പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു ; ഭരണം ലഭിച്ചത് കോണ്‍ഗ്രസ് വനിതാ അംഗത്തിന്റെ പിന്തുണയോടെ

TVM-LDFകഴക്കൂട്ടം: മാസങ്ങളായി നിലനിന്നിരുന്ന ഭരണ സ്തംഭനത്തിന് വിരാമമിട്ട് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി.      പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ ഒരു വനിതാ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു.  ആകെ പതിമൂന്ന് അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് അംഗളുള്ള യുഡിഎഫിനായിരുന്നു ഭരണം.ഇതിനിടെയാണ് ഭരണസമിതിക്കെതിരെ ഭരണസ്തംഭനവും, അഴിമതിയും, സ്വജനപക്ഷാപാതവും കാണിച്ച് കൊണ്ട് പ്രതിപക്ഷം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞ മാസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 10.30 ന് പ്രമേയം ചര്‍ച്ചക്കെടുത്തതോടെയാണ്  കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കപ്പെട്ടത്. പ്രസിഡന്റ് ജലജകുമാരി, വൈസ് പ്രസിഡന്റ്  അല്‍ത്താഫ് ഉള്‍പ്പെടുന്ന യുഡിഎഫിലെ ഏഴ് അംഗങ്ങളില്‍ തുമ്പ വാര്‍ഡ് അംഗം ജോളി പത്രോസും എല്‍ഡി എഫിലെ മുഴുവന്‍ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. എല്‍ ഡി എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിലെ ജോളി പത്രോസ് വിപ്പ് ലംഘിച്ച് അനുകൂല നിലപാടെടുത്തതോടെയാണ് പ്രമേയം പാസായത്. ഉച്ചക്ക് 2.30 ന് നടന്ന വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയിലും ഇതേ രീതിയിലാണ് നടപടികള്‍ നടന്നത്.

യു ഡി എഫ് ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ തന്നെ  പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവിയെ ചൊല്ലി ഏറേ ബഹളങ്ങള്‍ നടന്നിരുന്നു.പല തവണ കോറം തികയാതെ വന്നതിനെ തുടര്‍ന്ന് ബ്ലോക്ക് കമ്മിറ്റി നടക്കാതെയും വന്നിട്ടുണ്ട് . യുഡിഎഫ് ഭരണസമിതിക്കുള്ളിലെ  ശക്തമായ ഗ്രൂപ്പിസത്തെ ശരിയായ രീതിയില്‍ മുതലാക്കിയാണ്  അവിശ്വാസ പ്രമേയം കൊണ്ട് വന്ന് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തത് . തങ്ങളെ അനക്കൂലിച്ച കോണ്‍ഗ്രസ് വനിതാ അംഗം ജോളി പത്രോസിനെ പ്രസിഡന്റാക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റായി വേങ്ങോട് വാര്‍ഡിലെ എല്‍ ഡി എഫ് അംഗം യാസര്‍ തെരഞ്ഞെടുത്തേക്കാനാണ് സാധ്യത .

Related posts