തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാങ്ക് അധികൃതരില്‍ നിന്നു പോലീസ് മൊഴിയെടുക്കും. ഇതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.കരമന തമലം കാട്ടാന്‍വിള കേശവഭവനില്‍ സതീഷ് (53) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.
ദേശസാത്കൃത ബാങ്കില്‍ നിന്ന് 60 ലക്ഷം രൂപ വായ്പയെടുത്ത സതീഷ് ഒരു കോടിയില്‍പരം രൂപ തിരിച്ചടച്ചിരുന്നു. ഈടായി തമലത്തെയും മുടവന്മുഗളിലെയും വീടും പരുരയിടവുമാണ് നല്‍കിയിരുന്നത്. വീണ്ടും ഒരു കോടി രൂപ അടച്ചില്ലെങ്കില്‍ ഈ വസ്തുവകകള്‍ ജപ്തി ചെയ്യുമെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിലുള്ള മനോ വിഷമത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയ മൃതദേഹങ്ങളുമായി ബന്ധുക്കളും വിഎസ്ഡിപി പ്രവര്‍ത്തകരും ജനറല്‍ ആശുപത്രിക്ക് സമീപത്തെ ബാങ്കിന്റെ ശാഖയ്ക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു.
വായ്പ എഴുതിത്തള്ളണമെന്നായിരുന്നു ആവശ്യം. ബാങ്ക് അധികൃതരുടെ മാനസികപീഡനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതരില്‍ നിന്നു ബന്ധുക്കളില്‍ നിന്നും കരമന പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.
തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ കരാറുകാരനായ സതീഷ് സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് കരാര്‍ പണികള്‍ മതിയാക്കി ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സതീഷിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.