മകളെ കൂട്ടിക്കൊണ്ടുവരാന്‍ നെടുമ്പാശേരിയിലേക്കു പോയ വീട്ടമ്മ കാറപകടത്തില്‍ മരിച്ചു

KTM-ACCIDENTDEATHകോട്ടയം: വിദേശത്ത് നിന്നു വരുന്ന ബന്ധുവിനെ കൂട്ടികൊണ്ടുവരാന്‍ നെടുമ്പാശേരിയിലേക്കു പോയ കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ന് മൂവാറ്റുപുഴയിലായിരുന്നു അപകടം. കോട്ടയം പൊന്‍പള്ളി വെള്ളാപ്പള്ളിയില്‍ മറിയാമ്മ(മോളി, 68)യാണ് മരിച്ചത്്. മറിയാമ്മയുടെ ഭര്‍ത്താവ് ബേബി(70), പേരക്കുട്ടി ജൂലി (മൂന്ന്), ബന്ധുക്കളായ സൂസി, ജിന്‍സി, കാര്‍ ഡ്രൈവര്‍ എല്‍ദോ എന്നിവരെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബേബിയുടെ കാലിനും വാരിയെല്ലിനുമാണ് പരിക്കേറ്റത്. പേരക്കുട്ടി ജൂലിയുടെ കാലിനാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവകാര്‍ മൂവാറ്റുപുഴ വെള്ളൂര്‍കുന്നത്തെ സിഗ്‌നലിനു സമീപമുള്ള ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മരിച്ച മറിയാമ്മയുടെ മകളെ കൂട്ടികൊണ്ടുവരാന്‍ എയര്‍പോര്‍ട്ടിലേക്ക പോയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനം   പൂര്‍ണമായും തകര്‍ന്നു.

ലിജിയെ കാത്തിരുന്നത് അമ്മയുടെ വിയോഗവാര്‍ത്ത
കോട്ടയം: നാളുകള്‍ക്ക ശേഷം വീടും നാടും കാണാന്‍ എത്തിയ ലിജിയ വര്‍ഗീസിനെ കാത്തിരുന്നത് അമ്മയുടെ ദാരുണമായ മരണവാര്‍ത്ത. ഇന്നു പുലര്‍ച്ചെ മൂവാറ്റുപുഴയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ലിജിയയുടെ അമ്മ കോട്ടയം പൊന്‍പള്ളി വെള്ളാപ്പള്ളിയില്‍ മറിയാമ്മ(മോളി, 68)യാണ് മരിച്ചത്്. അമേരിക്കയില്‍ നിന്നും വരുന്ന ലിജിയയെ കൂട്ടികൊണ്ടു വരാന്‍ പോയപ്പോളാണ് മറിയാമ്മ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അതീവഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മറിയാമ്മ എട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിയ ലിജിയയെ കാത്തിരുന്നത് അമ്മയുടെ മരണവാര്‍ത്തയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മറിയാമ്മയുടെ ഭര്‍ത്താവ് ബേബി(70), പേരക്കുട്ടി ജൂലി (മൂന്ന്), ബന്ധുക്കളായ സൂസി, ജിന്‍സി, കാര്‍ ഡ്രൈവര്‍ എല്‍ദോ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറിയാമ്മയുടെ സംസ്കാരം പിന്നീട്.

Related posts