മതനേതാക്കള്‍ ചിന്തിക്കൂ… പുരുഷന്‍മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്മാരായിക്കൂടാ: ജസ്റ്റീസ് കെമാല്‍

Kemalകോഴിക്കോട്: പുരുഷന്‍മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാരാകാമെന്നാണു ചില മതനേതാക്കള്‍ പറയുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ടു നാലു ഭര്‍ത്താക്കന്മാരായിക്കൂടായെന്നു ചിന്തിക്കണമെന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കെമാല്‍ പാഷ.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മതനേതാക്കള്‍ അതിനുള്ള യോഗ്യതയുണേ്ടായെന്നു സ്വയം ചിന്തിക്കണം. വിധികള്‍ പറയുന്ന മതനേതാക്കള്‍ക്ക് അതിനുള്ള യോഗ്യതയുണേ്ടായെന്നു ജനങ്ങളും ചിന്തിക്കേണ്ടതുണെ്ടന്ന് അദ്ദേഹം പറഞ്ഞു. പുനര്‍ജനി വനിത അഭിഭാഷക സമിതി ഗാര്‍ഹിക പീഡന നിരോധന നിയമം-ഒരു വിശകലനം എന്ന വിഷയത്തില്‍ ചാലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖുറാന്‍ അനുസരിച്ചുള്ള ഫത്‌വകളല്ല ചില മതനേതാക്കള്‍ പുറപ്പെടുവിക്കുന്നത്. എന്നാല്‍, ഇതിനെ ചോദ്യംചെയ്യാന്‍ സുപ്രീംകോടതി പോലും മടികാണിക്കുകയാണ്. മുസ്‌ലിം വ്യക്തിനിയമത്തില്‍ പുരുഷന്മാര്‍ക്കാണു കൂടുതല്‍ പ്രാധാന്യമെന്നും സ്ത്രീകളോടു വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖുറാനില്‍ പറയുന്ന അവകാശങ്ങള്‍പോലും സ്ത്രീകള്‍ക്കു ലഭിക്കുന്നില്ല. തലാഖ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്‌ലിം സ്ത്രീകളോടു വിവേചനം കാട്ടുകയാണ്. ഗാര്‍ഹിക പീഡന നിരോധന നിയമത്തിലും കാലോചിത മാറ്റങ്ങള്‍ അനിവാര്യമാണ്.

വിവാഹം കഴിച്ചെത്തുന്ന വീടിനുമേല്‍ പെണ്‍കുട്ടിക്കുള്ള അവകാശമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ നിര്‍വചനമില്ലാതെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിനു പൂര്‍ണമായ പ്രാപ്തിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts