കൊച്ചി: കൊച്ചിയില്‍ തപാല്‍ മാര്‍ഗം തായ്ലന്റിൽ നിന്നെത്തിച്ച രണ്ട് കോടി രൂപയുടെ ഹൈബ്രഡിഡ് കഞ്ചാവ് പിടികൂടി സംഭവത്തില്‍ ഇടപാടുകാര്‍ക്കായി അന്വേഷണം.സംഭവത്തില്‍ വടുതല ബോട്ട് ജെട്ടി സ്വദേശി സക്കറിയ ടൈറ്റ്സിനെ (23) കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഇയാള്‍ക്ക് രണ്ട് കോടി രൂപ എവിടെ നിന്ന് ലഭിച്ചു,
ലഹരിക്ക് കൊച്ചിയിലെ ആവശ്യക്കാര്‍ ആരൊക്കെ, പ്രതിയുടെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്ത് നിന്ന് ഹൈബ്രഡിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന.
മൂന്ന് ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാല്‍ ഓഫീസിലേക്ക് തായ്ലന്റില് നിന്നും കൊറിയര്‍ എത്തിയത്. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന ഷോറൂമിന്റെ മേല്‍വിലാസത്തില്‍ എത്തിയ കൊറിയറില്‍ പാലക്കാട് സ്വദേശിനിയുടെ പേരും ഫോണ്‍നമ്പറും ആണ് ഉണ്ടായിരുന്നത്.
സംശയം തോന്നിയ തപാല്‍ ഉദ്യോഗസ്ഥര്‍ വിവരം കസ്റ്റംസിനെ അറിയിച്ചതിനെത്തുടര്‍ന്ന് കസ്റ്റംസ് നട്ത്തിയ വിശദപരിശോധനയില്‍ പാഴ്സലിനുള്ളില്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പാഴ്സലില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കോള്‍ എടുത്തത് സക്കറിയ ആയിരുന്നു.
പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും വീട്ടില്‍ എത്തിച്ച് നല്‍കാമെന്നും കസ്റ്റംസ് അറിയിച്ചപ്പോള്‍ തപാല്‍ ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റിക്കൊള്ളാമെന്ന് സക്കറിയ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ കാരക്കാമുറിയിലെ ഓഫീസിലെത്തിയ സക്കറിയയെ കസ്റ്റംസ് പിടികൂടുകയായിരുന്നു.