സംയോജിത കൃഷിയുമായി ശ്യാം

syam ടോം ജോര്‍ജ്

ഒന്ന് ഒന്നിന് തുണയാകുന്ന സംയോജിത കൃഷിരീതി പ്രാവര്‍ത്തികമാക്കുകയാണ് യുവ കര്‍ഷകന്‍. കൊല്ലം പട്ടാഴി കൈതവന വീട്ടില്‍ ശ്യാം കുമാര്‍ എന്ന 38 കാരനാണ് തന്റെ രണ്ടര ഏക്കറില്‍ കൃഷിവൈവിധ്യമൊരുക്കുന്നത്. പോളിടെക്‌നിക്ക് ഡിപ്ലോമ എടുത്തശേഷം ഗള്‍ഫ് നാടുകളിലെ ഓയില്‍ കമ്പനികളില്‍ സേഫ്റ്റി എന്‍ജിനിയറായി ജോലി നോക്കുമ്പോഴും ശ്യാമിന്റെ മനസുനിറയെ കൃഷിയായിരുന്നു. ഇതിനാല്‍ തന്നെ രണ്ടുമൂന്നു മാസത്തിലൊരിക്കല്‍ നാട്ടിലെത്തി കൃഷിയൊക്കെ നോക്കി തിരിച്ചുപോകുന്നതും പതിവായി. 15 വര്‍ഷത്തെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ തന്റെ തായ ഒരു കൃഷി സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് ശ്യാമിപ്പോള്‍ ശ്രമിക്കുന്നത്. പുതുതലമുറയ്ക്ക് അന്യമാകുന്ന കാര്‍ഷിക കാഴ്ചകള്‍ തന്റെ കൃഷിയിടത്തില്‍ ഏകോപിപ്പിക്കുക എന്നതാണ് ഒരു ലക്ഷ്യം. ആദ്യം കൈവച്ചത് നാടന്‍ പശുക്കളില്‍ തന്നെ. ശ്രമം വിജയിച്ചു.

ഇന്ത്യയിലെ തന്നെ വ്യത്യസ്തങ്ങളായ 35 ലധികം പശുക്കള്‍ ഇന്ന് ശ്യാമിന്റെ തൊഴുത്തില്‍ സൗഹൃദം പങ്കുവച്ചു നില്‍ക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. നാടന്‍ പശുക്കളെക്കുറിച്ചറിയേണ്ടവര്‍ക്ക് ഇവിടെ വന്നാല്‍ എല്ലാം ഒരുമിച്ചുകാണാം. സഹിവാള്‍, ഗുജറാത്തിലെ ഗീര്‍, രാജസ്ഥാന്റെ കാങ്ക്രജ്, കപില, വടകര മോഴ, കാസര്‍ഗോഡ് മോഴ, പൂങ്കന്നൂര്‍, മലനാട് ഗിഡ്ഡ, കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി, തമിഴ്‌നാടന്‍ കുറിയ ഇനം നാടന്‍, കൃഷ്ണപശു ഇങ്ങനെപോകുന്നു നാടന്‍പശുക്കളുടെ നിര. നാടന്‍, മലബാറി ഇനത്തില്‍പ്പെട്ട ആടുകളും ശ്യാമിനുസ്വന്തം. ആധുനിക രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന തൊഴുത്തില്‍ പശുക്കള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഫ്‌ളഷ് സംവിധാനമൊരുക്കിയിരിക്കുന്നതിനാല്‍ പശുക്കള്‍ കുടിക്കുന്നതിനനുസരിച്ച് വെള്ളം ടബ്ബുകളില്‍ നിറയുന്നു. തൊഴുത്തുകഴുകുന്ന ചാണകം ബയോഗ്യാസ് പ്ലാന്റിലേക്കാണു പോകുന്നത്. പശുവിന്റെ ചാണകം, മൂത്രം എന്നിവയ്ക്ക് പാലിനേക്കാള്‍ വിലയും ഉപഭോഗവുമുണ്ടിവിടെ. ഇതുപയോഗിച്ച് നിര്‍മിക്കുന്ന ഘനജീവാമൃതം തൊഴുത്തിന്റെ ഇരുവശങ്ങളിലും ഉരുളകാളാക്കി വച്ചിരിക്കുന്നു. ചാണകം, മൂത്രം, ശര്‍ക്കര, പയറുപൊടി എന്നിവചേര്‍ത്തു നിര്‍മിക്കുന്ന ഘനജീവാമൃതം ജീവാമൃതത്തിനു പകരം ഉപയോഗിക്കാം. ഉണക്കഉരുളകളാക്കിയ അരക്കിലോയുടെ ഒരു പാക്കറ്റിന് 60 രൂപയാണ്.

ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് ഒരു ചെടിക്ക് മൂന്നുരുള എന്നകണക്കില്‍ ബക്കറ്റില്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം കലക്കിതളിച്ചുകൊടുക്കാം. ജീവാമൃതം ലിറ്ററിന് 20 രൂപ നിരക്കിലും ജൈവകൃഷി പ്രോത്സാഹനാര്‍ഥം നല്‍കുന്നു. പശുവിന്റെ ചാണകത്തില്‍ നിന്നും ഭസ്മം, ദന്തചൂര്‍ണം, ഫ്‌ളോര്‍ ക്ലീനിംഗ് ലോഷന്‍ എന്നിവയെല്ലാം നിര്‍മിക്കുന്നു. നാഗ്പൂരിലെ ഗോവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നാണ് ഈ സാങ്കേതിക വിദ്യകളൊക്കെ ശ്യാം സ്വന്തമാക്കിയത്. തൊഴുത്തില്‍ പശുക്കള്‍ ഉപയോഗിക്കാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വെര്‍മിക്കമ്പോസ്റ്റ് പ്ലാന്റിലേക്കു മാറ്റുന്നു. പശുക്കള്‍ക്കു നല്‍കാനായി വളര്‍ത്തുന്ന സിഒത്രീ പുല്ലിന് ചാണകസ്ലറി വളമാകുന്നു. അമ്പാടി ഗോശാല എന്നപേരിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

തമിഴ്‌നാട്, കര്‍ണാടക പോരുകോഴികള്‍ നാടന്‍ അടക്കോഴികള്‍ എന്നിവയും ശ്യാമിന്റെ കൃഷിത്തോട്ടത്തിലുണ്ട്. മണിത്താറാവ്, മുയല്‍., റോട്ട് വീലര്‍, ലാബ്രഡോര്‍ പട്ടികള്‍ എന്നിവയും ഫാമിനെ ആകര്‍ഷകമാക്കുന്നു. ഞാലിപ്പൂവന്‍വാഴകൃഷി വിളവെടുപ്പുകഴിഞ്ഞു. പൊപ്പലു, പൂവന്‍, ചെങ്കദളി തുടങ്ങിയ വാഴകളും കൃഷിചെയ്യുന്നു.

കൃഷിയിടത്തെ തട്ടുകളാക്കി തിരിച്ച് കൃഷി

കൃഷിയിടത്തെ തട്ടുകളാക്കിതിരിച്ചാണ് ശ്യാമിന്റെ കൃഷി. ഓരോ തട്ടിലും ഓരോ വിളകള്‍ കൃഷിചെയ്യുന്നു. വാഴ പൊതുവിലും. വാഴകളുടെ ഇടയില്‍ ചാലുകീറി വെള്ളവും വളവും അതിലൂടെ നല്‍കുന്നു. ആദ്യം വാഴയുടെ ചുവട്ടില്‍ വളം നല്‍കുന്നു. പീന്നിട് മാറ്റിമാറ്റിയിട്ട് ചാലുവരെ മാറ്റി വളമിടുന്നു. ഇതുവഴി വാഴയുടെ വേര് ചാലുവരെ എത്തിക്കും അതിനുശേഷം വളവും വെള്ളവും ചാലിലൂടെ നല്‍കും. ഇത് ശ്യാമിന്റെ കണ്ടുപിടുത്തമാണ്. ചുണ്ടങ്ങയും തക്കാളിയും ക്രോസ് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്യാമിപ്പോള്‍. വാഴയുടെ ഇടയില്‍ കുറ്റയാടി, ഡി * ടി തെങ്ങുകള്‍ നട്ടിരിക്കുന്നു. 25 തേനീച്ച കൂടുകളില്‍ നിന്ന് കഴിഞ്ഞവര്‍ഷം 20 കിലോ തേന്‍ ലഭിച്ചു. ചീര, വഴുതിന, പയര്‍, പാവല്‍ വാഴയുടെ ഇടയില്‍ വരമ്പുകള്‍ക്ക് അതിരായി സിഒത്രി പുല്ല് എന്നിവയെല്ലാം കൃഷി ചെയ്തിരിക്കുന്നു. ഇതിനിടയില്‍ നനകിഴങ്ങ്, കറയില്ലാത്ത കശുവണ്ടി എന്നിവയും നട്ടിട്ടുണ്ട്്. 20 മീറ്റര്‍ വീതിയുംനീളവും നാലുമീറ്റര്‍ താഴ്ചയും നല്‍കി കുഴിച്ചിരിക്കുന്ന കുളം ജല സമൃദ്ധമാണ്. മലയില്‍ നിന്നു വരുന്ന ജലം ശേഖരിക്കാനാണ് കുളം കുഴിച്ചതെങ്കിലും സ്വാഭാവിക നീരുറവയിലൂടെ കുളത്തില്‍ ജലം സമൃദ്ധമായി. റബര്‍ത്തോട്ടമായിരുന്ന സ്ഥലമാണ് ഈരീതിയില്‍ ശ്യാം മാറ്റിയെടുത്തത്. കിഴങ്ങ്, ചേന, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, നീര്‍മരുത്, സര്‍വസുഗന്ധി, കരിനെച്ചി, ആര്യവേപ്പ്, കൊടുവേലി, മാംഗോസ്റ്റിന്‍തുടങ്ങി ശാമിന്റെ കൃഷിയിടത്തില്‍ ഇല്ലാത്തതായി ഒന്നുമില്ലന്നു തന്നെ പറയാം.

സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്യാം. ഫേസ് ബുക്കിലെ പട്ടാഴി കര്‍ഷകക്കൂട്ടായ്മ എന്ന ഗ്രൂപ്പും അമ്പാടി ഗോശാല എന്ന പേജും ശ്യാമിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഭാര്യ രജനിയും മക്കളായ ഭരത്തും ഭൂമികയും സഹോദരന്‍ പ്രദീപ് കുമാറുമെല്ലാം ശ്യാമിന്റെ ഉദ്യമത്തില്‍ പങ്കാളികളാണ്. 10 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ തനിക്കു കഴിയുന്നതിലും സംതൃപ്തനാണ്.

ശ്യാം. ഫോണ്‍ : 95398 02133, 97473 19353.
ലേഖകന്റെ ഫോണ്‍: 9349599023

Related posts