കോട്ടയം: വിദൂരങ്ങളില്‍നിന്നു കാളവണ്ടികളില്‍ രക്ഷിതാക്കള്‍ക്കൊപ്പം പുറപ്പെട്ട് ദിവസങ്ങളോളം യാത്ര ചെയ്ത് വഴിയോരങ്ങളില്‍ ഉറങ്ങി ഭക്ഷണം തയാറാക്കി കഴിച്ച് കോട്ടയത്തെത്തി സിഎംഎസില്‍ വിദ്യാര്‍ഥികള്‍ പഠിച്ച പഴയ കാലഘട്ടത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുസ്മരിച്ചു. സിഎംഎസ് കോളജ് തുടങ്ങിയ 1917ല്‍ കോട്ടയത്തെ ജനസംഖ്യ 320 മാത്രമായിരുന്നു. കാടും കാട്ടുവഴികളും താണ്ടിയാണു വിദൂരങ്ങളില്‍നിന്ന് കോട്ടയത്തേക്ക് വിദ്യാര്‍ഥികള്‍ പഠിക്കാനെത്തിയിരുന്നത്.
വിദ്യാഭ്യാസത്തില്‍ മാത്രമല്ല ഭാഷയിലും അച്ചടിയിലും സാഹിത്യത്തിലും സിഎംഎസ് നല്‍കിയ സംഭാവനകളാണ് ഇന്ന് കേരളത്തിന്റെ പല റിക്കാര്‍ഡുകള്‍ക്ക് അടിസ്ഥാനമായത്. മലയാളം ലിപിയും നിഘണ്ടുവും തയാറാക്കുന്നതില്‍ ബഞ്ചമിന്‍ ബെയ്‌ലിയുടെ സംഭാവനകളെ ഒരിക്കലും വിസ്മരിക്കാനാവില്ല. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കുമായി മിഷനറിമാര്‍ സിഎംഎസിന്റെ വാതായനങ്ങള്‍ എക്കാലവും തുറന്നിട്ടു. സാമൂഹികരംഗത്ത് അതും ഒരു വിപ്ലവമായിരുന്നു.
മീനച്ചിലാറിന്റെ തീരത്ത് 1815ല്‍ കോളജിന് ആവശ്യമായ സ്ഥലവും 500 രൂപയുടെ ഉപഹാരവും കോളജ് തുടങ്ങാന്‍ സംഭാവന ചെയ്ത റാണി ലക്ഷ്മിഭായിയുടെയും തിരുവിതാംകൂര്‍ രാജവംശത്തിന്റെയും നന്മയാണ് ഈ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ മറ്റൊരു ഘടകം.
മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, നയതന്ത്രജ്ഞന്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍, കെ.പി.എസ്. മേനോന്‍, ഡോ. ഇ.സി.ജി. സുദര്‍ശന്‍ തുടങ്ങി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ ഒട്ടേറെ പ്രതിഭകള്‍ സിഎംഎസിന്റെ സംഭാവനകളാണ്. 1818ല്‍ 40 കുട്ടികളുമായി അധ്യയനം തുടങ്ങിയ കോളജ് ഇതോടകം ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ക്കും നാടിനും വിദ്യാവെളിച്ചം പകര്‍ന്നതായി രാഷ്ട്രപതി പറഞ്ഞു.