പരവൂര്‍ ദുരന്തം : സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി; സര്‍ക്കാരിന്റെ നിലപാട് വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിക്കും

uMMANതിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ സിബിഐ അടക്കമുള്ള ഏത് അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് നാളെ ഹൈക്കോടതിയെ അറിയിക്കും. പരവൂര്‍ ദുരന്തസ്ഥലം മന്ത്രിസഭ ഉപസമിതി നാളെ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, ഷിബുബേബിജോണ്‍, അടൂര്‍ പ്രകാശ് എന്നിവരാണ് സമിതി അംഗങ്ങള്‍. ദുരന്തത്തെ തുടര്‍ന്ന് വീടും കിണറും കൃഷിയും നഷ്ടപ്പെട്ടവര്‍ക്കും കേള്‍വി കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചവര്‍ക്കും സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അനാഥരായ കൃഷ്ണ, കിഷോര്‍ എന്നീ കുട്ടികളെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായിക്കും. ഇവരുടെ വീട് പണി പൂര്‍ത്തിയാക്കുമെന്നും ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരോക്ഷമായി മുഖ്യമന്ത്രി മറുപടി നല്‍കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെ കാലത്ത് പുല്‍മേട് ദുരന്തം, തേക്കടി ബോട്ട് ദുരന്തം എന്നിവ ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ അന്ന് രാജിവച്ചിരുന്നുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അന്ന് പ്രതിപക്ഷം മന്ത്രിമാരുടെ  രാജി ആവശ്യപ്പെട്ടില്ലെന്ന കാര്യം ഓര്‍ക്കണമെന്നും ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Related posts