ആളുമാറി ചികിത്സ: വിദ്യാര്‍ഥിക്കു സഹായവുമായി നാട്ടുകാര്‍

ekm-chikilsaആലുവ: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ജീവിതം ദുരിതത്തിലായ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്കു സമീപവാസികളുടെ സഹായഹസ്തം. ആലുവ ജില്ലാ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്കു വൃക്കരോഗിയുടെ ചാര്‍ട്ട്പ്രകാരം ചികിത്സ നല്‍കിയതാണ് വിവാദമായത്.  അവശനിലയിലായ എസ്എന്‍ഡിപി സ്കൂള്‍ വിദ്യാര്‍ഥിയായ ഉമര്‍ ഫാറൂഖിനെ പെരിയാര്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് വീട്ടില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സക്കായി എത്തിച്ചത്. കുട്ടിയുടെ ദുരിതം രാഷ്ട്രദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ അഞ്ചാം തീയതിയാണു കുട്ടിയെ ആലുവ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പരേതനായ 39 കാരന്റെ ചാര്‍ട്ട് പ്രകാരമായിരുന്നു എട്ടാം തീയതി വരെ കുട്ടിയുടെ ചികിത്സയെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. പിന്നീട് ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചു. എന്നാല്‍, നിലവഷളായെങ്കിലും മാതാവ് മാത്രം സംരക്ഷണത്തിനുള്ള നിര്‍ദന കുടുംബത്തിലെ അംഗമായ കുട്ടിയെ വിദഗ്ധ ചികിത്സക്കായി മറ്റു ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍വാഹമില്ലായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ വീടു ഉള്‍പ്പെടുന്ന പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ഡൊമിനിക് പാറക്കല്‍, സെക്രട്ടറി ജോസ് അക്കരക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സക്കായി എത്തിച്ചു. എന്നാല്‍ ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയ്‌ക്കെതിരെ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് റസിഡന്‍സ് അസോസിയേഷന്‍.

Related posts