വേളൂര്‍-ഓര്‍ത്തഡോക്‌സ് പള്ളി റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു

klm-roadഅഞ്ചല്‍: ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വേളൂര്‍- ഓര്‍ത്തഡോക്‌സ് റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. റോഡിന്റെ ടാറിംഗ് പണികള്‍ നടത്തിയത് 2013ലാണ്. ഒരുകിലോമീറ്റര്‍ മാത്രം ദൂരമുള്ള റോഡിന്റെ പകുതിഭാഗം ടാറിംഗ് നടത്തി കരാറുകാരന്‍ സ്ഥലംവിടുകയായിരുന്നു. ബാക്കിയുള്ള പകുതിഭാഗം മെറ്റല്‍ നിരത്തിയിട്ടുള്ളതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്രയും വാഹനയാത്രയും ഏറെ ദുഷ്കരമായിരിക്കുകയാണ്. ടാറിംഗ് നടത്തുന്നതിനായി റോഡില്‍ പാകിയ മെറ്റലുകള്‍ ഇളകിയതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഒട്ടുമിക്കപേരും അപകടത്തില്‍പെടുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

റോഡിന്റെ ടാറിംഗ് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിര്‍മാണം നടത്തിയ കാലയളവിലുണ്ടായിരുന്ന വാര്‍ഡ് മെമ്പറെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപമുള്ളത്. നാലുമാസം മുമ്പ് നടന്ന തദ്ദേശസ്വയംഭരണ വകുപ്പുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥികളായെത്തിയവരും ഈ റോഡിലൂടെയാണ് വോട്ട് അഭ്യര്‍ഥനയുമായി പ്രദേശവാസികളെ സമീപിച്ചത്. റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് ബോധ്യമുള്ള നിലവിലെ വാര്‍ഡ് മെമ്പറും നിര്‍മാണം നടത്തുന്നതിന് അനുകൂലമായ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

നിര്‍മാണത്തിലെ അപാകത മൂലം റോഡിലെ ടാറിംഗ് നടത്തിയ ഭാഗങ്ങളും ഇപ്പോള്‍ കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് സ്ഥാനാര്‍ഥികള്‍ റോഡിന്റെ ശോച്യാവസ്ഥയെപറ്റി പറയാറുള്ളതെന്നും, വോട്ടിനുവേണ്ടി വാഗ്ദാനങ്ങളുമായി എത്താറുള്ളവര്‍ പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രദേശവാസികളായ നിരവധിപേര്‍ക്ക് ഏറെ പ്രയോജനകരമായ റോഡിന്റെ നിര്‍മാണം അടിയന്തിരമായി നടത്താന്‍ അധികൃതര്‍ തയാറാകാത്തപക്ഷം പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.

Related posts