പേപ്പട്ടി ആക്രമണം: 15പേര്‍ക്ക് പരിക്ക്; ആശുപത്രിയിലെത്തിയവര്‍ക്ക് ആവശ്യത്തിന് ചികിത്സലഭിച്ചില്ലെന്ന് പരാതി

tvm-dogപേരൂര്‍ക്കട: പാതിരിപ്പള്ളിക്കു സമീപം മാഞ്ഞാംപാറയില്‍ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നവരെ പേപ്പട്ടി ആക്രമിച്ചു. ആക്രമണത്തില്‍ പത്തിലേറെപ്പേര്‍ക്കു പരിക്കേറ്റു. ഇതേ പട്ടി മുക്കോലയ്ക്കലിലും മണ്ണന്തലയിലുമായി അഞ്ചു പേരെയും കടിച്ചു. പത്ര ഏജന്റ് സാംബശിവന്‍, ബന്ധു അനീഷ് കൃഷ്ണ എന്നിവരുള്‍പ്പെടെ 10 ഓളം പേര്‍ക്കാണ് പാതിരിപ്പള്ളിയില്‍വച്ച് പട്ടികടിയില്‍ പരിക്കേറ്റത്. ഇവര്‍ മാഞ്ഞാംപാറയില്‍ ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പേപ്പട്ടി ആക്രമിച്ചത്. പട്ടിയെക്കണ്ട് ഓടുന്നതിനിടെ തറയില്‍വീണ് ചിലര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്.

പേപ്പട്ടി ഇവിടെയെത്തുന്നതിനുമുമ്പ് മുക്കോലയ്ക്കല്‍ സ്വദേശികളായ വിക്രമന്‍, ഷിബു എന്നിവരെയും പാതിരിപ്പള്ളി സ്വദേശികളായ അജയന്‍, രാജന്‍, രഘു എന്നിവരെയും കടിച്ചിരുന്നു. പേപ്പട്ടിയെ മാഞ്ഞാംപാറയില്‍വച്ച് നാട്ടുകാര്‍ വകവരുത്തി. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയിലും പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും ചികിത്സതേടി.

ഇതിനിടെ തെരുവ്‌നായ്ക്കളെ ഒഴിവാക്കാന്‍ നഗരസഭ താത്പര്യം കാണിക്കുന്നില്ലെന്ന് കാണിച്ച് നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. പേപ്പട്ടിയുടെ കടിയേറ്റ് പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു. ഇവര്‍ പിന്നീട് ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി.

Related posts