വോട്ടുവണ്ടി പന്തപ്ര ആദിവാസി കോളനിയില്‍

ekm-voteകൊച്ചി: പ്രായമേറിയെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍  ഒരു പ്രത്യേക ആവേശമാണ് കാഞ്ചിയപ്പന്. ഓരോ വോട്ടെടുപ്പും കന്നിവോട്ട് പോലെ ആസ്വദിക്കുകയാണ് പന്തപ്ര കോളനിയിലെ ഈ വയോധികന്‍. വോട്ടുവണ്ടിയെത്തിയപ്പോഴും അതേ ആവേശത്തോടെയാണ് കാഞ്ചിയപ്പന്‍ വോട്ടു ചെയ്തു നോക്കാനെത്തിയത്. വിവിപാറ്റ് യന്ത്രം ഇതുവരെ കണ്ടിട്ടില്ലാത്ത അഴകനും കുട്ടന്‍ ഗോപാലനും സിന്ധു കുട്ടനുമൊക്കെ കൗതുകത്തോടെ യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കി. നിരവധി സംശയങ്ങളുണ്ടായിരുന്നു അഴകന്.

എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയ ശേഷമാണ് വോട്ടുവണ്ടി കോളനി വിട്ടത്. ആവേശകരമായ സ്വീകരണമാണ് കോളനിവാസികള്‍ വോട്ടുവണ്ടിക്ക് നല്‍കിയത്.  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് പദ്ധതിയുടെ ഭാഗമായാണ് വോട്ടുവണ്ടി കുട്ടമ്പുഴയിലെ പന്തപ്ര ആദിവാസി കോളനിയിലെത്തിയത്. ഇരുമലപ്പടി, നെല്ലിക്കുഴി, കമ്പനിപ്പടി, കോതമംഗലം, നങ്ങേലിപ്പടി, തങ്കളം, പള്ളിത്താഴം, മലയിന്‍കീഴ്, ചേലാട്, കരിങ്ങഴ, കരിമ്പാറ, കുട്ടമ്പുഴ എന്നിവിടങ്ങളിലും വോട്ടുവണ്ടി പര്യടനം നടത്തി.

നിരവധി പേരാണ് വോട്ട് ചെയ്ത് നോക്കാനും സംശയങ്ങള്‍ ദുരീകരിക്കാനുമായി എത്തിയത്. തെരഞ്ഞെടുപ്പില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന വിവിപാറ്റ് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും വോട്ടുവണ്ടിയില്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്. ജില്ലയിലെ എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്.

സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ ബോധവത്ക്കരണ പ്രവര്‍ത്തനത്തിനായി വോട്ടുവണ്ടി പര്യടനം. ജില്ലയിലെ പോളിംഗ് 80 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതോടൊപ്പം വോട്ട് ചെയ്യാന്‍ പരിശീലനവും നല്‍കുന്നുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Related posts