ഫുട്‌ബോള്‍ നിറയുന്ന ജൂണ്‍

sp-footbalജോസ് കുമ്പിളുവേലില്‍

ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പ് (യുവേഫ 2016) ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആരവമുയരാന്‍ ഇനി പത്തു നാള്‍. ഒരുമാസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ ഫ്രാന്‍സിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുന്നത്. ആകെ നാലു ഗണത്തില്‍ ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. യൂറോ കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ടീമുകള്‍ പങ്കെടുക്കുന്നത്. ഇതിനു മുമ്പുള്ള ടൂര്‍ണമെന്റുകളില്‍ 16 ടീമുകളാണ് പങ്കെടുത്തിരുന്നത്.

ജൂണ്‍ 10 ന് (വെള്ളി) രാത്രി പ്രാദേശിക സമയം എട്ടുമണി്ക്കാണ് ഉദ്ഘാടന മത്സരം. പാരീസിലെ സാന്‍ ദെനി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഫ്രാന്‍സും റൊമാനിയയും തമ്മിലാണു പോരാട്ടം. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ്, അല്‍ബേനിയ, റൊമാനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും വെയില്‍സും ഒരേ ഗ്രൂപ്പില്‍ ഇടം പിടിച്ചതോടെ ബ്രിട്ടനിലെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിന് ഫ്രാന്‍സ് വേദിയാകും എന്ന പ്രത്യേകതയും 2016 ലെ യൂറോ കപ്പിനുണ്ട്. റഷ്യയും സ്ലോവാക്യയുമാണ് ബി ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഗ്രൂപ്പ് സി യില്‍ 2014-ലെ ലോകകപ്പ് ജേതാക്കളായ ജര്‍മനിയുമായി ഏറ്റുമുട്ടുന്നത് പോളണ്ട്, യുക്രെയ്ന്‍ എന്നീ ടീമുകള്‍ക്കൊപ്പം ബ്രിട്ടന്റെ തന്നെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമാണ്. യൂറോ കപ്പില്‍ ആദ്യമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അരങ്ങേറ്റം കുറിക്കുന്നതും ഇക്കുറിയാണ്. ഗ്രൂപ്പ് ഡിയില്‍ സ്‌പെയിന്‍, ചെക് റിപ്പബ്ലിക്, തുര്‍ക്കി, ക്രൊയേഷ്യ എന്നിവയാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം, ഇറ്റലി, സ്വീഡന്‍ എന്നിവര്‍ക്കൊപ്പം റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനും ഇടം കിട്ടി.

ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍, ഐസ്‌ലന്‍ഡ്, ഓസ്ട്രിയ, ഹംഗറി എന്നിവര്‍ പോരാടും.

ജൂണ്‍ 10ന് ആരംഭിക്കുന്ന ഗ്രൂപ്പ് യോഗ്യതാ റൗണ്ടിലെ പ്രാഥമിക മത്സരങ്ങള്‍ 22ന് അവസാനിക്കും. മൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷം 25ന് പ്രീ ക്വാര്‍ട്ടറിലെ നോക്ക്ഔട്ട് മത്സരങ്ങള്‍ ആരംഭിച്ച് 27ന് പൂര്‍ത്തിയാകും. ജൂണ്‍ 30ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിക്കും. ജൂലൈ മൂന്നിന്് സാന്‍ ദെനിയില്‍ നടക്കുന്ന മത്സരത്തോടുകൂടി സെമി ഫൈനല്‍ ലൈനപ്പാകും.ആദ്യസെമി ജൂലൈ ആറിനും (ലിയോണ്‍) രണ്ടാമത്തെ സെമി ഏഴിനും മാഴ്‌സെ) ആണ് നടക്കുന്നത്.ജൂലൈ പത്ത് ഞായറാഴ്ച സാന്‍ ദെനി് സ്റ്റേഡിയമാവും കലാശക്കൊട്ടിനു വേദിയാവുന്നത്. അന്ന് യൂറോ കപ്പ് ഫുട്‌ബോളിലെ രാജാക്കന്മാരെ അറിയാനാകും.

ഫ്രാന്‍സിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് സാന്‍ ദെനി. 1998-ലെ ലോകകപ്പിനോടനുബന്ധിച്ചു നിര്‍മിച്ച ഈ സ്റ്റേഡിയം അതേവര്‍ഷം ജനുവരി 28 നാണ് തുറന്നത്. ഫ്രാന്‍സിലെ ദേശീയ സ്റ്റേഡിയത്തില്‍ 81,338 കാണികള്‍ക്കുള്ള ഇരിപ്പിടമുണ്ട്.

ഫ്രാന്‍സ് മൂന്നാം തവണയാണ് യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. പാര്‍ക് ഡെ പ്രിന്‍സ്(48,000), ലെന്‍സ്(38,000), ലിലെ(50,000), സാന്‍ ദെനി (81,000), ബോര്‍ഡോ(42,000), സെന്റ് എറ്റിയെന്‍(42,000), ലിയോണ്‍(59,000), ടുളൂസ്(33,000), മാഴ്‌സേ (67,000), നീസ്(36,000) എന്നീ നഗരങ്ങളിലെ 10 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ഇതില്‍ ബോര്‍ഡോ, ലിലെ, ലിയോണ്‍, നീസ് എന്നീ സ്റ്റേഡിയങ്ങള്‍ പുതുതായി നിര്‍മിച്ചവയാണ്. ഡിസംബര്‍ 14 മുതല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരുന്നു. ജനുവരി മധ്യത്തോടെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞിരുന്നു. മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ 33,000 മുതല്‍ 80,000 വരെ ഇരിപ്പിട ശേഷിയുള്ളവയാണ്.

ഫിഫയില്‍നിന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനിയുടെ സാന്നിദ്ധ്യം ഇല്ലാതെയാവും ഇത്തവണത്തെ യൂറോകപ്പ്.

തലവേദനകള്‍ ഏറെ

യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന് ആതിഥേയരെന്ന നിലയില്‍ പ്രശ്‌നങ്ങള്‍ ഏറെയാണ്. റെയില്‍ സമരം, തെരുവു പ്രക്ഷോഭങ്ങള്‍, പെട്രോള്‍ ക്ഷാമം, ഇതിനൊക്കെ പുറമേ സുരക്ഷാ ഭീഷണികള്‍ എന്നിവ അതിജീവിച്ചു വേണം യൂറോപ്പിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍. തൊഴില്‍ നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ സമൂല പരിഷ്കരണങ്ങള്‍ക്കെതിരെ ഫ്രാന്‍സിലെങ്ങും ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സമയമാണിത്. പതിനായിരക്കണക്കിന് വിദേശ ആരാധകര്‍ ടൂര്‍ണമെന്റ് കാണാനെത്തുന്ന സമയത്ത് ഇതെങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പോലീസ്.

ഭീകര പ്രവര്‍ത്തകരെ പേടിച്ച് രാജ്യത്തെ എണ്ണ സംസ്കരണശാലകളും പെട്രോള്‍ സ്‌റ്റേഷനുകളും നിയന്ത്രിതമായാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതു കാരണം രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണ്.

ഇതിനിടെ പാരീസില്‍ ഗതാഗത തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനും തയാറെടുത്തുകഴിഞ്ഞു. പുതിയ തൊഴില്‍ നിയമങ്ങളിലും തൊഴില്‍ സാഹചര്യങ്ങളിലും പ്രതിഷേധിക്കാനുള്ള സമരം വ്യാഴാഴ്ച ആരംഭിക്കുമെന്നുള്ള മുന്നറിയിപ്പ് സര്‍ക്കാരിനെ ഏറെ കുഴയ്ക്കുന്നുണ്ട്. ഭീകരാക്രമണ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസേനയെന്നോണം പുറത്തുവരുന്നു. ഭീഷണി നേരിടാന്‍ പുതിയ തരത്തിലുള്ള സുരക്ഷാ സന്നാഹങ്ങള്‍ ആസൂത്രണം ചെയ്തുവരുകയാണ് സംഘാടകര്‍. എന്തു സംഭവിച്ചാലും ടൂര്‍ണമെന്റ് റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യില്ലെന്ന് സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

തൊണ്ണൂറായിരം സുരക്ഷാ ജീവനക്കാര്‍

അഭൂതപൂര്‍വമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഫ്രാന്‍സ് ഒരുക്കിയിരി്ക്കുന്നത്. ശക്തമായ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 90, 000 സുരക്ഷാ ജീവനക്കാരെയാണ് നിയോഗിക്കാന്‍ പോകുന്നത്. ആക്രമണ ശ്രമങ്ങള്‍ ഏതു വിധേനയും തടുക്കുക എന്നതാണ് ലക്ഷ്യം.നാഷണല്‍ കപ്പ് ഫൈനല്‍ നടക്കുന്നതിനിടെ സ്റ്റേഡ് ദെ ഫ്രാന്‍സ് നാഷണല്‍ സ്റ്റേഡിയത്തില്‍ പുകബോംബ് പൊട്ടിയത് ആശങ്ക പടര്‍ത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിക്കുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്.പാരി് സാന്‍ ഷര്‍മെയ്‌നും മാഴ്‌സെയും തമ്മിലുള്ള മത്സരത്തിനിടെയാണ് പുകബോംബ് പൊട്ടിയത്.

അടിയന്തരാവസ്ഥ വീണ്ടും നീട്ടി

നവംബറിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഫ്രഞ്ച് സര്‍ക്കാര്‍ വീണ്ടും ദീര്‍ഘിപ്പിച്ചു. ജൂണ്‍ പത്തു മുതല്‍ ജൂലൈ പത്തു വരെ നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൂടി പിന്നിടും വിധത്തില്‍, രണ്ടു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും സര്‍ക്കാരിന്റെ തീരുമാനം വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ഫ്രാന്‍സില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുകയും ഫുട്‌ബോള്‍ ടീമുകളെ ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യതയുണെ്ടന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ ഒരു ആലോചനയും നടക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭീകരരുടെ ഭീഷണി

യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ജര്‍മന്‍ ടീമിനെ ഭീകര പ്രവര്‍ത്തകര്‍ ലക്ഷ്യമിടാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ജര്‍മനി അടക്കം മറ്റു ചില ടീമുകളും ഭീഷണി നേരിടുന്നു എന്നാണ് രഹസ്യ റിപ്പോര്‍ട്ട്. ടൂര്‍ണമെന്റ് വീക്ഷി്ക്കാന്‍ ഫ്രാന്‍സില്‍ പത്തു ലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ.

അതിനിടെ, രാത്രികാലങ്ങളില്‍ ഉയര്‍ന്ന ശബ്ദം സൃഷ്ടിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ജര്‍മന്‍ സര്‍ക്കാര്‍ താത്കാലികമായി പിന്‍വലിച്ചു. യൂറോ കപ്പ് നടക്കുമ്പോള്‍ വലിയ സ്ക്രീനുകളില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണിത്. സിറ്റികളിലും ടൗണുകളിലുമാണ് സ്ക്രീനിംഗ്. എന്നാല്‍, ശബ്ദ നിയന്ത്രണം കാരണം ഇതിനു സാധിക്കാത്ത അവസ്ഥയാണ് നിലനിന്നത്. ഇളവിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ആഹ്ലാദം. രാത്രി പത്തിനു ശേഷം അമിതമായി ശബ്ദമുണ്ടാക്കാന്‍ പാടില്ലെന്നതാണ് നിലവിലുള്ള ചട്ടം.

Related posts