കോഴിക്കോട്: റംസാൻ മാസമായതോടെ കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച്ച വരെ 140 മുതൽ 160 രൂപയായിരുന്നു ഒരു കിലോ കോഴിയുടെ വില. എന്നാൽ ഇന്നലെ ആയതോടെ വിപണിയിൽ കോഴിയുടെ വിലയ്ക്ക് വൻ കുതിപ്പാണുണ്ടായത് ഇന്നലെ 220 രൂപയാണ് ഒരു കിലോ കോഴിക്ക് ഈടാക്കിയത്.
നോന്പ് അടുക്കുന്നതോടെ കോഴിയുടെ ഡിമാൻഡ് വർധിക്കുന്നത് കണക്കിലെടുത്താണ് നേരത്തെ തന്നെ കോഴി വില കുതിച്ചുയരുന്നതെന്ന് വ്യാപാരികൾ സമ്മിതിക്കുന്നു. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന കോഴികൾക്ക് നേരത്തെ കൃതൃമ ക്ഷാമമുണ്ടാക്കി വില വർധിപ്പിക്കാനുള്ള ചിലരുടെ ശ്രമവും വർധനവിന് കാരണമാകുന്നതായി ചില വ്യാപാരികൾ പറയുന്നു.
നേരത്തെ നോന്പ് കാലത്ത് ഇറച്ചിക്ക് വില വർധിക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും അധികം വരാറില്ലെന്ന് ജനങ്ങൾ പറയുന്നു. ഒറ്റയടിക്ക് 60രൂപ വരെ വർധിച്ചത് നോന്പ് കാലത്തെ ബജറ്റ് താളം തെറ്റിക്കുമെന്നും ജനങ്ങൾക്ക് ആശങ്കയുണ്ട്. എന്നാൽ വയനാട് ബ്രഹ്മഗിരിയുടെ ജില്ലയിലെ സ്റ്റാളുകളിൽ വില വർധനവ് വലിയ തോതിൽ ബാധിച്ചിട്ടില്ല. ഇവിടെ ഒരു കിലോ കോഴി ഹലാൽ കട്ട് ചെയ്ത് കൊടുക്കുന്നതിന് 170 രൂപയാണ് ഈടാക്കുന്നത്.