ആലപ്പുഴ: വലതുപക്ഷക്കാരും ചില മാധ്യമസുഹൃത്തുക്കളും ചേര്‍ന്നുണ്ടാക്കിയ ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് തെരഞ്ഞെടുപ്പുദിവസം അരങ്ങേറിയതെന്ന് ജി. സുധാകരന്‍ എംഎല്‍എ പത്രക്കുറിപ്പില്‍ അറിയിച്ചു. സംഭവിച്ചതിനെക്കുറിച്ചു സുധാകരന്‍ പറയുന്നതിങ്ങനെ : വി.എസും ഭാര്യ വസുമതിയും വോട്ടുചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. വി.എസ്. വോട്ട് ചെയ്യാന്‍ അല്‍പ്പം താമസിച്ചു. അതെന്താണെന്നറിയാന്‍ മുന്നോട്ടു നീങ്ങി ആകാംക്ഷയോടെ ഞാന്‍ നോക്കി. വി.എസ് അപ്പോള്‍ വോട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഞാന്‍ പിന്നോട്ട് നീങ്ങുകയും തുടര്‍ന്ന് സഖാവ് വോട്ട് ചെയ്യുകയുമായിരുന്നു. സഖാവിന്റെ മകന്‍ മാത്രമേ ആ സമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. നിയമം അറിയാവുന്നതിനാല്‍ ഞാന്‍ വോട്ടിംഗ് യന്ത്രത്തിലേക്ക് വോട്ടുചെയ്യുന്ന സമയത്ത് നോക്കിയിട്ടില്ല. മാധ്യമങ്ങള്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍പോലും ഇത് വ്യക്തമാണ്. തുടര്‍ന്നു വി.എസിന്റെ ഭാര്യ വോട്ടു ചെയ്യാന്‍ വന്നപ്പോള്‍ പലതവണ യന്ത്രത്തില്‍ അമര്‍ത്തിയെങ്കിലും ബീപ് ശബ്ദം വന്നില്ല. കാരണം തിരക്കി ഞാന്‍ മുന്നോട്ടു നീങ്ങുകയും, യന്ത്രത്തിലേക്കുള്ള കണക്ഷന്‍ കട്ട് ആയതാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ പിന്നോട്ട് മാറുകയും ചെയ്തു.
ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസറോ, യുഡിഎഫ്, ബിജെപി ഇലക് ഷന്‍ പ്രതിനിധികളോ ഒരുവിധ പരാതിയും ഉന്നയിച്ചിട്ടില്ലെന്നു മാത്രമല്ല ഈ സംഭവങ്ങളുടെ മുഴവന്‍ ദൃക്‌സാക്ഷികളും ആണ്. ഇതുസംബന്ധിച്ചു വി.എസിനോ കുടുംബത്തിനോ യാതൊരു പരാതിയുമില്ല. ഭരണകൂടത്തിന്റെ സഹായത്തോടെ ചില മാധ്യമസുഹൃത്തുക്കള്‍ വിഷ്വലുകള്‍ എഡിറ്റ് ചെയ്തു സെന്‍സേഷണല്‍ വാര്‍ത്ത സൃഷ്ട്ടിച്ചു എന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ആണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ എന്റെ പ്രസ്ഥാനത്തിനെതിരേയും എനിക്കെതിരേയും സകല ക്രിമിനല്‍ നിയമങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ചുകൊണ്ട് നടത്തുന്ന ഇത്തരം അപവാദപ്രചാരണങ്ങള്‍ കാണാത്ത ഉദ്യോഗസ്ഥര്‍ നിയമത്തെ കൈയിലെടുത്തു എന്റെ ഇലക്ഷന്‍ പ്രചാരണം തടസപ്പെടുത്താന്‍ ആവതും ശ്രമിച്ചിരുന്നു.
ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഞങ്ങള്‍ നിരവധി പരാതികള്‍ നല്കിയെങ്കിലും അന്വേഷണം നടത്തിയില്ല. തെരഞ്ഞെടുപ്പുദിവസം പോലീസിന്റെ അനാസ്ഥ മൂലം പുന്നപ്പ്ര 63-ാം നമ്പര്‍ ബൂത്തില്‍ പ്രിസൈഡിംഗ് ഉദ്യോഗസ്ഥന്റെ വിലക്കുകള്‍ മറികടന്നു ബൂത്തിലേക്ക് രണ്ടുഡസനോളം മാധ്യമ പ്രവര്‍ത്തകരെ കാമറ സഹിതം പ്രവേശിപ്പിക്കുകയും കൂടെ നൂറോളം ആളുകളെയും പോലീസ് കയറ്റി വിടുകയും ചെയ്തു. ഇപ്പോള്‍ എനിക്കെതിരേ എഫ്‌ഐആര്‍ ഇടാന്‍ ഉന്നത രാഷ്ട്രീയസമ്മര്‍ദ്ദം ചെലുത്തുന്നതായി അറിയാന്‍ കഴിഞ്ഞു. ആഭ്യന്തരമന്ത്രി രമേശുമായി ബന്ധപ്പെട്ട ചില ശക്തികള്‍ അതിനായി ഉപചാപം നടത്തുന്നതായും അറിയുന്നു. എന്തായാലും എഫ്‌ഐആര്‍ കോടതിയില്‍ വന്നാല്‍ ഇവരൊക്കെ നിയമപരമായി തന്നെ ഇതിനു മറുപടി പറയേണ്ടി വരും.
ഞാനും ഒരു നിയമ ബിരുദധാരിയാണ്. വോട്ടിന്റെ രഹസ്യസ്വാഭാവത്തിനു ഭംഗം വരുന്നതായി തോന്നിയാല്‍ പരാതിപ്പെടേണ്ടത് വോട്ടറാണ്. വോട്ടര്‍ക്കു പരാതി ഇല്ലാത്ത ഈ സംഭവത്തില്‍ എന്ത് നിയമപ്രശ്‌നമാണ് ഉദിക്കുന്നതെന്നറിയാന്‍ കൗതുകമുണ്ട്. 2011ല്‍ ആലപ്പുഴ ജില്ലയിലെ ഒമ്പതില്‍ ഏഴുസീറ്റുകള്‍ ജയിച്ച എല്‍ഡിഎഫ് ഇത്തവണ ഒമ്പതും ജയിക്കാനുള്ള സാധ്യത തെളിഞ്ഞു വന്നപ്പോള്‍ ഹാലിളകിയ യുഡിഎഫ് നേതൃത്വം അധികാരികളെ ചേര്‍ത്ത് നടത്തിയ തട്ടിക്കൂട്ട് നാടകമായേ ഇതിനെ കാണാനാവൂവെന്നും ജി. സുധാകരന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
ഇന്നലെ രാവിലെ മാധ്യമങ്ങളെകണ്ട സുധാകരന്‍ ഈ വിഷയത്തില്‍ ദേശാഭിമാനി പത്രം പോലും തന്നെ സംരക്ഷിച്ചില്ലെന്നു ആരോപിച്ചു. സംഭവത്തില്‍ എല്ലാവരും വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചട്ടലംഘനത്തെ സുധാകരന്‍ ന്യായീകരിക്കുന്നു : എ.എ. ഷുക്കൂര്‍
ആലപ്പുഴ: തുടരെ കള്ളം പറഞ്ഞ് താന്‍ ചെയ്ത ചട്ടലംഘനത്തെ ന്യായീകരിക്കാന്‍ ജി. സുധാകരന്‍ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍. പോളിംഗ്ബൂത്തില്‍ പ്രവേശിക്കുന്നതിനു സ്ഥാനാര്‍ഥിക്കും ചീഫ്ഏജന്റിനും വിലക്കില്ലെന്നിരിക്കെ പോലീസ് ഉദ്യോഗസ്ഥനു സ്ഥാനാര്‍ഥിയായ ജി. സുധാകരനെ തടയാന്‍ കഴിയില്ല.
എന്നാല്‍ പോളിംഗ്ബൂത്തില്‍ പ്രവേശിച്ച സുധാകരന്‍ വോട്ടര്‍ക്കല്ലാതെ കടന്നുചെല്ലാന്‍ പാടില്ലാത്ത വോട്ടിംഗ് കാബിനടുത്തു ചെല്ലുകയും വോട്ടറായ വി.എസ്. അച്യുതാനന്ദനോടും ഭാര്യ വസുമതിയോടും തന്റെ ചിഹ്നം രണ്ടാമതാണെന്നു പറയുകയും അവര്‍ വോട്ട് ചെയ്യുന്നത് താന്‍ പറഞ്ഞുകൊടുത്ത ചിഹ്നത്തില്‍ തന്നെയാണോ എന്നുനോക്കി ബോധ്യപ്പെട്ടതും തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവത്തെയും ഒരു വോട്ടറുടെ സ്വകാര്യതയേയും കളങ്കപ്പടുത്തിയ സംഭവമാണ്. ഇതു തെരഞ്ഞെടുപ്പു പെരുമാറ്റചട്ടങ്ങളുടെ ലംഘനമായി കണ്ട് ജി. സുധാകരനെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊള്ളണമെന്ന് ഷുക്കൂര്‍ ആവശ്യപ്പെട്ടു.