കോട്ടയം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. മൂന്നു കളിക്കാരും മൂന്നു പരിശീലകരും ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
കരാര്‍ കാലാവധി അവസാനിച്ച ഘാന സ്ട്രൈക്കര്‍ ഖ്വാമെ പെപ്ര, ഇന്ത്യന്‍താരം ഇഷാന് പണ്ഡിത എന്നിവരും ലോണ്‍ സമയം പൂര്‍ത്തിയാക്കിയ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗുമാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 43 മത്സരങ്ങളില്‍നിന്ന് 14 ഗോളും അഞ്ച് അസിസ്റ്റും പെപ്ര നടത്തി.
സെന്റര്‍ ഫോര്‍വേഡായ ഇഷാന് പണ്ഡിത 2023-24 സീസണ് മുതല്‍ കൊച്ചി ക്ലബ്ബിന്റെ ഭാഗമാണ്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 21 മത്സരങ്ങളില്‍ രണ്ടു ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ ഇടയിലാണ് പകരക്കാരന് ഗോള്‍ കീപ്പറായി കമല്‍ജിത് സിംഗ് എത്തിയത്.
ഫിറ്റ്നസ് കോച്ച് വെര്‍ണര്‍ മാര്‍ട്ടെന്‍സ്, ഗോള്‍ കീപ്പിംഗ് കോച്ച് സ്ലേവന്‍ പ്രൊഗോവെക്കി, അസിസ്റ്റന്റ് കോച്ച് തോമസ്ക് ചോര്സ് എന്നിവരും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു പുറത്തുപോയി. അതേസമയം, പ്ലേമേക്കർ അഡ്രിയാന്‍ ലൂണ ടീം വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.