വാക്കുതര്‍ക്കത്തിനിടെ ബംഗാളിയെ കുത്തിയ ബംഗാളി പിടിയില്‍; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

LD-CRIMEBLOODകോട്ടയം: ബംഗാളി മറ്റൊരു ബംഗാളിയെ കുത്തി. ഗുരതരമായി പരിക്കേറ്റ ബംഗാളി ആശുപത്രിയില്‍. കുത്തിയ ആളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ഈരാറ്റുപേട്ട നഗരസഭാ ഓഫീസിനു മുന്നില്‍  ഞായറാഴ്ച  രാത്രി പത്തേമുക്കാലിനാണ് കത്തിക്കുത്തുണ്ടായത്. ബംഗാള്‍ സ്വദേശി മിഥുന്‍ മുണ്ടന്‍ (22) എന്നയാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയായ ഹര്‍ഷന്‍ ബസാക് (22) ആണ് അറസ്റ്റിലായത്.

രണ്ടു പേരും മേസ്തിരി പണിക്കാരാണ്. ഭക്ഷണം  കഴിച്ചുകൊണ്ടിരിക്കെ ഉണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വാക്കു തര്‍ക്കം മൂത്ത് ഒരാള്‍ വെല്ലുവിളിച്ച് റോഡിലേക്കിറങ്ങി. ധൈര്യമുണ്ടെങ്കില്‍ ഇറങ്ങിവാടാ എന്നുള്ള വെല്ലുവിളി സ്വീകരിച്ച് ഇറങ്ങി വന്നയാളെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കക്ഷത്തില്‍ എട്ടു സെന്റീമീറ്ററോളം ആഴത്തില്‍ മുറിവുണ്ട്. സംഭവമറിഞ്ഞ് പാലാ ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സംഘം എത്തി തെരച്ചില്‍ നടത്തുന്നതിനിടെ കുത്തിയ കത്തിയുമായി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി രക്ഷപ്പെടാതിരിക്കാന്‍ ഓട്ടോക്കാരെ വരെ പോലീസ് ഇക്കാര്യം ധരിപ്പിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. അതിനാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല.

Related posts