സ്കൂള്‍സമയത്ത് ചീറിപ്പായുന്ന ടിപ്പര്‍ ലോറികള്‍ ഭീഷണിയാകുന്നു

klm-tipper-accidentആയൂര്‍: സ്കൂളിലേക്കും തിരികെ വീട്ടിലേക്കും വിദ്യാര്‍ഥികള്‍ പോകുന്ന സമയങ്ങളില്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന അധികൃതരുടെ ചട്ടം ലംഘിച്ച് ചീറിപ്പായുന്ന ടിപ്പറുകള്‍ അപകടഭീഷണിയാകുന്നു. സമയക്രമം പാലിക്കാതെ ഇന്നലെ രാവിലെ സ്കൂളിലേക്ക് കുട്ടികള്‍ നടന്നുപോയ അവസരത്തില്‍ പാറകയറ്റിവന്ന ടിപ്പര്‍ലോറി സ്വകാര്യ ബസുമായി കൂട്ടിയിടിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ഇന്നലെ രാവിലെ ഒന്‍പതോടെ ഓയൂര്‍ ചെങ്കുളം തേക്കുംകാട്ടിന് സമീപമായിരുന്നു അപകടമുണ്ടായത്. ചാത്തന്നൂരില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് എതിര്‍ദിശയില്‍ അമിതവേഗതയിലെത്തി ടിപ്പര്‍ലേറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രികര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇരുവാഹനങ്ങളുടേയും മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.

സ്കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ പത്തുവരേയും വൈകുന്നേരം 3.30 മുതല്‍ അഞ്ചുവരേയും ടിപ്പര്‍ലേറികള്‍ നിരത്തിലിറക്കരുതെന്ന ഉത്തരവ് ലംഘിച്ചാണ് ഇവ അപകടഭീക്ഷണിയുയര്‍ത്തി ചീറിപ്പായുന്നത്. വളവുകളില്‍ അപകടകരമാംവിധം വാഹനമോടിക്കുന്നതിലൂടെ പാറയും മറ്റ് സാധനങ്ങളും റോഡിലേക്ക് തെറിച്ചുവീഴുന്നതും പതിവാണ്. ഉത്തരവുകള്‍ നിലവിലുണ്ടെങ്കിലും അത് ശക്തമാക്കാന്‍ പോലീസ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts