കോഴിക്കോട്: നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽനിന്നു പിൻവലിഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രന്. വിദ്യാർഥിയായ അന്തുവിന്റെ മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് പറഞ്ഞതെന്നും മന്ത്രി ഇന്നു രാവിലെ മാറ്റിപ്പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ ഒരുപാട് നടന്നു. സംഭവം പുറത്തറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധപ്രകടനം നടത്തി. ഇതാണ് താന്‍ ചൂണ്ടിക്കാണിച്ചത്. താന്‍ പറഞ്ഞതുതന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്.
മുഖ്യമന്ത്രി തന്നെ ശാസിച്ചു എന്നാണ് മറ്റൊരു വാര്‍ത്ത. ഇത് എവിടെനിന്ന് കിട്ടി. ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കാന്‍ അങ്ങോട്ടു വിളിക്കുകയായിരുന്നു. സംഭവം അദ്ദേഹത്തെ അറിയിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ശശീന്ദ്രന് കുറ്റപ്പെടുത്തി.