കോട്ടയം: കോട്ടയത്തെ സ്വകാര്യ ബസ് ഉടമകള്‍ ഓട്ടത്തിലാണ്. ടൗണ്‍, സിറ്റി സര്‍വീസ് ബസുകളില്‍ ചവിട്ടുപടിയോടു ചേര്‍ന്ന് സുരക്ഷിതമായ ഡോര്‍ നിര്‍ബന്ധമാക്കിയതോടെ വാതില്‍ സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് ബസുടമകള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെയായാലും ജൂലൈ ഒന്നിനു മുന്‍പ് എല്ലാ ബസുകളിലും സുരക്ഷിത വാതില്‍ നടപ്പാക്കാന്‍ കഴിയില്ല എന്നാണ് സൂചന. കോട്ടയം ജില്ലയില്‍ 275 സ്വകാര്യ ബസുകളാണ് സിറ്റി സര്‍വീസ് നടത്തുന്നത്. ഇത്രയും ബസുകള്‍ക്ക് ആവശ്യമായ ഡോര്‍ സാമഗ്രികള്‍ കിട്ടാനില്ല എന്നതാണ് പ്രധാന പ്രശ്‌നം.
മാത്രവുമല്ല ഇവ നിര്‍മിക്കാനുള്ള സമയവുമില്ല. വര്‍ക്ക് ഷോപ്പുകളില്‍ ജോലിക്കാരുടെ കുറവുമുണ്ട്.ഓരോ ബസിന്റെയും വാതില്‍ അളവനുസരിച്ചാണ് ഓട്ടോമാറ്റിക് ഡോര്‍ (ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതില്‍) നിര്‍മിക്കേണ്ടത്. പുതുതായി പണിയുന്ന വാതില്‍ ഘടിപ്പിക്കാന്‍ മാത്രം രണ്ടു ദിവസം വര്‍ക്‌ഷോപ്പില്‍ സമയം വേണ്ടിവരും. സ്വിച്ച് സഹായത്തില്‍ തുറക്കാവുന്ന ഒരു ഓട്ടോമാറ്റിക് ഡോറിന് 30,000 രൂപയാണ് ചെലവുവരിക. എല്ലാ ബസുകളിലും രണ്ടു വാതില്‍ നിര്‍ബന്ധമായിരിക്കെ 60,000 രൂപ ഇതിലേക്ക് ഉടമകള്‍ അടിയന്തരമായ ചെലവഴിക്കണം.
പഴയ മോഡല്‍ വാതില്‍ വച്ചാല്‍ അത് തുറക്കാനും അടയ്ക്കാനും ഡോര്‍ കീപ്പര്‍മാര്‍ നിര്‍ബന്ധമാണ്. ഡോര്‍ കീപ്പര്‍ ജോലിക്കു തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ എയര്‍ പ്രഷറില്‍ ഡ്രൈവര്‍ക്ക് സ്വിച്ച് അമര്‍ത്തി തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഡോര്‍ വയ്ക്കുകയേ നിവൃത്തിയുള്ളു. പ്രധാനപ്പെട്ട ടൗണുകളില്‍നിന്നും 15 കിലോമീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളിലേക്കാണ് ടൗണ്‍ ബസുകള്‍ സര്‍വീസ് നടത്തിവരുന്നത്.
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുപ്രകാരം സിറ്റി ബസുകള്‍ക്ക് ഡോറിനു അടുപ്പ് വേണെ്ടന്ന നിയമത്തിന്റെ പിന്‍ബലത്തില്‍ സിറ്റി, ടൗണ്‍ ബസുകള്‍ ഡോര്‍ വച്ചിരുന്നില്ല. 1989ലെ മോട്ടോര്‍ വാഹന ചട്ടം ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയിരിക്കുന്നത്.പുതിയ ബസുകളേറെയും ന്യുമാറ്റിക് വാതില്‍ വച്ചാണ് ബോഡി ചെയ്തിറക്കുന്നത്. എന്നാല്‍ പഴയ ടൗണ്‍ ബസുകളുടെ വാതിലിന് അടപ്പുകളില്ല. വാതില്‍ ഘടിപ്പിക്കാനുള്ള തീയതി നീട്ടുന്നില്ലെങ്കില്‍ നിരവധി ടൗണ്‍ സര്‍വീസുകളില്‍ കുറയെണ്ണം നിലയ്ക്കുന്ന സാഹചര്യമുണ്ടാകുമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എസ്. സുരേഷ് വ്യക്തമാക്കി.