പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷം കോര്‍പറേഷന്‍ ബജറ്റ് കീറിയെറിഞ്ഞു

tcr-bajetതൃശൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ച് കോര്‍പറേഷന്‍ ബജറ്റവതരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷവും ബിജെപി കൗണ്‍സിലര്‍മാരും ബജറ്റവതരണം ബഹിഷ്കരിച്ചു.     കോണ്‍ഗ്രസ് കൗണ്‍സിലര്‍ എ.പ്രസാദ് കൗണ്‍സില്‍ ഹാളില്‍ ബജറ്റ് കീറിയെറിഞ്ഞു. ഡെപ്യൂട്ടി മേയറുടെ ഏകാധിപത്യ കിരാത വാഴ്ചയവസാനിപ്പിക്കണമെന്നും ബജറ്റവതരിപ്പിക്കാന്‍ വൈകിപ്പിച്ച് വികസനമാന്ദ്യം സൃഷ്ടിച്ചുവെന്നാരോപിച്ചും ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരിപ്പ് നടത്തിയതിനുശേഷം ഇറങ്ങിപോയി. കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണയുടെ നേതൃത്വത്തിലാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

ബജറ്റവതരിപ്പിക്കാന്‍ മേയര്‍ അജിത ജയരാജന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയെ ക്ഷണിച്ചയുടന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ.മുകുന്ദന്‍ പ്രതിഷേധവുമായി എഴുന്നേറ്റു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പു തന്നെ മറ്റു കോര്‍പറേഷനുകളില്‍ ബജറ്റവതരിപ്പിച്ച് ഭരണസ്തംഭനം ഒഴിവാക്കിയിട്ടും തൃശൂര്‍ കോര്‍പറേഷനില്‍ ഭരണപക്ഷം മനപ്പൂര്‍വം ബജറ്റ് വൈകിപ്പിച്ച് വികസനം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തുടര്‍ന്ന് മുന്‍ മേയര്‍ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചതിനുശേഷം മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. ബിജെപി കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുകളുമായി കുത്തിയിരിപ്പ് നടത്തിയശേഷമാണ് ഇറങ്ങിപോയത്. പെരുമാറ്റച്ചട്ടം ലംഘിക്കാതെ വരവു ചെലവു കണക്കുകള്‍ മാത്രമാണ് അവതരിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. പിന്നീട് ജനറല്‍ ബജറ്റും വൈദ്യുതി ബജറ്റും അവതരിപ്പിച്ചു.

Related posts