങിയവര്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയത്.

പിറ്റേദിവസം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പരവൂര്‍ കോടതിയില്‍ ഹാജരാക്കി കൊല്ലം ജില്ലാ ജയിലേയ്ക്ക് റിമാന്റ് ചെയ്യുകയായിരുന്നു. പിന്നീട് ക്ഷേത്ര ഭാരവാഹികളും മറ്റ് ഏതാനും പേര്‍ കൂടി അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടിയെയും വെടിക്കെട്ട് ലൈസന്‍സി കൂടിയായ അനാര്‍ക്കലിയെയും പിന്നീട് തന്ത്രപരമായ നീക്കത്തിലൂടെ ക്രൈംബ്രാഞ്ച് പിടികൂടിയത്. പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ 43 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. ഇതില്‍ രണ്ടുപേര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.പ്രതികളുടെ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോള്‍ ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തുന്ന കാര്യവും കോടതി ആരായുകയുണ്ടായി. എന്നാല്‍ യുഎപിഎ ചുമത്തിയാല്‍ നിലനില്‍ക്കില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിയമോപദേശം.

വെടിക്കെട്ട് കരാറുകാരുടെ ജോലിക്കാരായ പതിനഞ്ചോളം പേരെ കൂടി കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. എസ്പി ജി.ശ്രീധരനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.കേസില്‍ എല്ലാ പ്രതികള്‍ക്കെതിരേയും കൊലക്കുറ്റം ചുമത്താന്‍ ഇടയില്ല. വെടിക്കെട്ട് കരാറുകാരുടെ തൊഴിലാളികളെ ഈ വകുപ്പില്‍ നിന്ന് ഒഴിവാക്കും. ദിവസക്കൂലിക്ക് ജോലിക്കെത്തിയ ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുന്നത് നിയമസാധുത ലഭിക്കില്ല. ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കും മറ്റ് ഏതാനും പേര്‍ക്കെതിരേയുമായിരിക്കും കൊലക്കുറ്റം ചുമത്തുക. ക്ഷേത്രകമ്മിറ്റി ഭാരവാഹികളില്‍ രണ്ടുപേരെ ഇനി പിടികൂടാനുണ്ട്. ഒരാള്‍ വനിതയാണ്. ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കും എന്നുതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

അതേസമയം ഈ കേസില്‍ ചെന്നെയിലെ ചീഫ് കണ്‍ട്രോളര്‍ ഒഫ് എക്‌സ്‌പ്ലോസീവ്‌സ് എ.കെ.യാദവ് അധ്യക്ഷനായ കേന്ദ്രകമ്മീഷന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. ഇവര്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കൈമാറും.പരവൂര്‍ മുനിസിപ്പല്‍ ഓഫീസിലും കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസ് പരിസരത്തും അഞ്ച് ദിവസത്തെ സിറ്റിംഗ് നടത്തി കമ്മീഷന്‍ നിരവധി പേരില്‍ നിന്ന് മൊഴിയെടുക്കുകയുണ്ടായി. സംസ്ഥാനത്തെ വെടിക്കെട്ട് ലൈസന്‍സികളുടെ പൂര്‍ണ വിവരവും കമ്മീഷന്‍ ശേഖരിച്ചു. വെടിക്കെട്ട് ദുരന്തത്തില്‍ വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്നലെ പരവൂര്‍ വില്ലേജ് ഓഫീസില്‍ ആരംഭിച്ചു.നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ റേഷന്‍കാര്‍ഡ്, വസ്തുക്കരം അടച്ച രസീത്, വീട്ടുകരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതമാണ് വില്ലേജ് ഓഫീസില്‍ എത്തേണ്ടത്.ഈ നടപടി ഇന്നും തുടരും. നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ട് വഴി മാത്രമായിരിക്കും നല്‍കുക.

Related posts